India

അമേരിക്കയുടെ കണ്ണ് വെട്ടിച്ച് വാജ്പേയിയുടെ അനുഗ്രഹാശിസ്സോടെ അബ്ദുള്‍ കലാമും കൂട്ടരും പൊഖ്റാനില്‍ നടത്തിയ ആണവസ്ഫോടനം…

ബോംബ് സ്ഫോടനം നടത്തിയതിന‍െക്കുറിച്ച് ഇന്ത്യ പുറത്തുവിട്ട സന്ദേശം 'വൈറ്റ് ഹൗസ് തകര്‍ന്നു' എന്നതായിരുന്നു. ബില്‍ ക്ലിന്‍റണ്‍ അമേരിക്കയുടെ രഹസ്യ ഏജന്‍സി മേധാവിയെ ചീത്ത വിളിച്ചു. എന്തുകൊണ്ട് ഇന്ത്യയില്‍ നടത്തിയ ഈ ആണവ പരീക്ഷണം കണ്ടെത്താനായില്ല. പക്ഷെ അപ്പോഴേക്കും ഇന്ത്യ കാര്യം സാധിച്ചിരുന്നു. ഇന്ത്യ ഒരു സമ്പൂര്‍ണ്ണ ആണവശേഷിയുള്ള ആണവരാജ്യമായിരിക്കുന്നു എന്ന് വാജ് പേയി ലോകത്തോട് പ്രഖ്യാപിച്ചു.

ന്യൂദല്‍ഹി: 1998 മെയ് 11ന് അടല്‍ വാജ്പേയി പറഞ്ഞു:” ഇന്ന് ഇന്ത്യന്‍ സമയം 15:45ന് വിജയകരമായി പൊഖ്റാനില്‍ നമ്മള്‍ മൂന്ന് ഭൂഗര്‍ഭ ആണവസ്ഫോടനങ്ങള്‍ നടത്തി”. പക്ഷെ ഇവിടേക്കുള്ള യാത്ര കഠിനമായിരുന്നു. ക്ലിഷ്ടവും. .

അണുബോംബിലേക്കുള്ള ഇന്ത്യയുടെ യാത്ര ഹോമി ബാബ എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞനിലൂടെയാണ് നടന്നത്. വിദേശത്തായിരുന്ന ഹോമി ബാബ എന്ന ശാസ്ത്രജ്ഞന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷമാണ് ഇന്ത്യയുടെ ആണവസ്വപ്നങ്ങള്‍ തളിര്‍ക്കുന്നത്. ആണവപരീക്ഷണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ഹോമി ജെ ബാബ അപേക്ഷിച്ചിരുന്നു. പക്ഷെ നെഹ്രു അനുമതി നല്‍കിയില്ല. പിന്നീട് സമാധാനത്തിന് ആണവോര്‍ജ്ജം എന്ന സങ്കല്‍പത്തില്‍ ഇന്ത്യ ഒരു ആണവപദ്ധതിയുണ്ടാക്കി. ഹോമി ജെ ബാബ തന്നെയായിരുന്നു ആ പദ്ധതിയുടെയും മേധാവി.

ജനങ്ങളുടെ ആവശ്യത്തിനുള്ള ഊര്‍ജ്ജമുണ്ടാക്കാന്‍ എന്ന നിലയിലാണ് ഇന്ത്യ ആണവ പദ്ധതി തുടങ്ങിയതെങ്കിലും ഹോമി ജെ ബാബയുടെ മനസ്സില്‍ ഇന്ത്യയ്‌ക്കായി അണു ബോംബ് നിര്‍മ്മിക്കുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. 1954ല്‍ ഇന്ത്യയ്‌ക്ക് ഒരു ആണവ റിയാക്ടര്‍ ലഭിച്ചു. കാനഡയും യുഎസും ആണ് സിറസ് എന്ന പേരുള്ള ആണവ റിയാക്ടര്‍ നല്കിയത്. ഊര്‍ജ്ജോല്‍പാദനമായിരുന്നു ലക്ഷ്യം.

