പത്തനംതിട്ട: ഹൈക്കോടതി വിലക്ക് ഉത്തരവ് ലംഘിച്ച് ശബരിമലയിലേക്ക് എഡിജിപിയുടെ ട്രാക്ടർ യാത്ര. അതീവ രഹസ്യമായി എഡിജിപി എം.ആർ അജിത്കുമാർ യാത്ര നടത്തിയ സംഭവത്തില്‍ സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി. ദേവസ്വം വിജിലൻസിനോട് സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
നവഗ്രഹ പ്രതിഷ്ഠയ്‌ക്കായി ശബരിമല നട തുറന്നപ്പോഴാണ് എഡിജിപി ദർശനത്തിനായി എത്തിയത്. 12ന് വൈകിട്ട് ട്രാക്ടറിൽ പമ്പയിൽ നിന്നും സന്നിധാനത്തേയ്‌ക്ക് പോയ അജിത്കുമാർ 13ന് രാവിലെ തിരിച്ചിറങ്ങിയതും ട്രാക്ടർ വഴിയായിരുന്നു. പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളുകളെ കയറ്റാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കായി കഴിഞ്ഞ ദിവസം നട തുറന്നിരുന്നു. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ കർശന നിർദേശം. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു. പോലീസിന്റെ തന്നെ ട്രാക്ടറിലാണ് ഉന്നത ഉദ്യോഗസ്ഥൻ പോയതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: