കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റം പുനഃപരിശോധിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍. സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് സമസ്തയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ച സാഹചര്യത്തില്‍ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമസ്ത ഏകോപന സമിതി കണ്‍വീനറും മതവിദ്യാഭ്യാസ ബോര്‍ഡ് മേധാവിയുമായ എം.ടി. അബ്ദുള്ള മുസ്ല്യാര്‍ പറഞ്ഞു. സമസ്തയുടെ നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയമാറ്റത്തിന്റെ ആവശ്യത്തെ കുറിച്ച് അതില്‍ എതിര്‍പ്പുള്ളവരെ ബോധ്യപ്പെടുത്താനാണ് ചര്‍ച്ച നടത്തുന്നതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന്,
സമസ്തയ്‌ക്കും സര്‍ക്കാരിനെ ബോധ്യപ്പെടുത്താനുണ്ടെന്നായിരുന്നു അബ്ദുള്ള മുസ്ല്യാരുടെ മറുപടി. സ്‌കൂള്‍ സമയമാറ്റം മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ സമയമാറ്റം പുനഃപരിശോധിക്കണമെന്നാണ് സമസ്തയുടെ ആവശ്യം. മതമെന്നാല്‍ വിദ്യാഭ്യാസമാണ്. ഇസ്ലാമിന്റെ ജീവനാഡിയാണ് വിദ്യാഭ്യാസം. അതുകൊണ്ട് മതപഠനത്തെ ഒഴിവാക്കാനാവില്ല. സമയമാറ്റത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇത് സംബന്ധമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കുകയോ അനുകൂല തീരുമാനമെടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് സമസ്തയുടെ പോഷക ഘടകമായ മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സമരപ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസ മന്ത്രി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ച് ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ സമസ്ത സമര്‍പ്പിക്കും. അനുകൂല തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ സമരം സമസ്തയുടെ എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരം ശക്തമാക്കാനാണ് സമസ്തയുടെ 14 ഘടകങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത നേതൃയോഗത്തിലെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ബഹാവുദ്ദീന്‍ നഖ്‌വി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.















