രാമായണകഥയുമായി അഭ്യേദ ബന്ധമുള്ള ഒരു ക്ഷേത്രമാണ് ലേപാക്ഷി വീരഭദ്ര ക്ഷേത്രം.ശിവൻ, വിഷ്ണു , വീരഭദ്രൻ എന്നീ മൂന്നു മൂർത്തികളുടെയും പ്രത്യേക പ്രതിഷ്ഠകളാണിവിടുള്ളത്.ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ ഹിന്ദ്പൂർ നഗരത്തിൽ നിന്നു 15 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബംഗളൂരുവിൽ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു ഈ ക്ഷേത്രസമുച്ചയത്തിലേക്ക്.
ശിവഭക്തരായ വീരണ്ണ, വിരുപണ്ണ സഹോദരന്മാർ നിർമിച്ചുവെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പുരാതന ഭാരതീയ വാസ്തുവിദ്യയുടെ പ്രകടമായ ഉദാഹരണമാണ് . വടക്കോട്ട് ദർശനമായുള്ള ക്ഷേത്രം എന്ന പ്രത്യേകതയുമുണ്ട്.വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണാണ് ഈ ക്ഷേത്രത്തിലെ പ്രധാന വിസ്മയം. നിലത്ത് സ്പർശിക്കാത്ത രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
സ്വന്തം വസ്ത്രം നിലത്തിനും തൂണിനും ഇടയിലുള്ള വിടവിലൂടെ കടത്തിയാൽ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും നീങ്ങുകയും ദുഃഖങ്ങൾക്ക് ശാന്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ നന്ദിപ്രതിഷ്ഠയും ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠയും ക്ഷേത്രവിസ്മയങ്ങളിൽ പെടുന്നു.
ക്ഷേത്രത്തിന്റെ ചുമരുകളിലും തൂണുകളിലും വിവിധ ദേവതകളുടെയും ദേവന്മാരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. വിജയനഗര രാജാക്കന്മാരുടെ മ്യൂറൽ പെയിന്റിങ്ങുകളും കന്നഡ ലിഖിതങ്ങളും ക്ഷേത്രത്തിൽ കാണാം. മേൽക്കൂരയിലെ പെയിന്റിങ്ങുകൾക്ക് പ്രകൃതിദത്ത നിറങ്ങളാണ് ഉപയോഗിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും കല്ലുകൊണ്ട് നിർമ്മിച്ച വ്യത്യസ്ത മാതൃകകളുമുണ്ട്.
വിജയനഗര കാലഘട്ടത്തിലെ ഡിസൈനർമാരുടെ, മനസ്സിനെ ത്രസിപ്പിക്കുന്ന കഴിവുകൾ പകർത്തിയ രൂപങ്ങളും കലാസൃഷ്ടികളും അതിൽ കൊത്തിയെടുത്തിട്ടുണ്ട്.മണ്ഡപത്തിൽനിന്നിറങ്ങി നടക്കുമ്പോൾ ക്ഷേത്രമുറ്റത്ത് വലിയൊരു കാൽപ്പാടിന്റെ ആകൃതി കാണാം. ആരോ തറയിൽ അമർത്തി ചവിട്ടിയാൽ എന്നപോലെയാണ് ഇതിന്റെ നിർമാണം. ഈ കാൽപ്പാട് സീതാദേവിയുടേതാണെന്ന് ഇവിടുത്തുകാരുടെ വിശ്വാസം. ഈ കാൽപ്പാട് എല്ലായ്‌പ്പോഴും നനഞ്ഞുകിടക്കുമെന്നതും ശില്പിയുടെ കഴിവ് വിളിച്ചോതുന്നു. അടിയിൽ നിന്ന് വെള്ളം തുടർച്ചയായി ഊർന്ന് വരുന്നതും ഈ കാലിലൂടെ ഒഴുകുന്നതും കാണാൻ സാധിക്കും.















