വാഷിങ്ടൻ : ജപ്പാനും ദക്ഷിണ കൊറിയയ്‌ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു ഡസൻ രാജ്യങ്ങൾക്ക് ഇത് സംബന്ധിച്ച് കത്തുകൾ കൈമാറുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പുതിയ താരിഫ് പ്രഖ്യാപനം. ഓഗസ്റ്റ് ഒന്നു മുതൽ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് യുഎസ് പ്രസിഡന്റ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ഓരോ രാജ്യത്തെയും നേതാക്കൾക്ക് അയച്ച കത്തുകളുടെ പകർപ്പുകളും ട്രംപ് പോസ്റ്റ് ചെയ്തു. യുഎസ് പ്രസിഡന്റിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരിഫ് കത്തുകൾ വൈകാതെ ഇന്ത്യയ്‌ക്കും ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള വിശദമായ ചർച്ചകൾ തുടരുകയാണ്. ജൂലൈ 9ന് അവസാനിക്കുന്ന അവസാന തീയതിക്ക് മുൻപ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ അന്തിമമായേക്കും. ഇതിനുശേഷം ഇന്ത്യയുടെ മേലുള്ള 26 ശതമാനം താരിഫ് (16 ശതമാനം വരാനിരിക്കുന്നതും 10 ശതമാനം നിലവിലുള്ളതും) പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ രാജ്യവുമായുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണ് ഈ 25 ശതമാനം എന്ന് ദയവായി മനസ്സിലാക്കുക എന്ന് ട്രംപ് ഇരു ഏഷ്യൻ രാജ്യങ്ങൾക്കും അയച്ച കത്തുകളിൽ പറയുന്നു. കൊറിയയോ ജപ്പാനോ അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തിലെ കമ്പനികളോ യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ തീരുമാനിക്കുകയാണെങ്കിൽ താരിഫ് ഉണ്ടാകില്ല, വാസ്തവത്തിൽ, അനുമതികൾ വേഗത്തിലും, പ്രൊഫഷണലായും, പതിവായി ലഭിക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണ കൊറിയയോ ജപ്പാനോ തങ്ങളുടെ സ്വന്തം താരിഫുകൾ ഉപയോഗിച്ച് അമേരിക്കയോട് പ്രതികരിച്ചാൽ താരിഫുകൾ 25 ശതമാനത്തിൽ കൂടുതലായി ഉയർത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. അമേരിക്കൻ ബിസിനസ്സുകൾ ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ അവിടങ്ങളിൽ നിന്ന് അമേരിക്ക വാങ്ങുന്നുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾ വിദേശത്ത് വിൽക്കുന്നതിന് തടസമായി ട്രംപ് കരുതുന്ന മറ്റ് നയങ്ങളോടുള്ള പ്രതികരണമായും ഈ താരിഫുകൾ നിശ്ചയിക്കുമെന്ന് ട്രംപ് പറഞ്ഞു.
















