ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെക്കുറിച്ച് വീണ്ടും പ്രസ്താവനയുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരി. മസൂദ് അസ്ഹർ എവിടെയാണെന്ന് പാകിസ്ഥാന് അറിയില്ലെന്നും അസ്ഹർ പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യ വ്യക്തമായ തെളിവ് നൽകിയാൽ അയാളെ അറസ്റ്റ് ചെയ്യാമെന്നുമാണ് ബിലാവൽ പറഞ്ഞത്. അൽ ജസീറയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ബിലാവൽ ഭൂട്ടോ ഇക്കാര്യം പറഞ്ഞത്.
അസ്ഹർ പാകിസ്ഥാനിലുണ്ടെന്നതിന് ഇന്ത്യ ഇതുവരെ ഒരു തെളിവും നൽകിയിട്ടില്ലെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞു. അങ്ങനെ ചെയ്താൽ ഞങ്ങൾ അസ്ഹറിനെ അറസ്റ്റ് ചെയ്യും. അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടാകാമെന്നും ഭൂട്ടോ പറഞ്ഞു.
നേരത്തെ പഹൽഗാമിലെ ഭീകരാക്രമണത്തിനുശേഷമാണ് ഇന്ത്യ പാക് ഭീകരർക്കെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഇന്ത്യയുടെ ശക്തമായ സൈനിക നടപടിയിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ തകർത്തു. കൂടാതെ ഭീകരൻ മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ച് മസൂദ് അസ്ഹറിൽ നിന്നുള്ള ഒരു സന്ദേശവും പുറത്തുവന്നിരുന്നു.
ആരാണ് മസൂദ് അസ്ഹർ
മസൂദ് അസ്ഹർ ഒരു കൊടും ഭീകരനും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ (ജെഎം) സ്ഥാപകനും നേതാവുമാണ്. ഇയാളുടെ മുഴുവൻ പേര് മൗലാന മസൂദ് അസ്ഹർ ആൽവി എന്നാണ്. 1968 ജൂലൈ 10 ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിലാണ് അസ്ഹർ ജനിച്ചത്. ഇയാൾക്ക് 11 സഹോദരങ്ങളുണ്ട്. പിതാവ് ഒരു സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു.
മസൂദ് കറാച്ചിയിലെ ജാമിയ ഉലൂം അൽ-ഇസ്ലാമിയയിൽ പഠിച്ചു, പിന്നീട് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇന്ത്യയിൽ നടന്ന നിരവധി പ്രധാന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസ്ഹർ. 2019 ൽ പുൽവാമയിൽ 40 സിആർപിഎഫ് സൈനികർ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിലും ഇയാൾക്ക് പങ്കുണ്ട്.
















