ഇന്നു ഗുരുപൂര്‍ണിമയാണ്. ഗുരുവന്ദനത്തിനും സ്വയം സമര്‍പ്പണത്തിനുമുള്ള ദിവസം. സിപിഎമ്മിനും എസ്എഫ്ഐക്കും തെറ്റിപ്പോയി. അവര്‍ ഒന്നു രണ്ടു ദിവസം മുന്‍പേ അവരുടെ തനതു ശൈലിയില്‍ വേണ്ടതൊക്കെ ചെയ്തു. എല്ലാം ഭാരതീയ സങ്കല്‍പത്തിനും സംസ്‌കാരത്തിനും വിരുദ്ധമായി ചെയ്യുക എന്നതാണല്ലോ അവരുടെ ശൈലി. അതുകൊണ്ട് വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും സിരാകേന്ദ്രമെന്നു നാമൊക്കെ കരുതി ആദരിക്കുന്ന സര്‍വകലാശാലകള്‍ക്കെതിരെയായിരുന്നു അവരുടെ അഴിഞ്ഞാട്ടം. ആ വാക്കു പറഞ്ഞാല്‍ പൂര്‍ണ അര്‍ഥത്തില്‍ ശരിയാകില്ല. കലാപം എന്നു തന്നെ വിശേഷിപ്പിക്കണം. ആ നിലയ്‌ക്കുള്ള ആഭാസത്തരമാണ്, സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും നിര്‍ദേശത്തോടെയും പൊലീസ് അകമ്പടിയോടെയും എസ്എഫ്ഐ എന്ന വിദ്യാര്‍ഥി ഗുണ്ടാസംഘം കാട്ടിക്കൂട്ടിയത്. അതിന്റെ തുടര്‍ച്ചപോലെയായിരുന്നു പൊതുപണിമുടക്കിന്റെ പേരില്‍ ഇന്നലെ കേരളത്തിലാകമാനം നടന്നതും. കേരളത്തിനു പുറത്തുള്ളവര്‍ സമ്പൂര്‍ണമായി തള്ളിക്കളഞ്ഞ പണിമുടക്ക് ആഹ്വാനം ഇവിടെ പാര്‍ട്ടി അക്രമത്തിന്റെ രൂപത്തില്‍ സംസ്ഥാനത്താകെ താണ്ഡവമാടി. പണിമുടക്കല്ല, പണികൊടുക്കലാണ് നടന്നത്. ഓഫീസില്‍ പോയവര്‍ക്കും ആശുപത്രികളില്‍ പോയവര്‍ക്കും ഭക്ഷണം കഴിക്കാനിറങ്ങിയവര്‍ക്കും ഭക്ഷണം കൊടുത്തവര്‍ക്കുമെല്ലാം പണികിട്ടി. പുരാണത്തില്‍ പറയുന്നതു പോലെ പ്രജാരക്ഷകരാകേണ്ട ഭരണക്കാര്‍ പ്രജാഭക്ഷകരായ അനുഭവമായിരുന്നു രണ്ടു ദിവസമായി കേരളത്തില്‍ കണ്ടിരുന്നത്.
സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറോടുള്ള എതിര്‍പ്പിന്റെ പേരില്‍ സര്‍വകലാശാലകള്‍ അടിച്ചു തകര്‍ക്കുന്ന പണി കേരള സര്‍വകലാശാലയിലും കാലിക്കറ്റ് സര്‍വകലാശാലയിലും കണ്ണൂരും അരങ്ങേറി. കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത ഒരു പരിപാടിയോടുള്ള എതിര്‍പ്പിന്റെ പേരുപറഞ്ഞ്, സംസ്ഥാനത്തേ സര്‍വകലാശാലകളാകെ തകര്‍ത്തുകളയുമെന്ന മട്ടില്‍ അഴിഞ്ഞാടിയത് കേരള സമൂഹം കണ്ടറിഞ്ഞു വിലയിരുത്തേണ്ടതു തന്നെയാണ്. ഭരിക്കാനും സംരക്ഷിക്കാനുമാണ് സമൂഹം വോട്ടുനല്‍കി ഇവരെ ജയിപ്പിച്ചുവിട്ടത്. അതു നടക്കുന്നില്ലെന്ന് ഏതാണ്ടു ബോധ്യമായിക്കഴിഞ്ഞു. ഉള്ളതിനെ തച്ചുതകര്‍ക്കുന്ന നശീകരണ ശൈലിയാണു തങ്ങള്‍ക്കു കൂടുതല്‍ വഴങ്ങുക എന്നത് ആവര്‍ത്തിച്ചു തെളിയിക്കുകയാണ് പാര്‍ട്ടിയും കുട്ടിസഖാക്കളുടെ സംഘവും ചെയ്തത്. തന്നിഷ്ടം പോലെ ഇവര്‍ ആടിത്തിമര്‍ത്തു തകര്‍ക്കുന്നത് അവര്‍ക്കു മാത്രം അവകാശപ്പെട്ടതല്ല. വരാന്‍ പോകുന്ന ഏറെ തലമുറകള്‍ക്കു കൂടി അവകാശപ്പെട്ട സ്വത്താണ്. ഇതൊന്നും കെട്ടിപ്പടുത്തതും ഇവരല്ല. രാജഭരണകാലം മുതല്‍ ഇവിടെ നിലനിന്ന വിജ്ഞാന കേന്ദ്രമാണ് കേരള സര്‍വകലാശാല. അതിന് അതിന്റേതായ മഹത്വമുണ്ട്.
