തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വീഴ്ചകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമുള്ള തന്റെ തുറന്നു പറച്ചിലിൽ എന്ത് ശിക്ഷയും നേരിടാൻ തയാറാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം തലവൻ ഡോ.ഹാരിസ് ചിറയ്‌ക്കൽ. അന്ന് സർജറി മാറ്റിവച്ച രോഗികളൊക്കെ ഇന്ന് സർജറി കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് പോവുകയാണ്. തന്നെയും സഹപ്രവർത്തകരെയും വന്നു കണ്ട് പുഞ്ചിരിച്ചാണ് അവർ പോയത്. അതാണ് ഏറ്റവും വലിയ സമ്മാനമെന്നും ഹാരിസ് ചിറയ്‌ക്കൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഉദ്യോഗസ്ഥ വൃന്ദത്തിനെതിരേയായിരുന്നു എഴുത്ത്. പക്ഷേ, അത് കൂടുതല്‍ മാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. തുറന്നുപറച്ചിലിന്റെ പേരില്‍ എന്ത് ശിക്ഷയും നേരിടാന്‍ തയ്യാറാണെന്നും അതില്‍ വിഷമമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല. പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെയാണ്. സസ്‌പെന്‍ഷനോ മറ്റു നടപടികളോ പ്രതീക്ഷിക്കുന്നതിനാല്‍, വകുപ്പിന്റെ മേധാവി എന്ന നിലയില്‍ വകുപ്പിന്റെ ചുമതലകളും രേഖകളും ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയതായും ഡോ. ഹാരിസ് ചിറയ്‌ക്കല്‍ പറഞ്ഞു.
സഹപ്രവര്‍ത്തകരെല്ലാം തനിക്ക് അനുകൂലമായാണ് അന്വേഷണക്കമ്മിറ്റിക്ക് മുന്‍പില്‍ മൊഴികൊടുത്തത്. തന്നോട് ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും രേഖാമൂലം എഴുതിനല്‍കുകയും ചെയ്തിട്ടുണ്ട്. അവ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും താന്‍ സര്‍വീസിലില്ലെങ്കിലും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സിപിഎം പാര്‍ട്ടി എന്നിവര്‍ തനിക്ക് എപ്പോഴും എല്ലാ പിന്തുണയും നല്‍കിയവരാണ്. അവര്‍ക്കെതിരെ തന്റെ പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ വളരെ വേദന തോന്നിയെന്നും ഡോ. ഹാരിസ് പറഞ്ഞു.
തന്റെ തുറന്നു പറച്ചില്‍ പ്രൊഫഷനല്‍ സൂയിസൈഡ് ആയി കരുതാമെന്ന് ഡോ. ഹാരിസ് ചിറയ്‌ക്കല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ വാതിലുകളും കൊട്ടിയടച്ചപ്പോഴാണ് അത്തരമൊരു മാര്‍ഗം സ്വീകരിക്കേണ്ടിവന്നത്. തുറന്നുപറച്ചിലിന്റെ പേരില്‍ ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ അഭാവം കഴിഞ്ഞ ദിവസം പരിഹരിച്ചു. രോഗികളുടെ ശസ്ത്രക്രിയ കഴിഞ്ഞു. പക്ഷേ ഉപകരണങ്ങളുടെ ക്ഷാമം പലതും ഇപ്പോഴുമുണ്ട്.
എന്റെ കരിയറും ജോലിയും ത്യജിച്ച്‌കൊണ്ട് അത്ര റിസ്‌കെടുത്താണ് മുന്നോട്ടു വന്നത്. ഇനി ഇങ്ങനെ ആരും മുന്നോട്ടു വരില്ല. എനിക്കും ഇനി ഇങ്ങനെ വരാന്‍ കഴിയില്ല. ഞാനില്ലാതാകുന്നതോടെ… അല്ലെങ്കില്‍ എന്റെ സര്‍വീസ് ഇല്ലാതാകുന്നതോടെ പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നില്ല. എല്ലാ വഴികളും കൊട്ടിയടക്കപ്പെടുമ്പോഴാണല്ലോ ഒരാള്‍ ആത്മഹത്യ ചെയ്യുന്നത്. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ആരെങ്കിലും എതിര്‍ക്കുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ആരില്‍ നിന്നും എതിര്‍പ്പുണ്ടായില്ല.
ജനങ്ങളും ഇടതുപക്ഷ പാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ പിന്തുണച്ചു. മുഖ്യമന്ത്രി പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. അഭിപ്രായം തുറന്നുപറയുമ്പോള്‍ ആരോഗ്യമേഖലയ്‌ക്ക് ഇടിച്ചില്‍ ഉണ്ടാകും. എന്നാല്‍, അത് പരിഹരിച്ചാല്‍ ആരോഗ്യമേഖലയുടെ വളര്‍ച്ച ഉദ്ദേശിക്കുന്നതിനേക്കാള്‍ വളരെ വേഗത്തിലാകും, ഡോ. ഹാരിസ് പറഞ്ഞു.
















