ന്യൂഡൽഹി: തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സംഘടനയുടെ നിരോധനം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതിനിടെ 2024 ജൂലൈ 24 ന് വീണ്ടും നിരോധനം നീട്ടിയത് ശരിയല്ലെന്ന് കാട്ടി സിമിയിൽ അംഗമായിരുന്ന അഹമ്മദ് സിദ്ദിഖി എന്നയാൾ സമർപ്പിച്ച ഹർജിയാണ് ജസ്‌റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ തള്ളിയത്.
2024 ജനുവരി 29-ന് സിമിക്ക് ഏർപ്പെടുത്തിയ നിരോധനമാണ് അഞ്ചു വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം(യുഎപിഎ) ട്രിബ്യൂണൽ രൂപീകരിച്ചത്. ട്രിബ്യുണൽ ആണ് സിമിയുടെ നിരോധനം നീട്ടിയത്. അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കാലത്ത് 2001-ലാണ് സിമിയെ ആദ്യമായി നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്.
അതിനുശേഷം നിരോധനം കാലാകാലങ്ങളിൽ നീട്ടിക്കൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി-ഹിന്ദിന്റെ യുവജന വിദ്യാർത്ഥി സംഘടനയായി 1977 ഏപ്രിൽ 25-ന് അലിഗഡ് മുസ്ലിം സർവകലാശാലയിലാണ് സിമി സ്ഥാപിതമായത്. എന്നാൽ, 1993-ൽ പ്രമേയത്തിലൂടെ ഈ സംഘടന സ്വയം സ്വതന്ത്രമായി പ്രഖ്യാപിക്കുകയായിരുന്നു.
















