പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ കമാൻഡർ യാസിൻ എന്ന അബ്ദുള്ള കൊല്ലപ്പെട്ടു. തിറ താഴ്‌വരയിൽ യാസിൻ ഡ്രോൺ വഴി ബോംബ് വിക്ഷേപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബോംബ് അബദ്ധത്തിൽ വീണു പൊട്ടിത്തെറിച്ചുവെന്നും യാസിൻ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടുവെന്നും വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികൾക്കും പരിക്കേറ്റു. അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ ജില്ലയിലെ തിറ താഴ്‌വരയിലാണ് സംഭവം നടന്നത്.
വളരെക്കാലമായി തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് ഈ പ്രദേശം. ടിടിപി, ലഷ്‌കർ-ഇ-ഇസ്ലാം, അൻസർ-ഉൾ-ഇസ്ലാം തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം കാരണം തിറയിൽ അക്രമവും വെടിവയ്‌പ്പും പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നേരത്തെ മെയ് 24 ന് യാസിൻ ടിടിപിയിൽ ചേരുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നുവെന്നും ഈ പ്രദേശത്തെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയിരുന്നതായും വൃത്തങ്ങൾ അറിയിച്ചു.
അതേ സമയം തിറ താഴ്‌വരയിൽ ഭീകരതയ്‌ക്കെതിരായ നടപടികൾ പാകിസ്ഥാൻ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 22 ഭീകരരെയാണ് വധിച്ചത്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യം നിരവധി ഓപ്പറേഷനുകൾ നടത്തി തീവ്രവാദ ഒളിത്താവളങ്ങളും ആയുധങ്ങളും നശിപ്പിക്കപ്പെട്ടു. സമീപ ദിവസങ്ങളിൽ തിറയിൽ ബോംബ് സ്‌ഫോടനങ്ങളും സാധാരണക്കാർക്കെതിരായ ആക്രമണങ്ങളും വർദ്ധിച്ചിട്ടുണ്ട്, അതിനാൽ പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നുണ്ട്.
ഭീകരത പടർത്തി തെഹ്രീക്-ഇ-താലിബാൻ
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ അതിർത്തികളിൽ സജീവമായി പ്രവർത്തിക്കുന്ന നിരോധിത ഭീകര സംഘടനയാണ് തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ. സർക്കാരിനെതിരായ അക്രമ പ്രവർത്തനങ്ങൾ, ബോംബ് സ്ഫോടനങ്ങൾ , സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ എന്നിവയ്‌ക്ക് ഈ സംഘടന കുപ്രസിദ്ധമാണ്.
പാകിസ്ഥാനിൽ ശരിയത്ത് നിയമം നടപ്പിലാക്കുക എന്നതാണ് ടിടിപിയുടെ ലക്ഷ്യം, ഇത് പലപ്പോഴും സാധാരണക്കാരെയും സൈനിക താവളങ്ങളെയും ലക്ഷ്യമിടുന്നു. പാകിസ്ഥാൻ സർക്കാരും സൈന്യവും ഈ സംഘടനയ്‌ക്കെതിരെ നിരന്തരം നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: