ടെന്‍ഡറില്ലാതെ ഭക്ഷണ വിതരണക്കരാര്‍
ജി.വി. രാജ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ വിതരണം സര്‍ക്കാര്‍ ഉത്തരവുമറികടന്ന് ഉയര്‍ന്ന നിരക്കില്‍
പാച്ചൂസ് കിച്ചണുമായുള്ള കരാര്‍ 50 രൂപയുടെ മുദ്രപ്പത്രത്തില്‍
കോട്ടയം: ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷണം നല്കാനുള്ള കാന്റീന്‍ നടത്തിപ്പിനായി സംസ്ഥാന കായിക വകുപ്പു കരാര്‍ നല്കിയത് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ. സര്‍ക്കാര്‍ തീരുമാനത്തിനു വിരുദ്ധമായി കാന്റീന്‍ നടത്തിപ്പുകാര്‍ക്കു കൂടൂതല്‍ പണവും നല്കിയതായി രേഖകള്‍. വിവിധ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലുള്ള കായിക വിദ്യാര്‍ത്ഥികള്‍ക്ക് ഒരുനേരത്തെ ഭക്ഷണത്തിനു പോലും പണം നല്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതിനിടെയാണ് കായിക വകുപ്പിന്റെ വര്‍ഷങ്ങളായുള്ള വഴിവിട്ട നടപടി.
2022 നവംബറിലാണ് കളമശേരിയിലുള്ള പാച്ചൂസ് കിച്ചണ്‍ എന്ന സ്ഥാപനത്തിനു കാന്റീന്‍ നടത്തിപ്പിന് അനുവാദം നല്കിയത്. ടെന്‍ഡര്‍ വിളിച്ചു നടപടിക്രമങ്ങള്‍ പാലിക്കാതെ കേവലം 50 രൂപയുടെ മുദ്രപ്പത്രത്തില്‍ ഈ സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കുകയായിരുന്നു കായിക വകുപ്പ്. കരാര്‍ നടപടികളിലൂടെയല്ല കളമശേരിയിലെ സ്ഥാപനത്തെ കാന്റീന്‍ നടത്തിപ്പിനു നിയോഗിച്ചതെന്ന് കായിക വകുപ്പു നല്കിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മുമ്പ് നിയോഗിച്ചിരുന്ന ഏജന്‍സികള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്ന കാരണത്താലാണ് പുതിയ ഏജന്‍സിയെ ഏര്‍പ്പെടുത്തിയതെന്നും അവര്‍ക്കെതിരേ പരാതിയൊന്നും ഉയര്‍ന്നിട്ടില്ലെന്നതുമാണ് ഈ സ്ഥാപനത്തെ കാന്റീന്‍ നടത്തിപ്പ് ഏല്‍പ്പിക്കുന്നതിനു ന്യായീകരണമായി കായിക വകുപ്പ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്. അതേസമയം, എന്തു താത്പര്യ പ്രകാരമാണ് ഈ സ്ഥാപനത്തിനു തന്നെ കരാര്‍ നല്കിയതെന്ന ചോദ്യമാണ് ഉയരുന്നത്.
തിരുവനന്തപുരം, കുന്നംകുളം എന്നിവിടങ്ങളിലെ ജി.വി. രാജ സ്‌കൂളുകളിലാണ് ഈ സ്ഥാപനം കാന്റീന്‍ നടത്തുന്നത്. നാനൂറോളം കായിക വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്തു മാത്രം ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്.
കായിക യുവജനകാര്യാലയത്തിനു കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ 2024 വരെ ഒരു കുട്ടിക്ക് അനുവദിച്ചിരുന്നത് 200 രൂപയായിരുന്നു. ഇതനുസരിച്ചുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍, തിരുവനന്തപുരം, കുന്നംകുളം എന്നിവിടങ്ങളില്‍ വിവിധ സ്ഥാപനങ്ങള്‍ കാന്റീന്‍ നടത്തിപ്പിനുള്ള അവകാശം സ്വന്തമാക്കി. ഒരു കുട്ടിക്ക് 179.50 രൂപ പ്രകാരം ഭക്ഷണം നല്കാമെന്നായിരുന്നു കരാര്‍. പിന്നീടായിരുന്നു പാച്ചൂസ് കിച്ചണ്‍ എന്ന സ്ഥാപനത്തിന് 2022 നവംബറില്‍ കാന്റീന്‍ നടത്തിപ്പിനുള്ള അവകാശം ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ നല്കുന്നത്. 2023 ജൂലൈ 29ലെ കായിക യുവജനകാര്യവകുപ്പ് ഉത്തരവു പ്രകാരം ഒരു കുട്ടിക്ക് 250 രൂപയാക്കി ഉയര്‍ത്തി. ഇതിനിടെ, കുന്നംകുളത്തെ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെയും കാന്റീന്‍ നടത്തിപ്പ് ടെന്‍ഡറില്ലാതെ തന്നെ പാച്ചൂസ് കിച്ചണ് കൈമാറി. പിന്നീടാണ് അഴിമതിയുടെ വലിയ കഥ തുടങ്ങുന്നത്.
