മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം മെയ് മാസം മുതല്‍ ഇന്ത്യ പാകിസ്ഥാന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ പാകിസ്ഥാന്‍ വലയുന്നു. പാകിസ്ഥാനി കപ്പലുകളെയും പാകിസ്ഥാന്‍ ചരക്കുമായി എത്തുന്ന കപ്പലുകളെയും ഇന്ത്യയുടെ തുറമുഖത്ത് അടുക്കുന്നതില്‍ നിന്നാണ് വിലക്കിയിരുന്നത്. നേരത്തെ പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെല്ലാം ഇന്ത്യന്‍ തുറമുഖങ്ങള്‍ വഴിയായിരുന്നു പോയിരുന്നത്.
എന്തായാലും ഇന്ത്യയുടെ ഈ കപ്പല്‍ വിലക്ക് പാകിസ്ഥാന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. കപ്പലുകളെ ഇന്ത്യ വിലക്കിയതോടെ മദര്‍ വെസ്സലുകള്‍ പാകിസ്ഥാനിലേക്ക് എത്തുന്നില്ലെന്നും ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാന്‍ 30 മുതല്‍ 50 ദിവസം വരെ അധികമായി വേണ്ടിവരുന്നുവെന്നും കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് ജാവേദ് ബില്‍വാനി പറയുന്നു.
ചരക്ക് നീക്കത്തിന് കൂടുതല്‍ ദിവസങ്ങള്‍ എടുക്കുന്നതോടെ പല ഓര്‍ഡറുകളും പാകിസ്ഥാന്‍ കപ്പലുകള്‍ക്ക് നഷ്ടമാവുകയാണ്. അധികനാള്‍ കപ്പലില്‍ സൂക്ഷിക്കാന്‍ കഴിയാത്ത തരം ചരക്കുകള്‍ നശിക്കുകയും ചെയ്യുന്നു. ഇത് പാകിസ്ഥാന്‍ കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം വരുത്തുന്നതായി പറയുന്നു.
ഇപ്പോള്‍ പാകിസ്ഥാന്‍ തുറമുഖങ്ങളിലേക്ക് ആവശ്യത്തിന് ചരക്കുകള്‍ എത്തിക്കാന്‍ ഫീഡര്‍ കപ്പലുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. ചരക്ക് നീക്കച്ചെലവ് കൂടുന്നു എന്ന് മാത്രമല്ല, ഫീസും വര്‍ധിക്കുകയാണ്. ഇന്‍ഷുറന്‍സ് ചെലവും വര്‍ധിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഇത് ഇറക്കുമതിച്ചെലവ് കുത്തനെ കൂട്ടുകയാണ്. ഇത് പാകിസ്ഥാന്റെ വിദേശനാണയ ശേഖരത്തെ ബാധിക്കുമെന്നും പറയുന്നു. 2019 മുതല്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം കുറയുകയാണ്. 2018ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 241 കോടി ഡോളറിന്‍റേതായിരുന്നെങ്കില്‍ 2024ല്‍ അത് വെറും 120 കോടി ഡോളര്‍ ആയി ചുരുങ്ങി. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും കച്ചവടം കിട്ടാന്‍ പാകിസ്ഥാന്‍ മറ്റ് രാജ്യങ്ങളിലെ ഉല്‍പന്നം എന്ന വ്യാജേന ഇന്ത്യയിലേക്ക് ചരക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതും ഇന്ത്യ കര്‍ശന പരിശോധനകളിലൂടെ തടയുന്നത് പാകിസ്ഥാന് മറ്റൊരു തിരിച്ചടിയായിരിക്കുകയാണ്. പല ഉല്‍പന്നങ്ങളും പാകിസ്ഥാന്‍റേത് തന്നെയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: