ന്യൂദല്‍ഹി: ശത്രുരാജ്യങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ നിരന്തര നിരീക്ഷണം നടത്തുന്നതിനായി 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഭാരതം. 2029ന് മുന്‍പ് തന്നെ വിക്ഷേപണം പൂര്‍ത്തിയാക്കാനാണ് ഭാരതം തീരുമാനിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രതിരോധമേഖല കൂടുതല്‍ ശക്തമാക്കാന്‍ സ്‌പേസ് ബേസ്ഡ് സര്‍വെയ്‌ലന്‍സ് പ്രോഗ്രാമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ മൂന്നാംഘട്ടമാണ് നടക്കുക.
ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും, ബഹിരാകാശ സുരക്ഷാ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് 52 പ്രതിരോധ നിരീക്ഷണ ഉപഗ്രഹങ്ങള്‍. ചൈനയുടെയും പാകിസ്ഥാന്റെയും ഭൂപ്രദേശങ്ങളില്‍ വലിയൊരു പങ്കും ഇന്ത്യന്‍ സമുദ്രമേഖലയും നിരീക്ഷണ പരിധിയിലാക്കാന്‍ ഇതോടെ ഭാരതത്തിനാവും.
പ്രതിരോധ മന്ത്രാലയത്തിലെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന് (ഐഡിഎസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് സ്‌പേസ് ഏജന്‍സിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
26,968 കോടി രൂപയാണ് പദ്ധതിചെലവ്. ആദ്യ ഉപഗ്രഹം അടുത്ത വര്‍ഷം ഏപ്രിലില്‍ വിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന സുരക്ഷാകാര്യ കാബിനറ്റ് യോഗത്തില്‍ സ്‌പേസ് ബേസ്ഡ് സര്‍വെയ്‌ലന്‍സ് പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിന് അനുമതി നല്‍കിയിരുന്നു. 52 പ്രതിരോധ ഉപഗ്രഹങ്ങളില്‍ 21 എണ്ണം ഐഎസ്ആര്‍ഒ നിര്‍മിക്കും. 31 എണ്ണം ഭാരതത്തിലെ സ്വകാര്യ കമ്പനികളുമാണ് നിര്‍മിക്കുന്നത്. തുടര്‍ച്ചയായി നിരീക്ഷണം നടത്താനും മികച്ച ക്വാളിറ്റിയിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനും ഈ ഉപഗ്രഹങ്ങളുടെ സഹായത്തോടെ സാധിക്കും.
പഹല്‍ഗാം ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാനുമായി നടന്ന പോരാട്ടത്തില്‍ കാര്‍ട്ടോസാറ്റ് പോലുള്ള തദ്ദേശീയ ഉപഗ്രഹങ്ങളും വിദേശ ഉപഗ്രഹങ്ങളും ശത്രുസൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഭാരതത്തിന് സഹായകമായിരുന്നു. ആക്രമണങ്ങള്‍ നടത്തിയതിന്റെ ആധികാരികത ലോകത്തിന് മുന്നില്‍ ഉറപ്പാക്കാന്‍ ഭാരതത്തിന് സഹായകമായതും ഉപഗ്രഹ ചിത്രങ്ങളാണ്.
