ഏജന്‍സിക്ക് ടെന്‍ഡറില്ലാതെ അധിക തുക
2024 ജനുവരി 25ലെ കായിക വകുപ്പുത്തരവ് പ്രകാരം കാന്റീന്‍ നടത്തിയ വകയില്‍ 2023 ആഗസ്തിലെയും (16,27,858 രൂപ), സപ്തംബറിലെയും (18,67,223) കുടിശികയായി ഏജന്‍സിക്ക് 34,95,081 രൂപ അനുവദിച്ചതായി പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഇതേ മാസങ്ങളില്‍ത്തന്നെ കുടിശികയായി 13,72,719 രൂപയും നല്കിയതായി പറയുന്നു. (ജിഎസ്ടി കുറച്ച് 13,20,424 രൂപ പാച്ചൂസ് കിച്ചണിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു). ടെന്‍ഡറില്ലാതെയാണ് ഈ കുടിശിക തുക നല്കിയിരിക്കുന്നത്.
ന്യൂട്രീഷന്‍ അടക്കം 274 രൂപയാണ് കുന്നംകുളം, കണ്ണൂര്‍ ഡിവിഷനിലെ ഓരോ കുട്ടിക്കും ഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കുന്നത്. അതുതന്നെയാണ് തിരുവനന്തപുരത്തും നല്‌കേണ്ടത്. എന്നാല്‍, തിരുവനന്തപുരത്ത് ഒരു കുട്ടിക്കായി 300 രൂപ വീതമാണ് പാച്ചൂസ് കിച്ചണ്‍ കൈപ്പറ്റുന്നത്. അതായത് 26 രൂപ അധികം. 400 ഓളം കുട്ടികള്‍ക്കായി ഒരു ദിവസം പാച്ചൂസ് കിച്ചണ് അധികമായി ലഭിക്കുന്നത് പതിനായിരത്തിലേറെ രൂപ. രണ്ട് വര്‍ഷത്തെ തുക കൂട്ടിയാല്‍ ലക്ഷക്കണക്കിന് രൂപയാണ് പാച്ചൂസ് കിച്ചണ് അനധികൃതമായി നല്കിയിരിക്കുന്നത്.
സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം എല്ലാ സ്‌പോര്‍ട്‌സ് സ്‌കൂൡലും ഒരേ തുകയാണ് നല്കുന്നത്. എന്നാല്‍, പാച്ചൂസ് കിച്ചണു മാത്രം എന്തടിസ്ഥാനത്തിലാണ് 300 രൂപ ലഭിക്കുന്നതെന്ന ചോദ്യം ബാക്കിയാകുകയാണ്. കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷണത്തിനായി എത്ര രൂപ സര്‍ക്കാര്‍ നല്കിയാലും അതധികമാകില്ല, എന്നാല്‍, അത് ഏതെങ്കിലും ഒരു നടത്തിപ്പുകാരനായി മാത്രം നല്കുമ്പോള്‍ ചോദ്യമുയരും.
പ്രധാന ക്രമക്കേടുകള്‍
# ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ഒരു പ്രത്യേക സ്ഥാപനത്തിന് കരാര്‍ നല്കി
# ടെന്‍ഡറുകളിലൂടെ നടത്തുന്ന മറ്റ് സ്‌പോര്‍ട്‌സ് ഡിവിഷന്‍ കാന്റീനുകളെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ മറ്റൊരു സ്ഥാപനത്തിന് കരാര്‍ നല്കി. ഇത് പൊതുഖജനാവിനു നഷ്ടമുണ്ടാക്കുന്നു
# ടെന്‍ഡര്‍ ഇല്ലാത്തതിനാല്‍ കരാറിന്റെ മറ്റ് നിബന്ധനകളെക്കുറിച്ചോ സേവനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചോ വ്യക്തതയില്ല. ഇത് പ്രാഥമികമായി തന്നെ അഴിമതിയായി കണക്കാക്കാം












