കണ്ണൂര്‍: ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ ഭർതൃമതിയായ യുവതി നീന്തിരക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട യുവാവിനായി തിരച്ചിൽ തുടരുന്നു. വളപട്ടണം പാലത്തില്‍ നിന്നാണ് ഞായറാഴ്ച അര്‍ധരാത്രി ആണ്‍സുഹൃത്തുമായി എത്തിയ യുവതി പുഴയിലേക്ക് ചാടിയത്. മുപ്പത്തഞ്ചുകാരിയായ യുവതിയുടെ ഭർത്താവാണ് ഇവരെ കാണാനില്ലെന്ന് ബേക്കല്‍ പോലീസിൽ പരാതി നൽകിയത്.
ഭാര്യ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി ഭര്‍ത്താവ് പോലീസിൽ അറിയിച്ചു. യുവാവിന്റെ ബന്ധുക്കളും തിങ്കളാഴ്ച കാണാനില്ലെന്ന പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി ആൺസുഹൃത്തിനൊപ്പം വീട് വിട്ട് പോയതായും ആത്മഹത്യാ ശ്രമം നടത്തിയതായും വിവരം ലഭിക്കുന്നത്.
പന്തല്‍ ജോലിക്കാരനായ യുവാവിനൊപ്പമാണ് യുവതി കണ്ണൂരിലെത്തിയത്. തുടർന്ന്, ഞായറാഴ്ച അര്‍ധരാത്രിയോടെ അവര്‍ വളപട്ടണം പാലത്തിലെത്തി. വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തില്‍ നിന്ന് ആണ്‍സുഹൃത്തും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതി ഒഴുക്കില്‍ അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി.
അതിനിടെ തോണിയില്‍ മീന്‍പിടിക്കുകയായിരുന്നവര്‍ അവശനിലയില്‍ കണ്ട യുവതിയെ കരയ്‌ക്കെത്തിച്ച് പോലീസില്‍ വിവരമറിയിച്ചു. പ്രാഥമിക ചികിത്സയ്‌ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത യുവതിയെ ബേക്കല്‍ പോലീസ് കോടതിയില്‍ ഹാജരാക്കി. യുവാവിനായി അഗ്‌നിരക്ഷാസേനയും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പോലീസ് പറഞ്ഞു.















