നാല് പതിറ്റാണ്ടിനിപ്പുറം ഭാരതത്തിന്റെ അഭിമാനം ഒരിക്കല്‍ക്കൂടി വിണ്ണോളമുയരുന്നു. പസഫിക് സമുദ്രത്തില്‍ ഭാരത വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയും സംഘവുമടങ്ങുന്ന ആക്‌സിയം-4 ദൗത്യം ഡ്രാഗന്‍ ഗ്രേസ് പേടകത്തില്‍ ഭൂമി തൊട്ടപ്പോള്‍ പിറവിയെടുത്തത് ശാസ്ത്രലോകത്തെ ചരിത്രനിമിഷങ്ങളാണ്. അമേരിക്കയിലെ കാലിഫോര്‍ണിയ തീരത്തിനു സമീപം പസഫിക് സമുദ്രത്തിലാണു പേടകം വന്നിറങ്ങിയത്. അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തുന്ന ആദ്യ ഭാരതീയനെന്ന, ഇനിയാര്‍ക്കും തിരുത്താനാവാത്ത, ചരിത്രനേട്ടത്തിനുടമയായിരിക്കുന്നു ശുഭാംശു ശുക്ല. ഭാരതം തദ്ദേശീയമായി നടപ്പാക്കാനൊരുങ്ങുന്ന ഗഗന്‍യാന്‍ പദ്ധതിയിലേക്കുള്ള നിര്‍ണായക നാഴികക്കല്ലും ശുഭാംശുവിന്റെ യാത്രയിലൂടെ പിന്നിട്ടു. രാജ്യത്തെ 140 കോടി ജനങ്ങളുടെ ആത്മാഭിമാനം കുതിച്ചുയര്‍ന്ന നിമിഷം കൂടിയായിരുന്നു ആക്‌സിയം-4 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണവും പരിസമാപ്തിയും.
18 ദിവസം നീണ്ട ദൗത്യം വിജയകരമായി പൂര്‍ത്തിയാകുമ്പോള്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നടത്തിയ പരീക്ഷണങ്ങളും ഭാരതത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ഗുരുത്വാകര്‍ഷണമില്ലാത്ത സാഹചര്യത്തില്‍ വിത്തു മുളപ്പിക്കല്‍, അസ്ഥികളുടെ പ്രവര്‍ത്തനം, മൈക്രോ ആല്‍ഗകളുടെ പ്രതികരണം തുടങ്ങി ഐഎസ്ആര്‍ഒക്കുവേണ്ടി ഏഴ് പരീക്ഷണങ്ങളാണ് ശുഭാശു പൂര്‍ത്തിയാക്കിയത്. ബഹിരാകാശത്ത് അസ്ഥിപേശികളുടെ അപചയത്തിന് പിന്നിലെ ജൈവശാസ്ത്രപരമായ വഴികള്‍ കണ്ടെത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം. ബഹിരാകാശയാത്രികര്‍ക്ക് ഒരു പ്രധാന വെല്ലുവിളിയാണ് ബഹിരാകാശത്ത് വച്ചുള്ള പേശികളുടെ അപചയം. ഇതിന് പുറമെ പ്രമേഹരോഗികളുടെ ബഹിരാകാശ യാത്രക്കുളള സാധ്യതയും പഠനവിധേയമാക്കി. ഇവയെല്ലാം തിരിച്ചറിയുന്നതിലൂടെ, ബഹിരാകാശ സഞ്ചാരികളെ സംരക്ഷിക്കുക മാത്രമല്ല ഭൂമിയിലെ പേശീക്ഷയ രോഗങ്ങള്‍ ബാധിച്ച ആളുകളെ സഹായിക്കാനുതകുന്ന ചികിത്സകള്‍ വികസിപ്പിക്കാനും കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. സര്‍ക്കാര്‍ ഏജന്‍സികളായ ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സ്വകാര്യ സംരംഭകരായ സ്‌പേസ് എക്‌സും സംയുക്തമായി ആക്‌സിയം സ്‌പേസുമായി ചേര്‍ന്ന് സംഘടിപ്പിച്ച യാത്രാ പദ്ധതിയായിരുന്നു ആക്സിയം ഫോര്‍ മിഷന്‍.
