ഗുവാഹത്തി : ധുബ്രി ജില്ലയിലെ 1,157 ഏക്കർ സർക്കാർ ഭൂമിയിൽ അനധികൃതമായി താമസമാക്കിയ 1,400 ബംഗാളി വംശജരായ മുസ്ലീങ്ങളെ ഒഴിപ്പിച്ച് അസം സർക്കാർ . അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിന് വൈദ്യുതി പദ്ധതിക്കായി അനുവദിച്ച ഭൂമിയിലാണ് 1500 ഓളം പേർ വീട് കെട്ടി താമസിച്ചിരുന്നത് .
ഭൂമി വൈദ്യുതി പദ്ധതിക്കായി മാറ്റുന്നതിനുള്ള നിർദ്ദേശം മാർച്ച് 30 ന് ജില്ലാ ഭരണകൂടം സമർപ്പിച്ചതായി ഏപ്രിൽ 2 ന് നടന്ന ജില്ലാതല ഭൂമി ഉപദേശക യോഗത്തിന്റെ മിനിറ്റ്സിൽ പറയുന്നു. പ്ലാന്റിനായി അസം പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് ഏകദേശം 1,289 ഏക്കർ സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു.
ജില്ലാ ഭരണകൂടം കുടിയൊഴിപ്പിക്കൽ നോട്ടീസുകൾ മുൻകൂട്ടി നൽകുകയും ഞായറാഴ്ചയ്‌ക്ക് മുമ്പ് താമസക്കാർ വീടുകൾ ഒഴിപ്പിച്ച് പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ദിവസേന പൊതു അറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു. എന്നിട്ടും ഇവർ മാറാൻ തയ്യാറായില്ല. തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ ബുൾഡോസറുകളുമായി കുടിയൊഴിപ്പിക്കൽ നടത്തിയത്.
ഇവർക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഒറ്റത്തവണ ആശ്വാസമായി 50,000 രൂപയും സർക്കാർ നൽകിയിരുന്നു. “കൈയേറ്റ ഭൂമി ഒഴിപ്പിച്ച് പൊതുജനങ്ങൾക്കായി ഉപയോഗിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ചിലർ ഒരു പ്രത്യേക സമൂഹത്തിനുവേണ്ടി നിലകൊള്ളുമ്പോൾ ഞങ്ങൾ അസമിലെ തദ്ദേശീയ ജനതയോടൊപ്പമാണ്. അതാണ് ഞങ്ങളുടെ രാഷ്‌ട്രീയ പ്രത്യയശാസ്ത്രം. ഞങ്ങൾ ഞങ്ങളുടെ ജോലി തുടർന്നും ചെയ്യും.”ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: