കേരള സര്‍വകലാശാല ഇപ്പോള്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രം. ‘നാക്’ അക്രഡിറ്റേഷനില്‍ A++ അംഗീകാരം നേടിയ കേരളത്തിന്റെ മുത്തശ്ശി സര്‍വകലാശാല മികവിന്റെ കേന്ദ്രം എന്ന നിലയിലായിരുന്നു ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നതെങ്കില്‍ അത് നമുക്കേവര്‍ക്കും ആഹ്ലാദകരമായേനേ. നേരേമറിച്ച് കേരള സര്‍വകലാശാല ഇന്ന് സമരാഭാസങ്ങളുടെയും ചട്ടലംഘനങ്ങളുടെയും രാഷ്‌ട്രീയ പേക്കൂത്തുകളുടെയും കേളീരംഗമായി മാറിയിരിക്കുകയാണ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം സുരക്ഷാവീഴ്ചകള്‍ക്കും അധികാര വടംവലികള്‍ക്കുമാണ് കേരള സര്‍വകലാശാല സാക്ഷ്യം വഹിക്കുന്നത്.
മാര്‍ക്ക് ട്വയിന്‍ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന അമേരിക്കന്‍ എഴുത്തുകാരനായ സാമുവല്‍ ലാങ്‌ഹോണ്‍ ക്ലെമെന്‍സിന്റെ പ്രസിദ്ധമായ വാചകമാണ് ‘സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വരും’ എന്നത്. (ചില പഠനങ്ങളില്‍ ജോനാഥന്‍ സ്വിഫ്റ്റ് എന്ന ആംഗലേയ സാഹിത്യകാരനാണ് ഈ പ്രയോഗം ആദ്യം അദ്ദേഹത്തിന്റെ ലേഖനത്തില്‍ പ്രയോഗിച്ചതെന്ന വാദവും നിലവിലുണ്ട്.) കേരള സര്‍വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെ സംബന്ധിച്ച് ഇടത് കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണ കോലാഹലങ്ങള്‍ കാണുമ്പോള്‍ ഈ വാചകമാണ് ഓര്‍മ്മ വരുന്നത്. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളുമായി അരാജകവാദികള്‍ അരങ്ങ് വാഴുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് കേരള സര്‍വകലാശാലയില്‍ നടക്കുന്നതെന്നറിയാന്‍ സാധാരണക്കാര്‍ക്ക് താല്പര്യമുണ്ടാകും.
ഇക്കഴിഞ്ഞ ജൂണ്‍ 25ന് അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ശ്രീപത്മനാഭ സേവാസമിതി കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് ആസ്പദമായ സംഭവങ്ങളുടെ ആരംഭം. രാജ്യം കണ്ട ഏറ്റവും വലിയ പൗരാവകാശ ധ്വംസനങ്ങളുടെയും ഭരണഘടനാ ലംഘനത്തിന്റെയും കറുത്ത അധ്യായം അനാവൃതമായതിന്റെ അമ്പതാണ്ട് പിന്നിടുമ്പോള്‍, അതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അത്തരമൊരവസ്ഥ രാജ്യത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ അനിവാര്യമാണ്. പ്രത്യേകിച്ച് നെഹ്‌റു കുടുംബത്തോടുള്ള ഭയ-ഭക്തി-ബഹുമാനങ്ങള്‍ സൃഷ്ടിച്ച ‘അയണ്‍ ഡോമു’കള്‍ ഭേദിച്ച് അടിയന്തരാവസ്ഥക്കാലത്തെ കിരാത ഭരണത്തെപ്പറ്റി കോണ്‍ഗ്രസുകാര്‍ പോലും ലേഖനങ്ങളും മറ്റും എഴുതുന്ന ഈ കാലത്ത്. പരിപാടിക്കായി ശ്രീപത്മനാഭ സേവാ സമിതി എന്ന സന്നദ്ധ സംഘടന സെനറ്റ് ഹാള്‍ വാടകയ്‌ക്ക് എടുത്തു. ജൂണ്‍ 25 ന് വൈകിട്ട് 4 മണി മുതല്‍ 8 മണിവരെയാണ് സംഘാടകര്‍ക്ക് ഹാള്‍ ഉപയോഗിക്കാന്‍ സര്‍വകലാശാല അനുവദിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് പരിപാടിയിലെ മുഖ്യാതിഥിയെന്നും സംഘാടകര്‍ സര്‍വകലാശാലയെ അറിയിച്ചിരുന്നു. സെനറ്റ് ഹാള്‍ വൈകുന്നേരത്ത് മാത്രം ഉപയോഗിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന വാടക 52658 രൂപയും തിരികെ കിട്ടുന്ന സെക്യൂരിറ്റി നിക്ഷേപം 10000 രൂപയും ക്ലീനിം
ഗ് ചാര്‍ജ് 2000 രൂപയും ചേര്‍ന്ന് ആകെ 64658 രൂപ സംഘാടകര്‍ സര്‍വകലാശാലയുടെ അക്കൗണ്ട് വഴി നല്‍കി. സെനറ്റ് ഹാള്‍ ഉപയോഗിക്കുന്നതിന് സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന 26 നിബന്ധനകള്‍ സംഘാടകര്‍ അംഗീകരിച്ച് ഒപ്പിട്ട് സര്‍വകലാശാലയ്‌ക്ക് കൈമാറിയിരുന്നു. ഈ നിബന്ധനകളില്‍ രണ്ടാമത്തെ ഇനം ‘പരിപാടിയില്‍ മതപരമായ ആരാധനകളോ പ്രസംഗങ്ങളോ പ്രഭാഷണങ്ങളോ പാടില്ല’ എന്നതാണ്. സിന്‍ഡിക്കേറ്റംഗമെന്ന നിലയില്‍ നടത്തിയ അന്വേഷണത്തില്‍ നിബന്ധനകളുടെ പകര്‍പ്പ് കണ്ടെത്തി പരിശോധിച്ചപ്പോള്‍ അതില്‍ ആകെ 24 നിബന്ധനകളാണുള്ളത്. ഇതില്‍ സര്‍വകലാശാല ഒപ്പിട്ട് വാങ്ങിയ ആദ്യ നിബന്ധനകളില്‍ നിന്ന് വ്യത്യസ്തമായി രണ്ടാമത്തെ ഇനം ‘ഫാഷന്‍ ഷോ പോലുള്ള പരിപാടികളും, പോപ്പ്, ജാസ്സ്, റോക്ക് പോലുള്ള സംഗീത കലാപരിപാ
ടികളും അനുവദനീയമല്ല’ എന്നാണ്. ഈ വ്യത്യാസം എങ്ങനെ സംഭവിച്ചു എന്നത് പിന്നീടുണ്ടായ സംഭവഗതികളുടെ പശ്ചാത്തലത്തില്‍ സംശയത്തിന് ഇടനല്‍കുന്നു.
സര്‍വകലാശാലയുടെ നിബന്ധനകളംഗീകരിച്ച് നിര്‍ദിഷ്ട വാടകയും ഒടുക്കി എടുത്ത സെനറ്റ് ഹാളില്‍ പരിപാടിക്കുള്ള തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കെ, ഏകദേശം 4.30 ഓടെ സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ അവിടേക്ക് വന്നു. നിബന്ധനകള്‍ക്ക് വിരുദ്ധമായി സെനറ്റ് ഹാളില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഹാളിനുള്ള അനുമതി റദ്ദ് ചെയ്യാന്‍ പോകുന്നു എന്നാണ് അദ്ദേഹം സംഘാടകരെ അറിയിച്ചത്. എന്താണ് മതചിഹ്നം എന്ന സംഘാടകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ രജിസ്ട്രാര്‍ തയാറായില്ലെങ്കിലും വേദിയില്‍ മാല ചാര്‍ത്തി അലങ്കരിച്ചു വച്ചിരിക്കുന്ന ഭാരതാംബയുടെ ചിത്രമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. സിന്‍ഡിക്കേറ്റ് റൂമില്‍ ഒത്തുചേര്‍ന്ന ഏതാനും ഇടത് സിന്‍ഡിക്കേറ്റംഗങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു രജിസ്ട്രാറുടെ നടപടി. ഇതേസമയം സിന്‍ഡിക്കേറ്റിലെ സര്‍ക്കാര്‍ നോമിനിയും ഡിവൈഎഫ്‌ഐ നേതാവുമായ ഡോ. ജെ.എസ്. ഷിജു ഖാന്റെ നേതൃത്വത്തില്‍ ഇടത് യുവജന സംഘടനാ പ്രവര്‍ത്തകര്‍ സര്‍വകലാശാലാ കവാടം ഉപരോധിക്കുകയായിരുന്നു. ഗവര്‍ണര്‍ പങ്കെടുക്കുന്ന സെനറ്റ് ഹാളിലെ പരിപാടിക്ക് അനുമതി നിഷേധിക്കാന്‍ രജിസ്ട്രാര്‍ക്കും സെക്യൂരിറ്റി ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിളിച്ചു പറയുന്നുമുണ്ടായിരുന്നു. 5.30ന് ആരംഭിക്കേണ്ട പരിപാടി രജിസ്ട്രാറുടെ ഇടപെടല്‍ മൂലം അനിശ്ചിതമായി നീണ്ടു. അനുമതി റദ്ദാക്കാനുള്ള കാരണമെന്താണെന്ന സംഘാടകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മതചിഹ്നം ഉപയോഗിച്ചതിനാലാണെന്ന മറുപടി ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. എന്ത് മത ചിഹ്നമെന്ന ചോദ്യത്തിന് മറുപടിയും ഇല്ല. അനുമതി റദ്ദാക്കുന്നതായി രേഖാമൂലം അറിയിക്കാനും അദ്ദേഹം തയാറായില്ല. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയെന്ന നിലയില്‍ നിശ്ചിത സമയത്തിനുള്ളില്‍ നിര്‍ദിഷ്ട കാര്യക്രമങ്ങളാണ് നടക്കേണ്ടത്. രാജ്ഭവന്‍ അംഗീകരിച്ച കാര്യപരിപാടി നിശ്ചയിച്ചതുപോലെ നടത്താനാവാതെ അനിശ്ചിതമായി വീണ്ടും നീണ്ടു. ഒടുവില്‍ സെനറ്റ് ഹാളില്‍ പരിപാടി നടത്താനുള്ള അനുമതി റദ്ദാക്കിയതായി രജിസ്ട്രാര്‍ ഫോണ്‍ വഴി രാജ്ഭവനെ അറിയിക്കുന്നു. രേഖാമൂലമുള്ള അറിയിപ്പുണ്ടോ എന്ന രാജ്ഭവന്റെ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ഡോ. കെ.എസ്. അനില്‍കുമാറിന്റെ മറുപടി. സുരക്ഷാ പരിശോധന പൂര്‍ത്തീകരിച്ച വേദിയില്‍ കയറി മാധ്യമങ്ങളെ വിളിച്ചുകൂട്ടി സംസാരിച്ചതും സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. ഏറ്റവുമൊടുവില്‍, 55 മിനിറ്റ് വൈകി, 6.25 ഓടെ ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തുകയും പരിപാടി ആരംഭിക്കുകയും ചെയ്തു. ഭരണഘടനാപരമായി നാലാമത്തെ പദവി വഹിക്കുന്ന, സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി ഔപചാരികമായി ആരംഭിച്ച് 14 മിനിറ്റുകള്‍ക്ക് ശേഷം ഹാളിനുള്ള അനുമതി റദ്ദ് ചെയ്തുകൊണ്ടുള്ള മെയില്‍ സന്ദേശം രാജ്ഭവനിലേക്ക് അയയ്‌ക്കുകയായിരുന്നു രജിസ്ട്രാര്‍. ഇത്തരമൊരു നടപടി സ്വീകരിക്കുന്നതിന് മുമ്പ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ അനുമതി വാങ്ങാന്‍ പോലും രജിസ്ട്രാര്‍ തയാറായില്ലെന്നത് അങ്ങേയറ്റം ഗൗരവമര്‍ഹിക്കുന്നു. സംസ്ഥാനത്തെ പ്രഥമ പൗരനെ അപമാനിച്ചതിലൂടെ ഭരണഘടനയേയും സര്‍വകലാശാലാ ചാന്‍സലറെ അപമാനിച്ചതിലൂടെ സര്‍വകലാശാലാ ചട്ടങ്ങളേയും അനാദരിക്കുകയാണ് രജിസ്ട്രാര്‍ ചെയ്തത്.
അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ശ്രീ പന്മനാ
ഭ സേവാ സമിതി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമായും രണ്ട് ഇനങ്ങളാണ് ഉള്‍പ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ മര്‍ദനമുറകള്‍ അനുഭവിച്ചവരില്‍ ജീവിച്ചിരിക്കുന്നവരെ ആദരിക്കുകയെന്നതായിരുന്നു ആദ്യ ഇനം. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ ജനാധിപത്യ – പൗരാവകാശ ലംഘനങ്ങളുടെ ചരിത്രം അടയാളപ്പെടുത്തുന്ന ഒരു പുസ്തകത്തിന്റെ പ്രകാശനമായിരുന്നു രണ്ടാമത്തേത്. ഹാളിനുള്ള അനുമതി റദ്ദാക്കാനും മാത്രമുള്ള നിയമലംഘനമൊന്നും നടന്നിട്ടില്ലെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇടത് സിന്‍ഡിക്കേറ്റംഗങ്ങളുടെ പ്രേരണയില്‍ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല. ഭാരതാംബയുടെ ചിത്രം മതചിഹ്നമാണെന്നും എടുത്തുമാറ്റണമെന്നുമുള്ള ആവശ്യത്തില്‍ ഉറച്ചുനിന്നു. എങ്കിലും 55 മിനിറ്റ് വൈകി നിര്‍ദിഷ്ട കാര്യക്രമമനുസരിച്ച് പരിപാടി നടന്നു.
ഗവര്‍ണറെ അപമാനിച്ചതുപോലെ ഗൗരവമുള്ളതല്ലെങ്കിലും അടിയന്തരാവസ്ഥക്കെതിരെ പോരാടിയവരെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചതിലൂടെ അവരേയും അവഹേളിക്കുകയാണ് രജിസ്ട്രാര്‍ ചെയ്തത്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റംഗങ്ങളും സെനറ്റംഗങ്ങളും ശ്രീപത്മനാഭ സേവാസമിതിയും ചാന്‍സലര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പോലീസിലും പരാതി നല്‍കി. പരാതി പരിഗണിച്ച ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് റിപ്പേര്‍ട്ട് തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ രജിസ്ട്രാറോട് വിശദീകരണമാവശ്യപ്പെട്ടു. വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മതചിഹ്നം ഏതെന്ന കാര്യത്തിലും സെനറ്റ് ഹാളിനുള്ള അനുമതി റദ്ദാക്കാനിടയായ കാരണങ്ങളിലും വ്യക്തതയില്ലായിരുന്നു. ഈ കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍ വ്യക്തത ആവശ്യപ്പെട്ടെങ്കിലും രജിസ്ട്രാര്‍ അതിന് തയാറായില്ല. അങ്ങനെ, ജൂലൈ രണ്ടിന്,
1977 ലെ കേരള സര്‍വകലാശാലാ ഫസ്റ്റ് സ്റ്റാറ്റിയൂട്ട് പാര്‍ട്ട് – മൂന്ന്, ചാപ്റ്റര്‍ – 4, സെക്ഷന്‍ 19 പ്രകാരം രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.
(തുടരും)
(കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമാണ് ലേഖകന്‍)















