കാബൂൾ : അഫ്ഗാനിസ്ഥാനിലെ സ്ഥിരം കാഴ്ചയാണ് ശൈശവ വിവാഹം. ഇവിടെ ആറ് വയസുകാരിയെ വിവാഹം കഴിക്കാനുള്ള നാല്‍പത്തിയഞ്ചുകാരന്റെ ശ്രമത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയെ പണത്തിന് വേണ്ടി വിറ്റതാണെന്നും ഇതിന് പിന്നാലെയാണ് നാല്‍പത്തിയഞ്ചുകാരന്‍ വിവാഹം ഉറപ്പിച്ചതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഇയാള്‍ക്ക് നിലവില്‍ രണ്ട് ഭാര്യമാരുണ്ട്. എന്നാല്‍ വിവരം അറിഞ്ഞെത്തിയ താലിബാന്‍ സംഘം വിവാഹം നടത്താന്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ആറ് വയസ് മാത്രമേയുള്ളൂവെന്നും ഒമ്പത് വയസാകാതെ വിവാഹം നടത്താന്‍ പറ്റില്ലെന്നുമായിരുന്നു താലിബാന്റെ നിര്‍ദ്ദേശം. കുട്ടിക്ക് ഒന്‍പത് വയസാകും വരെ കാത്തിരിക്കണമെന്നും താലിബാന്‍ പറഞ്ഞതായാണ് വാര്‍ത്ത.
2021-ൽ രണ്ടാമതും അധികാരത്തിലേറിയ താലിബാന്‍ പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ശൈശവ വിവാഹങ്ങളിൽ 25 ശതമാനം വർധനവ് ഉണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
















