തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ മറവിൽ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട് സമരാനുകൂലികൾ. കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ച ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലത്തിലടക്കം സമരാനുകൂലികൾ ബസുകൾ തടഞ്ഞു. പലയിടത്തും സമരാനുകൂലികളും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. ചിലയിടങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനം സമരാനുകൂലികൾ തടസ്സപ്പെടുത്തി.
കോഴിക്കോട് മുക്കത്ത് മീന്‍ കടയിലെത്തി സമര അനുകൂലികള്‍ ഭീഷണി മുഴക്കി. കടയടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണിയുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി.വിശ്വനാഥനാണ് ഭീഷണി മുഴക്കിയത്. പോലീസ് നോക്കി നില്‍ക്കെ തുറന്ന് പ്രവര്‍ത്തിച്ച് മാളും സമരാനുകൂലികള്‍ അടപ്പിച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബെംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.
പത്തനാപുരത്ത് ‘ഔഷധി’ പൂട്ടിക്കാൻ സമരക്കാർ ശ്രമിച്ചു. ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്ന അവശ്യ സർവീസായ ഔഷധിയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബലമായി പുറത്തിറക്കി. കൊല്ലത്ത് നിന്നും കരുനാഗപ്പള്ളിയിലേക്ക് എത്തിയ കെഎസ്ആർടിസി ബസ് കണ്ടക്ടർ ശ്രീകാന്തിനെ പണിമുടക്ക് ദിവസം സർവീസ് നടത്തിയത് ചോദ്യം ചെയ്ത് സമരക്കാർ മർദിച്ചതായി പരാതിയുണ്ട്.
കൊല്ലത്ത് പോസ്റ്റ്ഓഫീസ് ജീവനക്കാരെ സിഐടിയുക്കാർ തടഞ്ഞു. ജീവനക്കാർ എത്തിയെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ ഗേറ്റ് തുറക്കാൻ അനുവദിച്ചില്ല. പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. കണ്ണൂർ ശ്രീകണ്‌ഠപുരം നഗരസഭയിലെ നെടുങ്ങോം ജിഎച്ച്‌എസ്‌എസിൽ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികൾ അഴിച്ചുവിട്ടു. കെപിഎസ്‌ടിഎ, എച്ച്‌എസ്‌ടിഎ യൂണിയനുകളിൽപ്പെട്ട 15 അദ്ധ്യാപകരാണ് ഹാജരായത്.
പുറത്ത് നിന്നെത്തിയ സമരാനുകൂലികൾ സ്‌കൂളിൽ കയറി ബഹളമുണ്ടാക്കി. ഇതിനിടെയാണ് കാർ ഉൾപ്പെടെ ഏഴ് വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടത്. സംഘർഷത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. അധ്യാപകർ ഇപ്പോഴും സ്‌കൂളിൽ തന്നെ തുടരുകയാണ്. കുട്ടികൾ ഇല്ലാത്തതിനാൽ ക്ലാസ് നടക്കുന്നില്ല. അതേസമയം, കാസർകോട് വെള്ളരിക്കുണ്ട് പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ടു. രാവിലെ പത്ത് മണിയോടെ സംഘടിച്ചെത്തിയ ഇടത് നേതാക്കളാണ് അദ്ധ്യാപിക സിജിയെ ഓഫീസിൽ പൂട്ടിയിട്ടത്.
പ്രധാന അദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപിക പ്രഭാവതിയുമായി സമരാനുകൂലികൾ വാക്കേറ്റം നടത്തി. പോലീസ് എത്തിയാണ് വാതിൽ തുറന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് അദ്ധ്യാപിക പറഞ്ഞു. അതിനിടെ അക്രമത്തെ ന്യായീകരിച്ച് ഇടതു മുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ രംഗത്തെത്തി. പണിമുടക്കിനെ വെല്ലുവിളിച്ചാൽ പ്രതികരണം ഉണ്ടാകും.അതാണ് ചെറിയ തോതിൽ കാണുന്നത്.നടക്കുന്നത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പണി എടുക്കാൻ പാടില്ല. അഞ്ച് മാസം പ്രചാരണം നടത്തിയാണ് പണിമുടക്ക് നടക്കുന്നത് കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകേണ്ടത് മന്ത്രിക്കല്ല സിഎംഡി ക്കാണ്. ഇടതുപക്ഷ സർക്കാരിന് തൊഴിലാളി അനുകൂല നിലപാടാണ്. കൂടുതൽ വിവാദത്തിന് ഇല്ല.ഇത്തരം വിഷയങ്ങൾ ഇടതുമുന്നണി യോഗത്തിൽ ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.