ബഹിരാകാശത്തു നിന്ന് നോക്കുമ്പോള്‍ ഇന്നത്തെ ഭാരതം സ്വപ്‌നങ്ങള്‍ നിറഞ്ഞതായും നിര്‍ഭയമായും ആത്മവിശ്വാസത്തോടെയും ലോകത്തിലേറ്റവും മികച്ചതായും കാണപ്പെടുന്നുവെന്ന ശുഭാംശുവിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ മഹാവിജയം. അതിലെ ഒരു ചെറിയ പങ്കില്‍ നമ്മുടെ കേരളത്തിനും അഭിമാനിക്കാം. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ആറിനം വിത്തുകളുടെ പരീക്ഷണവും അന്താരാഷ്‌ട്ര നിലയത്തില്‍ നടന്നു. ബഹിരാകാശത്തെത്തിയ ആദ്യ ഭാരതീയനായ വ്യോമസേനാ വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ, ഇവിടെ നിന്നു യാത്ര തിരിക്കുമ്പോള്‍ രാജ്യാന്തര ബഹിരാകാശനിലയം സ്ഥാപിതമായിരുന്നില്ല. രാകേഷ് ശര്‍മയും ശുഭാംശു ശുക്ലയും വ്യോമസേനയില്‍ നിന്നുള്ളവരാണ്. 1982ല്‍ ഇന്ത്യ – സോവിയറ്റ് സഹകരണത്തിലുള്ള ദൗത്യത്തിലാണു രാകേഷ് ശര്‍മ തിരഞ്ഞെടുക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്‍ സൗഹൃദരാജ്യങ്ങളുമായി നടപ്പിലാക്കിയ ഇന്റര്‍ കോസ്‌മോസ് പദ്ധതി അനുസരിച്ചായിരുന്നു അത്. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മനോട്ട് ട്രെയ്‌നിങ് സെന്ററില്‍ 18 മാസം നീണ്ട പരിശീലനത്തിനുശേഷമാണ് 1984ല്‍ രാകേഷ് ശര്‍മ യാത്ര തിരിച്ചത്.
നാനാ മേഖലകളില്‍ വികസനത്തിന്റെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ കുതിപ്പ് ഒരിക്കല്‍ക്കൂടി ഉയരങ്ങള്‍ കീഴടക്കിയ സന്ദര്‍ഭംകൂടിയായിരുന്നു ഈ ദൗത്യം. നാസയുടെ തുടര്‍ ബഹിരാകാശ പര്യവേഷണങ്ങളിലും ഭാരതത്തിനു പങ്കാളിത്തം ലഭിച്ചേക്കുമെന്നാണു സൂചന. ഭാരതം സ്വയം നടത്തുന്ന പര്യവേഷണങ്ങളും ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്. ആഴിയിലും ഭൂമിയിലും ആകാശത്തുമുള്ള നിരീക്ഷണപരീക്ഷണങ്ങളും വികസന പ്രക്രിയകളും രാജ്യത്തെ പുതിയ പ്രതലത്തില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു. അതിന്റെ പുത്തന്‍ അധ്യായമായിരുന്നു ശുഭാംശു ഉള്‍പ്പെട്ട ആക്സിയം-4 ദൗത്യം. ശുഭാംശു ശുക്ലയ്‌ക്കും ദൗത്യത്തിലെ മറ്റ് അംഗങ്ങളായ യുഎസ് ഗവേഷക പെഗ്ഗി വിറ്റ്‌സണ്‍ (മിഷന്‍ കമാന്‍ഡര്‍), സ്ലാവോസ് ഉസ്‌നന്‍സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവര്‍ക്കും ജന്‍മഭൂമിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍.
















