കേരളത്തിലെ മൂന്നാമത്തെ വലിയ നദിയായ പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ആറന്മുള പൈതൃക ഗ്രാമം മുമ്പ് വിമാനത്താവളത്തിനായി തെരഞ്ഞെടുത്തെങ്കിലും ജനങ്ങളുടെ എതിര്‍പ്പും പരിസ്ഥിതിക്ക് ഉണ്ടായേക്കാവുന്ന കനത്ത ആഘാതവും കണക്കിലെടുത്ത് പദ്ധതി നടപ്പായില്ല. തണ്ണീര്‍ത്തടങ്ങള്‍, പാടശേഖരങ്ങള്‍ എന്നിവയാല്‍ അനുഗ്രഹീതമായ ആറന്മുളയില്‍, വിമാനത്താവളത്തിനായി കണ്ടെത്തിയതും പിന്നീട് സര്‍ക്കാര്‍ മിച്ചഭൂമിയാക്കിയതുമായ സ്ഥലത്ത് മെഗാ ഇലക്ട്രോണിക് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ പദ്ധതിക്ക് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ റവന്യൂ വകുപ്പിന്റെ പരിഗണനയിലാണ്.
വിരമിച്ചതിന് ശേഷം പുനര്‍നിയമനം ലഭിച്ച ചില ഉദ്യോഗസ്ഥരും സര്‍ക്കാരിലെ ചില ദല്ലാള്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഭൂമി കച്ചവടത്തിലെ കമ്മീഷനും പ്രാദേശിക മിച്ചഭൂമി, കൃഷി ഭൂമി എന്നവയുടെ തരം മാറ്റലും ലക്ഷ്യമിട്ടാണ് ഈ പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.
ഗടകഠകഘ(കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ഓഹരി എടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും വരുത്തിത്തീര്‍ത്തു. കൃഷി ഭൂമി കര്‍ഷകനെന്ന് പറഞ്ഞു സമരം ചെയ്യുക, കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്യുക, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവരിക ഇതെല്ലാം ചെയ്യുന്നവര്‍ തന്നെയാണ് കൃഷി സ്ഥലം വ്യവസായത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതും.
കൃഷി ലാഭകരമാക്കാന്‍ സംവിധാനം ഒരുക്കാതിരിക്കുക, ചില കര്‍ഷകത്തൊഴിലാളികള്‍ നടത്തുന്ന അനാവശ്യ സമരങ്ങള്‍ക്ക് പോലും പിന്തുണ നല്‍കുക, കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ക്ക് പണം നല്‍കാതിരിക്കുക, കൃഷിക്കാവശ്യത്തിന് വെള്ളമില്ലാതിരിക്കുക തുടങ്ങിയ ഗുരുതര സ്ഥിതിവിശേഷമാണ് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെയാണ് തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുള്ള പദ്ധതിക്കുവേണ്ടി അനുമതി തേടിയിരിക്കുന്നത്.
കേരളത്തില്‍ ഇലക്ട്രോണിക്‌സ് വ്യവസായത്തിന് പറ്റിയ ഒട്ടനവധി സ്ഥലങ്ങള്‍ വേറെയുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ ആറന്മുളയിലേ പാടശേഖരം തെരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ട്. ഐടി വികസനത്തിനുമപ്പുറം എന്തോ ദുരൂഹത മണക്കുന്നുണ്ട്. വിരമിച്ചിട്ടും പുനര്‍നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ ചിരകാല സ്വപ്‌നമാണ് കേരളത്തിലെ പാടശേഖരങ്ങളില്‍ വ്യവസായം കൊണ്ടുവരികയെന്നത്. ആറന്മുളയിലും സംഭവിക്കുക മറ്റൊന്നല്ല. പക്ഷെ അതിനായി പ്രാദേശിക സമൂഹം വലിയ വില നല്‍കേണ്ടിവരും. കൃഷിഭൂമി നഷ്ടം, പമ്പാ നദിയില്‍ നിന്നുള്ള വെള്ളപ്പൊക്കഭീഷണി, കാലാവസ്ഥാ വ്യതിയാനം, പൈതൃക ഗ്രാമമെന്ന പെരുമ നഷ്ടപ്പെടല്‍, കുടിവെള്ളക്ഷാമം, മിച്ചഭൂമിയും, കൃഷിഭൂമിയും നികത്തിയെടുക്കാനുള്ള അനുമതി ലഭിക്കുമ്പോള്‍ ചുറ്റുമുള്ള കുന്നിടിച്ചു മണ്ണ് കൊണ്ടുവരുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ അതില്‍ ചിലതു മാത്രം. കൃഷി മന്ത്രി പി. പ്രസാദ് പദ്ധതിക്ക് എതിരാണെന്ന് കേള്‍ക്കുന്നുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാരില്‍ സിപിഐ എടുക്കുന്ന പ്രത്യേക തീരുമാനങ്ങള്‍ക്കും, നിലപാടുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചതായി ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് കൃഷിമന്ത്രിയുടെ അഭിപ്രായത്തിനു വില കിട്ടുമെന്ന് വിശ്വസിക്കുക പ്രയാസമാണ്. സില്‍വര്‍ ലൈന്‍ പദ്ധതി പോലെ ഈ പദ്ധതിയും പരിസ്ഥിതിക്കു വിനാശകരമായി മാറാന്‍ സാധ്യത ഏറെയാണ്. പദ്ധതിക്കായി വേറെ സ്ഥലം കണ്ടെത്താമെന്നിരിക്കെ ആറന്മുളയെ എന്തിന് തകര്‍ക്കണം. പമ്പാ നദി സ്വസ്ഥമായി ഒഴുകട്ടെ.
(കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റാണ് ലേഖകന്‍)













