കണ്ണൂര്‍: കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശി ഷാര്‍ജയില്‍ എഞ്ചിനിയറായ നിഖിലാണ് വരന്‍.
അസ്‌നയുടെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടിലായിരുന്നു വിവാഹ ചടങ്ങ്. കുട്ടിക്കാലത്ത് വലതുകാല്‍ നഷ്ടപ്പെട്ട അസ്ന, അതിജീവനത്തിലൂടെ മുന്നേറി ഡോക്ടറായിരുന്നു.2000 സെപ്തംബര്‍ 27-ന്, തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്‌ട്രീയ സംഘര്‍ഷത്തിന് ഇരയാണ് അസ്ന.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായപ്പോള്‍ എറിഞ്ഞ ബോംബുകളില്‍ ഒന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസുകാരി അസ്നയുടെ ദേഹത്തായിരുന്നു. ബോംബേറില്‍ അസ്നയുടെ വലത് കാലിന് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് മുട്ടിനു കീഴെ വെച്ച് കാല്‍ മുറിച്ചുമാറ്റി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ വടകരയിലെ ക്ലിനിക്കില്‍ ജോലി ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: