തിരുവനന്തപുരം: ഗ്യാരന്റി റിഡംപ്ഷന് ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ ഗ്യാരന്റി നില്ക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന റിസ്ക്ക് തരണം ചെയ്യുന്നതിനുള്ള ഒരു ബഫര്‍ ഫണ്ടായി ഗ്യാരന്റി റിഡംപ്ഷന് ഫണ്ട് രൂപീകരിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഈ ഫണ്ടിലെ നിക്ഷേപം 5 വര്‍ഷം കൊണ്ട് ഔട്ട് സ്റ്റാന്റിങ് ഗ്യാരന്റിയുടെ 5 ശതമാനം എന്ന തോതിലേക്ക് ഉയര്‍ത്തണം.
2025-26 ലെ കടമെടുപ്പ് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ റിസര്‍വ്വ് ബാങ്ക് ശിപാര്‍ശ ചെയ്ത തരത്തിലുള്ള നിക്ഷേപം ഗ്യാരന്റി റിഡംപ്ഷന് ഫണ്ടില്‍ 2025 ഏപ്രില്‍ 1 ന് നടത്തിയില്ലെങ്കില്‍ തതുല്യമായ തുക അല്ലെങ്കില്‍ ജി.എസ്.ഡി.പിയുടെ 0.25 ശതമാനം ഇതില്‍ ഏതാണോ കുറവ് എന്നത് 2025-26 ലെ സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് പരിധിയില്‍ നിന്നും കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. റവന്യൂ കമ്മി നേരിടുന്ന സംസ്ഥാനം എന്ന നിലയില്‍, കടമെടുത്ത പണം ഉപയോഗിച്ച് മാത്രമേ ജി.ആര്.എഫില്‍ നിക്ഷേപം നടത്താന്‍ സാധ്യമാകുമായിരുന്നുള്ളു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയില്‍ കുറവ് വരുന്നത് ഒഴിവാക്കാന്‍ ഗ്യാരന്റി റിഡംപ്ഷന് ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: