കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് 1986 നടന്ന ഒരു കൊലപാതകത്തിന്റെ ഉത്തരവാദി താനാണെന്ന കുറ്റസമ്മതവുമായി മലപ്പുറം വേങ്ങര സ്വദേശി പോലീസിന് മുന്നിലെത്തിയത്. ഇപ്പോൾ മറ്റൊരു ഞെട്ടിപ്പിക്കുന്ന മൊഴിയാണ് മുഹമ്മദാലി എന്നയാൾ നൽകിയിരിക്കുന്നത്. മുഹമ്മദാലി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്നാണ് മൊഴി. വെള്ളയിൽ ബീച്ചിൽ വെച്ച് 1989ൽ ഒരാളെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദാലി പറയുന്നത്.
ഇതോടെ മൂന്ന് വർഷങ്ങൾക്കിടെ രണ്ട് കൊലപാതകങ്ങൾ ഇയാൾ നടത്തിയെന്നാണ് പോലീസ് നിഗമനം.കുറ്റകൃത്യം കഴിഞ്ഞ് വർഷം ഏറെ കഴിഞ്ഞതും മരിച്ചയാളുകളെ തിരിച്ചറിയാൻ സാധിക്കാത്തതുമാണ് പോലീസിനെ കുഴയ്‌ക്കുന്നത്. സാഹചര്യങ്ങളും മൊഴികളും ഏറെക്കുറെ ശരിയായി വരുന്നതായും പൊലീസ് കണ്ടെത്തി.
1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽവെച്ചാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദാലി പോലീസിനോട് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ ശരിവെക്കുന്നത് സംബന്ധിച്ച പഴയകാല വാർത്തകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, അതേ വർഷം നടക്കാവ് പോലീസ് സ്റ്റേഷനിൽ ബീച്ചിലെ കൊലപാതകത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. കൃത്യത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നുവെന്നും എന്നാൽ അയാളെ പിന്നീട് കണ്ടില്ലെന്നും മുഹമ്മദാലി പോലീസിനോട് പറഞ്ഞു.
ജൂൺ അഞ്ചിനാണ് മുഹമ്മദാലി വേങ്ങര പോലീസിന് മുൻപാകെ കീഴടങ്ങിയത്. തന്നെ ആക്രമിക്കാൻ ശ്രമിച്ചയാളെ ചവിട്ടിയെന്നും അയാൾ സമീപത്തെ തോട്ടിൽ വീണ് മരിച്ചുവെന്നുമാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. പോലീസ് പരിശോധനകൾ നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. പിന്നീട് പത്രവാർത്തകളിലൂടെ ലഭിച്ച സൂചനകൾ വെച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ടപോയത്.
വർഷം ഇത്രയുമായതിനാൽ ഇതുവരെയ്‌ക്കും ആരാണ് മരിച്ചതെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല.ഇതിനിടയിലാണ് 1989ലെ കൊലപാതകത്തെക്കുറിച്ചും മുഹമ്മദലി വെളിപ്പെടുത്തുന്നത്. കോഴിക്കോട് നഗരത്തിൽ നിന്ന് തന്റെ പണം ഒരാൾ മോഷ്ടിച്ചുവെന്നും അയാളെ ബീച്ചിൽ വെച്ച് കണ്ടപ്പോൾ ‘കഞ്ചാവ് ബാബു’ എന്നയാളുമൊത്ത് കൊലപ്പെടുത്തി എന്നുമാണ് മൊഴി. ‘കഞ്ചാവ് ബാബു’വിനെ പിന്നീട് കണ്ടില്ലെന്നും മുഹമ്മദാലി പറയുന്നു.
















