ലക്നൗ : ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലെ നനൗട്ട പട്ടണത്തിൽ മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിലുണ്ടായ ഭക്ഷ്യവിഷബാധയിൽ ഒരു മരണം . 55 വയസ്സുള്ള ഷാബി ഹൈദറാണ് മരിച്ചത്. ഷിയാ സമൂഹത്തിന്റെ മജ്‌ലിസിൽ പങ്കെടുത്ത് ഭക്ഷണപാനീയങ്ങൾ കഴിച്ച 150 ഓളം പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത് . സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തി.
ഇമാംബരകളിലും വീടുകളിലും മജ്‌ലികൾക്കിടയിൽ പാൽ, ശീതളപാനീയങ്ങൾ, സർബത്ത്, ബിരിയാണി എന്നിവ വിതരണം ചെയ്തതായി ആളുകൾ പറയുന്നു. രാത്രി വൈകിയാണ് പലർക്കും വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടായത്. ആദ്യം, പ്രാദേശിക ഹെൽത്ത് സെന്ററുകളിൽ കൊണ്ടുപോയെങ്കിലും നില വഷളായപ്പോൾ, ജില്ലാ ആശുപത്രികളിലേക്ക് മാറ്റി.
പരിപാടിയിൽ വിതരണം ചെയ്ത “മിൽക്ക് റോസ്” എന്ന പാനീയത്തിൽ എന്തോ കുഴപ്പമുണ്ടെന്നും ആരോപണമുണ്ട്. മൊഹല്ല ഷെയ്ഖ്സാദ്ഗാൻ നിവാസിയായ ഷാബി ഹൈദറിനെ ഗുരുതരാവസ്ഥയിൽ ചണ്ഡീഗഡിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. പ്രഥമശുശ്രൂഷയ്‌ക്ക് ശേഷം 70 പേരെ വീട്ടിലേക്ക് അയച്ചതായി സിഎംഒ ഡോ. പ്രവീൺ കുമാർ പറഞ്ഞു.
പ്രാഥമിക വിവരങ്ങൾ പ്രകാരം ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം പാൽ, ശീതളപാനീയം, സർബത്ത് അല്ലെങ്കിൽ ബിരിയാണി ആയിരിക്കാമെന്ന് സിഎംഒ പറഞ്ഞു. അന്വേഷണത്തിന് ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ. ആരോഗ്യ വകുപ്പ് സംഘങ്ങൾ ഇപ്പോൾ വീടുകൾ തോറും പോയി ഒആർഎസ് പാക്കറ്റുകൾ വിതരണം ചെയ്യുകയും രോഗബാധിതരെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
