സര്‍വകലാശാലകള്‍ ഭരിക്കാന്‍ വിവരവും വിദ്യാഭ്യാസവും കാഴ്ചപ്പാടുമുള്ളവര്‍ വേണമെന്നത്, നേര്‍വഴിക്കു ചിന്തിക്കുന്ന ആര്‍ക്കും അറിയാവുന്ന കാര്യമാണ്. രാജഭരണകാലത്ത്, വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെ കേരള സര്‍വകലാശാലയുടെ വൈസ്ചാന്‍സലറാക്കാന്‍ ശ്രമം നടന്നത് അതുകൊണ്ടാണ്. ആ പാരമ്പര്യത്തെ തലകീഴായ് മറിച്ച് വിവരക്കേടിന്റെ സര്‍വകലാശാലകള്‍ പടുത്തുയര്‍ത്താനാണ്എസ്എഫ്‌ഐയെ കയറൂരിവിട്ട് സിപിഎം ശ്രമിക്കുന്നത്. തങ്ങളുടെ താത്പര്യം സംരക്ഷിക്കാനായി, തോറ്റവരേയും പരീക്ഷ എഴുതാത്തവരേയും ജയിപ്പിക്കുകയും വിവരമില്ലായ്‌മയ്‌ക്ക് അംഗീകാരമായി ഡോക്ടറേറ്റ് നല്‍കുകയും വിവരവും വിദ്യാഭ്യാസവുമില്ലാത്തവരെ ഉന്നത സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്ത് പാര്‍ട്ടി പ്രസ്ഥാനങ്ങളായി സര്‍വകലാശാലകളെ മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടു കുറച്ചുകാലമായി. ചരിത്ര നിഷേധവും സംസ്‌കാര നിഷേധവും വിഘടനവാദവും ദേശവിരുദ്ധതയും നട്ടുനനച്ചു വളര്‍ത്താന്‍ പറ്റിയ മണ്ണായിക്കണ്ട്, സ്വന്തം പാര്‍ട്ടി ഓഫീസു പോലെ ഉപയോഗിച്ചു പോന്ന സര്‍വകലാശാലകളില്‍, ദേശീയ ബോധവും വിദ്യാഭ്യാസവുമുള്ളവര്‍ കയറിവരുന്നത് പാര്‍ട്ടിക്കു സഹിക്കാവുന്നതിനും അപ്പുറമായി. പക്ഷേ, പറഞ്ഞിട്ടുകാര്യമില്ല വിവരവും രാഷ്‌ട്രബോധവും തന്റേടവുമുള്ള ഒരു ഗവര്‍ണര്‍ ചാന്‍സലറുടെ അധികാരം കൈകാര്യം ചെയ്യുമ്പോള്‍ ഇനിയങ്ങോട്ടു ശുദ്ധീകരണം നല്ല നിലയില്‍ നടക്കും. അതു മനസ്സിലായതില്‍ വിറളിപൂണ്ടതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളിലെ ആഭാസ നാടകങ്ങള്‍. എന്തായാലും സര്‍വകലാശാലകളെ എന്തു വിലകൊടുത്തും അറിവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയേ മതിയാകൂ. അതു കേരളത്തിന്റെ ആവശ്യമാണ്. തലമുറകളോടുള്ള കടപ്പാടാണ്.
















