ന്യൂഡൽഹി: മതപരിവർത്തന സംഘത്തിന്റെ സൂത്രധാരനായ ജമാലുദ്ദീൻ എന്ന ചങ്കൂർ ബാബക്ക് 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് പൊലീസ്. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലെ മതപരിവർത്തന റാക്കറ്റുമായി ബന്ധപ്പെട്ട് ശനിയാഴ്ച ലഖ്‌നൗവിലെ ഒരു ഹോട്ടലിൽ നിന്നാണ് ചങ്കൂർ ബാബയെയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളിയായ നീതു എന്ന നസ്രീനെയും അറസ്റ്റ് ചെയ്തത്.
താഴേക്കിടയിലുള്ളവർക്ക് പണം വാഗ്ദാനം ചെയ്ത് മതപരിവർത്തനം നടത്തുകയായിരുന്നു പ്രതികൾ. സൈക്കിളിൽ മോതിരങ്ങളും ആഭരണങ്ങളും വിറ്റിരുന്നയാളാണ് ചങ്കൂർബാബ. പിന്നീട് ഗ്രാമത്തലവനായി. പെട്ടെന്ന് പണക്കാരനായി ഗ്രാമത്തിലെ ആളുകളെ ഇയാൾ കൈയിലെടുത്തു മതപരിവർത്തന പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയായിരുന്നു. മിഡിൽ ഈസ്റ്റിലെ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നാണ് ഇയാൾക്ക് സാമ്പത്തിക സഹായം കിട്ടിയതെന്നാണ് സൂചന.
സംഘത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് യുപി ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) അന്വേഷിക്കുന്നുണ്ട്. സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) വിഷയം അന്വേഷിക്കുന്നു. എത്ര പേരെയാണ് മതം മാറ്റിയതെന്നും ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഇയാളുടെ അക്കൗണ്ടുകളിലേക്ക് പ്രധാനമായും മിഡിൽ ഈസ്റ്റിൽ നിന്നാണ് പണം ലഭിച്ചിരുന്നതെന്നും കോടിക്കണക്കിന് വിലമതിക്കുന്ന മറ്റ് സ്വത്തുവകകളുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.













