തിരുവനന്തപുരം: ചിരട്ടയെന്ന് കരുതി കത്തിച്ച് കളയാനോ വലിച്ചെറിയാനോ വരട്ടെ, നാളികേര ഉപോത്പന്നങ്ങളില്‍ കയര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്നത് ചിരട്ടയില്‍ നിന്നാണ്. തേങ്ങയുടെയും എണ്ണയുടെയും വില വര്‍ദ്ധന പോലെ ഇപ്പോള്‍ ചിരട്ടയ്‌ക്കും വലിയ വിലയാണ്. പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ വീടുകളില്‍ എത്തുന്നവരും ആക്രി കടയിലും എല്ലാം ചിരട്ടക്ക് വന്‍ ഡിമാന്‍ഡ് നല്‍കുകയാണ്. ഉയര്‍ന്ന ഊഷ്മാവിലൂടെ നീരാവി ഉപയോഗിച്ച് രാസമാറ്റത്തിലൂടെ ചിരട്ടക്കരിയില്‍ നിന്നും കുട്ടുന്ന ഉല്‍പ്പന്നങ്ങള്‍ മരുന്ന് നിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്.
സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണം , വായു മലിനീകരണ നിയന്ത്രണം, ജല ശുദ്ധീകരണം, പഞ്ചസാര നിര്‍മാണം, പഴച്ചാര്‍ എന്നിവയുടെ ശുദ്ധികരണത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്. കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിനും ചിരട്ട വലിയ രീതിയില്‍ ഉപയോഗിച്ച് വരുന്നു. ഇവിടെ നിന്നും ശേഖരിക്കുന്ന ചിരട്ടകള്‍ കെമിക്കല്‍ കമ്പനികള്‍ക്ക് വേണ്ടി കയറ്റുമതി ചെയ്യുകയാണ്. മുമ്പ് കത്തിച്ചു കളഞ്ഞിരുന്ന ചിരട്ടയ്‌ക്ക് തമിഴ്‌നാട്ടിലും, കര്‍ണ്ണാടകയിലും ഇന്ന് പ്രിയം കൂടുകയാണ്.
കേരളത്തില്‍ കൂടുതല്‍ ചിരട്ട ലഭിക്കുന്ന സ്ഥലമാണെങ്കിലും ഇവ സംസ്‌ക്കരിക്കുന്ന ആറ് സ്ഥാപനങ്ങള്‍ മാത്രമാണ് കേരളത്തില്‍ ഉള്ളത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കിലോയ്‌ക്ക് 10 മുതല്‍ 15 രൂപ യായിരുന്ന ചിരട്ടയ്‌ക്ക് ഇപ്പോള്‍ 30 മുതല്‍ 40 രൂപയാണ് വില. തേങ്ങ, വെളിച്ചണ്ണ എന്നിവയെപ്പോലെ ചിരട്ടയ്‌ക്കും പൊന്നിന്‍ വിലയായി മാറുന്നുണ്ട്.
പി. എസ്. പ്രേംകുമാര്‍
















