ന്യൂദൽഹി : യാത്രക്കാരുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ. ഈ പദ്ധതി പ്രകാരം രാജ്യത്തുടനീളമുള്ള ഏകദേശം 74,000 പാസഞ്ചർ കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളുടെ എഞ്ചിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ഓരോ കോച്ചിലും നാല് ക്യാമറകൾ സ്ഥാപിക്കും.
അതേസമയം ഓരോ ലോക്കോമോട്ടീവിലും ആറ് ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കോച്ചുകളിലെ പ്രവേശന പോയിന്റുകളിലും പൊതുസ്ഥലങ്ങളിലും രണ്ട് ക്യാമറകൾ സ്ഥാപിക്കും. കുറഞ്ഞ വെളിച്ചത്തിൽ പോലും ഉയർന്ന നിലവാരത്തിൽ റെക്കോർഡുചെയ്യാനും ഉയർന്ന വേഗതയിൽ പോലും വ്യക്തമായ ദൃശ്യങ്ങൾ നൽകാനും കഴിയും എന്നതാണ് ഈ ഹൈടെക് ക്യാമറകളുടെ പ്രത്യേകത. ഇത് നിരീക്ഷണ സംവിധാനവും സുരക്ഷയും വളരെയധികം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാനിപ്പത്തിൽ ഒരു സ്ത്രീയെ ഒരു ട്രെയിനിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്തിരുന്നു. ഇത്തരത്തിൽ റെയിൽവെ സ്റ്റേഷനുകളിലെയം ട്രെയിനുകളിലെയും അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവെ പുത്തൻ പദ്ധതിക്ക് രൂപം നൽകുന്നത്. കോച്ചിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം തീർച്ചയായും സുരക്ഷ മെച്ചപ്പെടുത്തും.
അതേ സമയം ഒന്നര വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ഈ വർഷം ഏപ്രിൽ ആദ്യം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. പാർലമെന്റിൽ ഒരു ചോദ്യത്തിന് ഉത്തരം നൽകുമ്പോൾ സ്ത്രീകളുടെ സുരക്ഷയ്‌ക്കായി ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. റെയിൽവേ സ്റ്റേഷനുകൾ പതിവായി നിരീക്ഷിക്കുന്ന എല്ലാ ഡിവിഷനുകളിലും സോണുകളിലും റെയിൽവേ ബോർഡിലും വാർ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