ഹോമി ബാബ അതിനിടയില്‍ ആണവ ബോംബുണ്ടാക്കാനുള്ള പദ്ധതി സജീവമാക്കി. വിദേശത്ത് നിന്നും ഈ ലക്ഷ്യത്തോടെ പല ശാസ്ത്രജ്ഞരെയും ഇന്ത്യയിലേക്ക് അദ്ദേഹം ക്ഷണിച്ചിരുന്നു. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു. ഇതോടെയാണ് ആണവ ബോംബ് എന്ന ഹോമി ബാബയുടെ ആശയത്തിന് ഇന്ത്യന്‍ സര്ക്കാര്‍ പച്ചക്കൊടി വീശിയത്.1963ല്‍ ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തിയിരുന്നു. ചെറിയ തോതില്‍. അതിനിടെ മറ്റ് രാജ്യങ്ങള്‍ ആണവായുധങ്ങള്‍ ഉണ്ടാക്കരുത് എന്ന ലക്ഷ്യത്തോടെ വികസിത രാജ്യങ്ങള്‍ 1968ല്‍ ആണനിര്‍വ്യാപനക്കരാര്‍ കൊണ്ടുവന്നു. 1968ന് മുന്‍പ് ആണവായുധം വികസിപ്പിച്ച രാജ്യങ്ങള്‍ക്ക് മാത്രം ആണവായുധങ്ങല്‍ കൈവശം വെയ്‌ക്കാം എന്നായിരുന്നു ഈ പദ്ധതിയുടെ കാതല്‍. അതിന് ശേഷം ആരും ആണവായുധം ഉണ്ടാക്കരുത്. യുഎസ്, യുകെ. റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ അഞ്ച് രാജ്യങ്ങള്‍ 1968ന് മുന്‍പേ ആണവായുധങ്ങള്‍ നിര്‍മ്മിച്ചതിനാല്‍ അവര്‍ക്ക് ആണവായുധം കൈവശം വെയ്‌ക്കാം. പക്ഷെ ഇന്ത്യ ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചില്ല.

ഇതിനിെട ഹോമി ബാബ 1966ല്‍ അന്തരിച്ചു. പക്ഷെ അദ്ദേഹത്തിന്റെ മരണം ഇന്നും ദുരൂഹതയായി തുടരുകയാണ്. എന്തായാലും അപ്പോഴേക്കും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആണവബോംബ് നിര്‍മ്മിച്ചുകഴിഞ്ഞിരുന്നു. പക്ഷെ അതൊന്ന് പരീക്ഷിക്കേണ്ടെ? അത് മാത്രം നടന്നില്ല.

അതിനിടെ 1971ല്‍ ഇന്ത്യാ പാക് യുദ്ധം വന്നു. ഇതോടെ അണുബോംബ് പരീക്ഷിക്കണം എന്ന നിലപാട് ഇന്ത്യയില്‍ ശക്തമായി. 1974 പൊഖ്റാനില്‍ ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചു. ‘ചിരിക്കുന്ന ബുദ്ധന്‍” എന്നായിരുന്നു ബോംബ് പരീക്ഷണത്തിന് നല്കിയ പേര്. 75 എഞ്ചിനീയര്‍മാരാണ് ഈ പദ്ധതിയില്‍ പ്രവര്‍ത്തിച്ചത്. ഇതേക്കുറിച്ച് അന്നത്തെ ഇന്ത്യയുടെ പ്രതിരോധമന്ത്രിക്ക് പോലും അറിയില്ലായിരുന്നുവത്രെ. ബോംബിന്റെ ഭാഗങ്ങള്‍ പല സ്ഥലത്ത് നിന്നായാണ് എത്തിയത്. ഇംപ്ളോഷന്‍ സംവിധാനം വന്നത് ചണ്ഡീഗണ്ഡില്‍ നിന്നാണ്. ഡെറ്റൊനേഷന്‍ സംവിധാനം പൂനയില്‍ നിന്ന്. പ്ലൂറ്റോണിയം വന്നത് സിറസ് റിയാക്ടറില്‍ നിന്നാണ്. ഇതെല്ലാം കൂട്ടിയോജിപ്പിച്ചത് മുംബൈയിലെ സ്ഥലമായ ട്രോംബെയില്‍. ഇത് പിന്നീട് പൊഖ്റാനിലേക്ക് കൊണ്ടുപോയി. അവിടെ ഇന്ത്യ ആണവ പരീക്ഷണം നടത്തി. ആണവ പരീക്ഷണം വിജയിച്ചപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞു:”ബുദ്ധന്‍ ചിരിച്ചു”. കിലോമീറ്ററുകളോളം ഭൂമിയെ കുലുക്കിക്കൊണ്ട് വന്‍ ശബ്ദത്തില്‍ ബോംബ് പൊട്ടിത്തെറിച്ചു. സമാധാനത്തിനുള്ള ആണവപരീക്ഷണം എന്നാണ് ഇന്ത്യ ഇതിനെ വിളിച്ചത്.

