തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുന്ന സമരമാര്‍ഗങ്ങളില്‍ നിന്ന് എസ്എഫ്‌ഐയും മറ്റ് ഇടത് സംഘടനകളും വിട്ടു നില്‍ക്കണമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍, പി.എസ്.ഗോപകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതില്‍ ചാന്‍സലറും വൈസ് ചാന്‍സലറും അതീവ ശ്രദ്ധാലുക്കളാണ്. ആവശ്യമായ ഇടപെടലുകള്‍ യഥാസമയം അവര്‍ നടത്തുന്നുമുണ്ട്. എന്നാല്‍, അത്തരം ഇടപെടലുകളെ സംഘടിതമായി തകര്‍ക്കാനാണ് ഇടത് സംഘടനകള്‍ ശ്രമിക്കുന്നത്.
മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയനുസരിച്ചാണ് വൈസ് ചാന്‍സലര്‍ വിദേശത്ത് പോയത്. ഡിജിറ്റല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. സിസാ തോമസിന് രാജ്ഭവന്‍ ചുമതല നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ചുമതല ഏറ്റെടുത്ത വൈസ് ചാന്‍സിലര്‍, വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയുടെ സേവനങ്ങളില്‍ കാലതാമസം നേരിടരുതെന്ന് കരുതി ഇന്നും സര്‍വകലാശാലയില്‍ എത്തി. സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കിടെ ഗവര്‍ണറെ അപമാനിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ക്ക് പകരം ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാര്‍ ഇന്നലെ ചുമതല ഏറ്റെടുത്തു. അങ്ങനെ സര്‍വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ നടക്കവേ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഒരു ചെറുസംഘം വൈസ് ചാന്‍സിലറെ തടയാന്‍ തയാറായത് സര്‍വകലാശാലയുടെ പ്രവര്‍ത്തനം താറുമാറാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കേരള സര്‍വകലാശാലയുടെ ആസ്ഥാനത്ത് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് വിവിധ ആവശ്യങ്ങള്‍ക്കായി പ്രതിദിനം എത്തുന്നത്. കഴിഞ്ഞ ദിവസം ഇടത് അധ്യാപകരും ജീവനക്കാരും മണിക്കൂറുകളോളമാണ് സര്‍വകലാശാലാ ആസ്ഥാനം ഉപരോധിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവിയേയും സര്‍വകലാശാലയുടെ നിലനില്‍പ്പിനേയും കരുതി ഇടത് സംഘടനകള്‍ ഇത്തരം സമരങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.















