തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു. ദല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴ് മണിയോടെയാണ് ചുമതലയേറ്റത്. എഡിജിപി മാർ അടക്കമുള്ള പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു. പോലീസ് മേധാവിയുടെ ഓഫീസിൽ വച്ച് അധികാരക്കൈമാറ്റ നടപടി നടന്നു.
പോലീസ് ആസ്ഥാനത്ത് വച്ച് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ആസ്ഥാന വളപ്പിലുള്ള സ്തൂപത്തിൽ പുഷ്പ ചക്രമർപ്പിച്ചു. മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് തിങ്കളാഴ്ച പോലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ചിരുന്നു. റവാഡയുടെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരിലാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തിൽ സംബന്ധിക്കാൻ അദ്ദേഹം 10.30 ഓടെ വിമാനത്തിൽ കണ്ണൂരിലേക്ക് പുറപ്പെട്ടു.
1994ല്‍ തലശ്ശേരി എഎസ്പി ആയാണ് റവാഡയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചുമതലയേറ്റ് 48 മണിക്കൂറിനുള്ളില്‍ അഞ്ചു ഡിവൈഎഫ്‌ഐക്കാര്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്‌പുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട് റവാഡ ചന്ദ്രശേഖര്‍ ആരോപണ നിഴലിലായിരുന്നു. അന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരേ മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് ചില സിപിഎം നേതാക്കള്‍ക്ക് റവാഡ ചന്ദ്രശേഖറിനോടുണ്ടായിരുന്ന നീരസത്തിന് ഇപ്പോഴും അയവില്ല.
വെടിവയ്‌പ് കേസില്‍ പ്രതിയായിരുന്ന റവാഡയെ 2012ലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കൂത്തുപറമ്പ് വെടിവയ്‌പിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന റവാഡയ്‌ക്ക് സിപിഎമ്മിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍വീസിലേക്ക് തിരികെ പോകേണ്ടി വന്നു. റവാഡയുടെ ചോരയ്‌ക്കായി സിപിഎമ്മുകാര്‍ വിളിച്ച മുദ്രാവാക്യം കണ്ണൂരിലെ പഴയ തലമുറ ഇപ്പോഴും മറന്നിട്ടില്ല. അതേ റവാഡയെ സംസ്ഥാന പോലീസ് മേധാവിയായി ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കുകയാണ്.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ റവാഡ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിണറായി വിജയന്റെ പിന്തുണ റവാഡയ്‌ക്കുള്ളതിനാലാണ് നേതാക്കള്‍ നിയമനത്തെ അനുകൂലിക്കുന്നത്. എന്നാല്‍ റവാഡയെ പോലീസ് മേധാവിയാക്കിയതില്‍ പി. ജയരാജനെ പോലുള്ള സിപിഎം നേതാക്കള്‍ക്ക് നീരസമുണ്ട്. കൂത്തുപറമ്പ് വെടിവയ്‌പുമായി ബന്ധപ്പെട്ട് എം.വി. രാഘവനോടുണ്ടായ രാഷ്‌ട്രീയ വൈരം മറന്ന് സിപിഎം അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകന്‍ എം.വി. നികേഷ്‌കുമാര്‍ ഇന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.
ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡയെ നിയമിക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടറാണ്. 1991 കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി, തിരുവനന്തപുരം പോലീസ് കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകതയും റവാഡയുടെ സ്ഥാനാരോഹണത്തിലുണ്ട്. മികച്ച സേവനത്തിന് രാഷ്‌ട്രപതിയുടെ വിശിഷ്ട സ്തുത്യര്‍ഹ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.















