തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാ റുടെ സസ്പെൻഷനിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചില്‍ പോലീസിന് ഗുരുതര സുരക്ഷാവീഴ്ച. സംഭവത്തില്‍ ഡിജിപിയെ രാജ്ഭവൻ അതൃപ്തി അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡ് ചാടികടന്ന് പ്രധാന ഗേറ്റുവരെ എത്തിയത് സുരക്ഷവീഴ്ചയെന്ന് ഗവർണർ ഡിജിപിയെ അറിയിച്ചു. ഇവർക്കെതിരെ ശക്തമായ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
സുരക്ഷാവീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഗവർണർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന മാർച്ചിൽ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർത്ത് പ്രവർത്തകർ രാജ് ഭവനിലേക്ക് കയറിയതിനെ തടയാൻ പോലും പോലീസിന് സാധിച്ചില്ല. പോലീസ് നോക്കി നിൽക്കെ പ്രവർത്തകർ ബാരിക്കേഡ് ചാടിക്കയറി രാജ്ഭവന്റെ ഗേറ്റിനു മുന്നിലെത്തി. ഗവർണറെയും ഭരണഘടനയേയും ഇവർ പരസ്യമായി വെല്ലുവിളിച്ചു. പിന്നീട് പോലീസിനു നേരെ കല്ലും മരക്കഷണങ്ങളും എറിഞ്ഞു.
പോലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകനെ മറ്റ് പ്രവർത്തകരെത്തി പോലീസ് വാഹനത്തിൽ നിന്നും ബലം പ്രയോഗിച്ച് പുറത്തിറക്കിക്കൊണ്ടു പോവുകയും ചെയ്തു.
















