ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്കെതിരെ ഭീകരതയ്‌ക്ക് ഗൂഢാലോചന നടത്തിയവരെ കൈമാറാൻ തയ്യാറാണെന്ന് പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ ഈ പ്രക്രിയയിൽ തങ്ങളുമായി സഹകരിക്കാൻ തയ്യാറാണെങ്കിൽ അന്വേഷണത്തിലുള്ള വ്യക്തികളെ ഇന്ത്യയ്‌ക്ക് കൈമാറുന്നതിൽ പാകിസ്ഥാന് എതിർപ്പില്ലെന്ന് സർദാരി പറഞ്ഞു. വെള്ളിയാഴ്ച അൽ ജസീറയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദ്, ജെയ്‌ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹർ തുടങ്ങിയ തീവ്രവാദികളെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമഗ്രമായ സംഭാഷണത്തിന്റെ ഭാഗമായി ഈ പ്രക്രിയ മാറിയാൽ പാകിസ്ഥാൻ അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ബിലാവൽ പറഞ്ഞതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
ഇതിനു പുറമെ ഭീകരവാദം ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് ഇരുന്ന് സംസാരിക്കേണ്ട ഒരു വിഷയമാണെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞു. ഈ പ്രക്രിയയിൽ ഇന്ത്യ സഹകരിച്ചാൽ അന്വേഷണത്തിലുള്ള ആരെയെങ്കിലും കൈമാറുന്നതിൽ പാകിസ്ഥാന് എതിർപ്പില്ല. സയീദിനും അസറിനുമെതിരെ പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്ത കേസുകൾ തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ വിചാരണകൾ നടക്കുന്നുണ്ടെന്നും ബിലാവൽ വ്യക്തമാക്കി.
അതേ സമയം ഇന്ത്യ അടിസ്ഥാന നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നും അതില്ലാതെ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾക്ക് ഈ തീവ്രവാദികളെ ശിക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്നും ബിലാവൽ പറഞ്ഞു.
കൂടാതെ ഇന്ത്യ ഇതുവരെ തെളിവുകളും സാക്ഷികളും നിയമപരമായ പിന്തുണയും നൽകിയിട്ടില്ല. ഇന്ത്യ ഇത് ചെയ്യുന്നതുവരെ വിചാരണകളും ശിക്ഷാവിധികളും ബുദ്ധിമുട്ടായി തുടരും എന്ന് അദ്ദേഹം പറഞ്ഞു. ഹാഫിസ് സയീദിനെ പാകിസ്ഥാൻ ഇതിനകം കുറ്റക്കാരനാക്കിയിട്ടുണ്ടെന്നും അയാൾ നിലവിൽ ജയിലിലാണെന്നും ബിലാവൽ പറഞ്ഞു.
മസൂദ് അസ്ഹർ നിലവിൽ അഫ്ഗാനിസ്ഥാനിൽ ഒളിച്ചിരിക്കുകയാണെന്ന് പാകിസ്ഥാൻ വിശ്വസിക്കുന്നു. തീവ്രവാദികളെ അറസ്റ്റ് ചെയ്യാനുള്ള ഇന്ത്യയുടെ ഏകപക്ഷീയമായ നടപടി ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ താൽപ്പര്യത്തിന് നിരക്കാത്ത ഒരു പുതിയ അസാധാരണത്വമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം 26/11 മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പാകിസ്ഥാനോട് കൈമാറണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെക്കാലമായി സംഘർഷഭരിതമായിരിക്കുകയും ചെയ്യുന്ന സമയത്താണ് ബിലാവലിന്റെ പ്രസ്താവന.
















