ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍, ആഗോള ഭീകരതയ്‌ക്കെതിരെ ഉരുത്തിരിഞ്ഞ ഏക മനസ്സോടെയുള്ള വികാരം ഭാരതത്തെ സംബന്ധിച്ചു വലിയ വിജയം തന്നെയാണ്. ബ്രസീലും റഷ്യയും ഭാരതവും ചൈനയും സൗത്ത് ആഫ്രിക്കയും അടങ്ങുന്ന ബ്രിക്സില്‍ ഭാരതത്തിന്റെ നിലപാടിനു കിട്ടിയ മേല്‍ക്കൈയാണ് ഭീകരതയ്‌ക്കെതിരായ സംയുക്ത പ്രസ്താവന. പഹല്‍ഗാമിലെ അതിക്രൂരമായ ഭീകരാക്രമണത്തെ എടുത്തു പറഞ്ഞ് അപലപിക്കാന്‍ അംഗരാജ്യങ്ങള്‍ തയ്യാറായതും ശ്രദ്ധേയമാണ്. പഹല്‍ഗാമിനെ പരാമര്‍ശിച്ചുകൊണ്ട്, ഭീകരത കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണ് എന്ന ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനം ഭാരതത്തിന്റെ നിലപാടിനുള്ള പൂര്‍ണ അംഗീകാരമായി. ചൈനയിലെ ഷാങ്ഹായിയില്‍ അടുത്തിടെ നടന്ന ഉച്ചകോടിയില്‍ തയ്യാറാക്കിയ സംയുക്ത പ്രസ്താവനയില്‍ നിന്ന് പഹല്‍ഗാം ആക്രമണ പരാമര്‍ശം ഒഴിവാക്കുകയും പാകിസ്ഥാനിലെ അക്രമസംഭവങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് ഭാരതത്തെ ഒറ്റപ്പെടുത്താന്‍ ചൈന നടത്തിയ ഗൂഢശ്രമത്തിന്റെ പശ്ചാത്തലത്തില്‍, റിയോ ഉച്ചകോടിക്കു പ്രസക്തി ഏറുന്നുമുണ്ട്. ഷാങ്ഹായിയില്‍, ഭാരതത്തെ പ്രതിനിധീകരിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ ശക്തമായ ഇടപെടലും പ്രതിഷേധവും മൂലം സംയുക്ത പ്രസ്താവന ഒഴിവാക്കപ്പെട്ടത് ചൈനയ്‌ക്കു കനത്ത തിരിച്ചടിയായി. അവിടെയും അംഗരാജ്യങ്ങളില്‍ ഭൂരിഭാഗവും ഭാരതത്തിനൊപ്പം നിന്നു. രാജ്നാഥിലൂടെ അവിടെ മുഴങ്ങിയത് ഭാരതത്തിന്റെ ശബ്ദമായിരുന്നു. അവിടെ ഗൂഢ നീക്കം നടത്തിയ ചൈനയ്‌ക്ക് ബ്രിക്സിലെ സംയുക്ത പ്രസ്താവനയില്‍ പങ്കാളിയാകേണ്ടിവന്നു. മാത്രമല്ല, പഹല്‍ഗാം സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന, ഉച്ചകോടി അംഗീകരിക്കുകയും ചെയ്തു. ആഗോള നയതന്ത്ര രംഗത്ത് ഭാരതം കൈവരിക്കുന്ന തുടര്‍ച്ചയായ വിജയങ്ങളില്‍ ഒന്നാണ് റിയോയിലെ ഈ അംഗീകാരം.
