ബെംഗളൂരു: കൊലപാതകം നടത്തി എവിടെപ്പോയി ഒളിച്ചാലും എന്‍ഐഎ ഒരിയ്‌ക്കല്‍ പിടികൂടുക തന്നെ ചെയ്യുമെന്നത് ഇസ്ലാമിക തീവ്രവാദസംഘടനകളെ ഭയപ്പെടുത്തുന്നു. പ്രവീണ്‍ നെട്ടാരു വധം മംഗളൂരുവിനെ ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ളിയ താലൂക്കിലെ ബെള്ളാരെ ഗ്രാമത്തിലായിരുന്നു പ്രവീണ്‍ നെട്ടാരുവിനെ വധിച്ചത്. 2022 ജൂലായ് 26നായിരുന്നു മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വര്‍ഗ്ഗീയ കലാപം വിതയ്‌ക്കുക, ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഭീതി പരത്തുക എന്നിവയായിരുന്നു കൊലപാതക ലക്ഷ്യങ്ങള്‍. അന്ന് മംഗളൂരുവിലും ദക്ഷണികന്നഡയിലും ബുര്‍ഖ ധരിയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോളെജ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സമരങ്ങളും പുതിയൊരു പ്രവണതയായി രൂപപ്പെട്ടിരുന്നു. ഇതും വര്‍ഗ്ഗീയമായ ചേരിതിരിവ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഗൂഢപദ്ധതിയായിരുന്നു.
നെട്ടാരു വധത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദുള്‍ റഹ്മാന്‍ ആയിരുന്നു. ഈ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മിക്കവരും കേരളത്തില്‍ നിന്നുള്ളവരായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. വധത്തിന് ശേഷം ഇയാള്‍ ഖത്തറിലേക്ക് ഒളിവില്‍ പോയി. പക്ഷെ കൊലപാതകിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച് എന്‍ഐഎ കാത്തിരുന്നു. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നാല് ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കൃത്യമായി രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ അബ്ദുള്‍ റഹ്മാനെ എന്‍ഐഎ പൊക്കിയത് പഴയ പിഎഫ് ഐ നേതാക്കളുടെ ഇടയിലും പുതിയ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളിലും ഞെട്ടലുണ്ടാക്കി. കൊലപാതകി ആണെങ്കില്‍ എവിടെപ്പോയി ഒളിച്ചാലും ഒരിയ്‌ക്കല്‍ എന്‍ഐഎയുടെ വലയിലാകുമെന്ന സത്യമാണ് ഇവരെ ഞെട്ടിക്കുന്നത്. ഒളിവില്‍ പോകുന്നവരെ കണ്ടെത്താനുള്ള പ്രത്യേക വിംഗ് എന്‍ഐഎയ്‌ക്കുണ്ട്. അവരുടെ അന്വേഷണരീതികള്‍ വളരെ ആധുനികവും സമര്‍ത്ഥവുമാണ്. അതാണ് കുറ്റവാളികള്‍ക്ക് പൂട്ടൊരുക്കുന്നത്.
നെട്ടാരുവിനെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നിര്‍ദേശപ്രകാരം അബ്ദുള്‍ റഹ്മാനാണ് അഭയം നല്കിയിരുന്നത്. പക്ഷെ പിന്നീട് ഈ ആക്രമണകാരികളെ പൊലീസ് പൊക്കി. അതോടെ അബ്ദുള്‍ റഹ്മാന്‍ ആരും അറിയാതെ ഖത്തറിലേക്ക് മുങ്ങുകയായിരുന്നു.
2025 ഏപ്രിലില്‍ ആണ് അബ്ദുള്‍ റഹ്മാന്‍ ഉള്‍പ്പെടെ നാലു പേരെക്കൂടി എന്‍ഐഎ കൊലപാതകികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ നെട്ടാരു വധത്തില്‍ ഉള്‍പ്പെട്ട പ്രതികളുടെ എണ്ണം 28 ആയി ഉയര്‍ന്നു. 2022 ഏപ്രില്‍ നാലിനാണ് എന്‍ഐഎ നെട്ടാരു വധക്കേസ് റീരജിസ്റ്റര്‍ ചെയ്തത്. ഇനിയും പിടിയിലാകാനുള്ള പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് എന്‍ഐഎ. അസാധാരണമായ അന്വേഷണപാടവമാണ് എന്‍ഐഎ പുലര്ത്തുന്നത്.
കേരളത്തെ ഞെട്ടിച്ച ജോസഫ് മാസ്റ്ററുടെ കൈവെട്ട് കേസ്
മതനിന്ദ നടത്തി എന്ന പേരില്‍ കേരളത്തിലെ തൊടുപുഴയില്‍ അധ്യാപകനായിരുന്ന ജോസഫ് മാസ്റ്ററുടെ കൈവെട്ടിയ കേസില്‍ കേരള പൊലീസിന്റെ അന്വേഷണം വഴിമുട്ടിയിരുന്നു. പിന്നീട് എന്‍ഐഎ ഈ കേസ് ഏറ്റെടുക്കുകയായിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയായ സാവദിനെ മട്ടന്നൂരിലെ ബെരാമിലെ വാടകവീട്ടില്‍ നിന്നാണ് 13 വര്‍ഷത്തിന് ശേഷം എന്‍ഐഎ പൊക്കുന്നത്. പിടികിട്ടാപ്പുള്ളികളെ പിടിക്കാനുള്ള എന്‍ഐഎയുടെ പ്രത്യേകസംഘമാണ് സവാദിനെ പൊക്കിയത്. എറണാകുളം ജില്ലയിലെ അസമാന്നൂര്‍ ഗ്രാമത്തിലെ ഇയാള്‍ 2020 ജൂലായ് നാലിന് കൃത്യം നിര്‍വ്വഹിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു. വലതു കൈപ്പത്തി ഉളി ഉപയോഗിച്ച് വെട്ടുകയായിരുന്നു. പള്ളിയിലെ ഞായറാഴ്ച പ്രാര്‍ത്ഥനയ്‌ക്ക് ശേഷം വീട്ടിലേക്ക് കൂടുംബത്തോടൊപ്പം മടങ്ങുമ്പോഴാണ് അക്രമികള്‍ പ്രൊഫ.ജോസഫിനെ പിടികൂടിയത്. ഈ കേസില്‍ എന്‍ഐഎ പിടികൂടിയ സജില്‍, നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവാണ് നല്‍കിയിരിക്കുന്നത്.
