ലോകത്തിന്റെ ഏതു പ്രശ്നത്തിനും ഭീകരത പരിഹാരമല്ലെന്നും ഏതു തരത്തിലുമുള്ള ഭീകരതയും അപലപിക്കപ്പെടേണ്ടതാണെന്നുമുള്ളതാണ് ഭാരതത്തിന്റെ പ്രഖ്യാപിത നിലപാട്. ഭീകരതയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ ഒറ്റപ്പെടുത്തപ്പെടണമെന്നും ഭാരതം തുടര്‍ച്ചയായി ആവശ്യപ്പെട്ടുവരികയാണ്. ഭീകരതയെ തുണയ്‌ക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണു പാകിസ്ഥാന്‍. ഒളിഞ്ഞും തെളിഞ്ഞും അവര്‍തന്നെ അത് അംഗീകരിക്കുന്നുമുണ്ട്. പ്രവൃത്തിയിലൂടെ അതു പ്രകടമാക്കുന്നുമുണ്ട്. പഹല്‍ഗാം ആക്രമണത്തിനു തിരിച്ചടിയായി ഭാരതം, പാകിസ്ഥാനിലെ ഭീകര താവളങ്ങള്‍ക്കു നേരേ നടത്തിയ ആക്രമണത്തില്‍ മരിച്ച ഭീകരര്‍ക്ക് പാകിസ്ഥാന്‍ സൈനിക അധികാരികള്‍ ആദരാഞ്ജലി അര്‍പ്പിച്ചതും അവരുടെ കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം പ്രഖ്യാപിച്ചതും, ഭീകരതയെ എതിര്‍ക്കുന്നവരെ അവഹേളിക്കുന്നതിനു തുല്യമായിരുന്നു. തകര്‍ക്കപ്പെട്ട ഭീകര താവളങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന്, പാകിസ്ഥാന്‍ സര്‍ക്കാരിന്റേതായി കഴിഞ്ഞ ദിവസം വന്ന പ്രസ്താവന ആ രാജ്യം ഭീകരതയ്‌ക്ക് എത്രമാത്രം കീഴടങ്ങിക്കഴിഞ്ഞു എന്നതിനു തെളിവാണ്. പുറമെ കാണിക്കാതെ പാകിസ്ഥാന്റെ ഈ നിലപാടുകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് ചൈനയുടേത്. ഭാരതത്തിന്റെ നാനാവിധങ്ങളിലുമുള്ള വളര്‍ച്ചയില്‍ ആശങ്കപ്പെടുന്ന ചൈന, ഈ രാഷ്‌ട്രത്തെ അസ്ഥിരപ്പെടുത്താനും ഇവിടെ അസ്വസ്ഥത പടര്‍ത്താനും പാകിസ്ഥാനെയും അവരുടെ ഭീകരവാദ നയതന്ത്രത്തേയും ഉപകരണമാക്കുകയാണ്. ആ പശ്ചാത്തലത്തില്‍ വേണം ബ്രിക്സിലെ ഭാരത വിജയത്തെ വിലയിരുത്താന്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ മൂന്നു ശത്രുക്കളോടാണ് ഭാരതം പോരാടിയതെന്ന ഭാരത കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങിന്റെ പ്രതികരണത്തില്‍ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ അര്‍ഥഗര്‍ഭമായി സൂചിപ്പിക്കുന്നുണ്ട്. പാകിസ്ഥാനു പുറമേ ചൈനയേയും തുര്‍ക്കിയേയുമാണ് അദ്ദേഹം ഉദ്ദേശിച്ചത്.
ഭീകരതയ്‌ക്കെതിരായ നിലപാടില്‍ ഈ രാജ്യങ്ങള്‍ കൈക്കൊള്ളുന്ന ഇരട്ടത്താപ്പിനെ നിശിതമായി വിമര്‍ശിക്കുന്ന പരാമര്‍ശം ഉച്ചകോടിയിലെ പ്രസ്താവനയിലുണ്ട്. ഭീകരത ആര്, എവിടെ, എപ്പോള്‍ നടത്തിയാലും, അതിനു പിന്നിലെ ഉദ്ദേശ്യം എന്തായിരുന്നാലും അത് ന്യായീകരിക്കാനാവാത്ത ക്രിമിനല്‍ പ്രവര്‍ത്തി തന്നെയാണെന്നും അതിനെ ശക്തമായി അപലപിക്കുന്നു എന്നും പ്രമേയം പറയുന്നു. ചൈനയും പാകിസ്ഥാനും പോലുള്ള രാജ്യങ്ങള്‍ക്കു കനത്ത തിരിച്ചടിയാണ് ഈ പരാമര്‍ശം. പാകിസ്ഥാന്റെ സുഹൃത് രാജ്യമായ ചൈനയുടെ അംഗത്വം നിലനില്‍ക്കെയാണ് ഉച്ചകോടിയുടെ ഈ നിലപാട് പ്രഖ്യാപനം. ജമ്മു-കശ്മീരില്‍ നടന്നതടക്കം ഏതു രീതിയിലുള്ള ഭീകരപ്രവര്‍ത്തനത്തേയും അതിനു സാമ്പത്തികം അടക്കമുള്ള സഹായങ്ങള്‍ നല്‍കുന്നതിനേയും ശക്തമായി എതിര്‍ക്കുമെന്നു പ്രമേയം പ്രഖ്യാപിക്കുന്നു. ഭീകരതയോടു സന്ധിയില്ലാ സമരം എന്ന ഭാരത നിലപാടിന് അടിവരയിടുന്നതാണ് സംയുക്ത പ്രസ്താവന. ആഗോളതലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഈ സംയുക്ത നിലപാടിനു കഴിഞ്ഞേക്കും. ബ്രിക്സിലൂടെ ഭാരതം കൈവരിച്ച ചരിത്രപരമായ വിജയം അതാണ്.
