പിന്നീട് അടുത്ത 24 വര്‍ഷക്കാലം ഇന്ത്യ അതേക്കുറിച്ച് മറന്നു. പിന്നീട് 1998ല്‍ ആണ് അടുത്ത പരീക്ഷണം നടത്തിയത്. പാകിസ്ഥാനില്‍ നിന്നുള്ള ചില സന്ദേശങ്ങളായിരുന്നു വീണ്ടും ആണവപരീക്ഷണം നടത്താന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. 1980ല്‍ പാകിസ്ഥാന്‍ ആണവപരീക്ഷണം നടത്തിയത് ഇന്ത്യയെ അസ്വസ്ഥമാക്കി. . ഇന്ത്യ മെല്ലെ കൂടുതല്‍ പ്ലൂട്ടോണിയം ശേഖരിക്കാന്‍ തുടങ്ങി. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നത് ആണവ പരീക്ഷണത്തിലേക്ക് വേഗത്തില്‍ ചുവടുവെയ്‌ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു. കാരണം സോവിയറ്റ് യൂണിയനെപ്പോലെ വിശ്വസ്തനായ ഒരു പങ്കാളി നഷ്ടമായതോടെ സ്വയം സജ്ജമാകുക, ഒരു ആയുധ ശക്തിയാവുക എന്നത് നിര്‍ബന്ധമായി. പുതിയ ലോകക്രമത്തില്‍ പിടിച്ചുനില്ക്കാന്‍ ആണവായുധം കൂടിയേ തീരു.

ഇതിനിടെ പാശ്ചാത്യ രാജ്യങ്ങള്‍ ആണവ പരീക്ഷണം നടത്തുന്നതില്‍ നിന്നും മറ്റ് രാജ്യങ്ങളെ വിലക്കാന്‍ പുതിയ കരാര്‍ കൊണ്ടുവന്നു.. 1995ല്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു മറ്റൊരു ആണവ പരീക്ഷണത്തിന് പച്ചക്കൊടി വീശി. പൊഖ്റാനില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നു എന്നത് അമേരിക്ക മണത്തറിഞ്ഞു. ഇത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവ കിടമത്സരത്തിന് വഴിയൊരുക്കുമെന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റായ ബില്‍ ക്ലിന്‍റണ്‍ ഭയന്നു. അമേരിക്കന്‍ സെക്രട്ടറി ഇന്ത്യയില്‍ വന്നു. ഇന്ത്യ പൊഖ്റാനില്‍ ആണവ പരീക്ഷണം നടത്തുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണിച്ചു. ഇന്ത്യയ്‌ക്ക് അത് നിഷേധിക്കാന്‍ കഴിഞ്ഞില്ല. നരസിംഹറാവുവിനെ വിളിച്ച് ഈ പദ്ധതി റദ്ദാക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടു. ഇതോടെ ഇന്ത്യയുടെ ആണവപരീക്ഷണയത്നം ഉപേക്ഷിക്കാന്‍ നരസിംഹറാവു തീരുമാനിച്ചു.

പിന്നീടാണ് അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായ അധികാരത്തില്‍ വന്നത്. ആണവ പരീക്ഷണം നടത്തും എന്നത് വാജ് പേയിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ആണവ പരീക്ഷണം നടത്തണമെങ്കില്‍ അത് സമര്‍ത്ഥമായി ഒളിച്ചുവെച്ചുകൊണ്ടായിരിക്കണം എന്ന് വാജ് പേയിയ്‌ക്കും അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ക്കും അറിയാമായിരുന്നു. ഇതിനായി വിപുലമായ ആസൂത്രണം വാജ്പേയി സര്‍ക്കാര്‍ ഒരുക്കി. രാത്രിയില്‍ മാത്രമായിരുന്നു ഇത് സംബന്ധിച്ച പരീക്ഷണങ്ങളും ഒരുക്കങ്ങളും നടത്തിയത്. അതിനാല്‍ അമേരിക്കയുടെ ഉപഗ്രഹങ്ങളുടെ കണ്ണ് വെട്ടിക്കാന്‍ സാധിച്ചു. പുലരുമ്പോള്‍ ഇങ്ങിനെ ഒരു കാര്യമേ നടന്നില്ല എന്ന രീതിയില്‍ എഞ്ചിനീയര്‍മാരും ഉദ്യോഗസ്ഥരും നിന്നു. അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്ക് സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

അമേരിക്ക അക്കാലത്ത് ഇന്ത്യയുടെ ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തിയിരുന്നു. ഇതില്‍ ആണവ ബോംബ് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുന്നതിന് ചില കോഡ് നാമങ്ങള്‍ ഉണ്ടാക്കി. താജ് മഹല്‍, വൈറ്റ് ഹൗസ്, വിസ്കി എന്നെല്ലാമായിരുന്നു ആ അണുബോംബുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ കോഡ് നാമങ്ങള്‍. അതിനാല്‍ ആണവബോംബിനെക്കുറിച്ചാണ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ സംസാരിക്കുന്നത് എന്ന് കണ്ടെത്താന്‍ അമേരിക്കന്‍ ചാരന്മാര്‍ക്ക് സാധിച്ചില്ല.

ആണവ പരീക്ഷണം നടത്തേണ്ട സ്ഥലത്തേക്ക് അബ്ദുള്‍ കലാം എന്ന ശാസ്ത്രജ്ഞന്‍ എത്തിയത് പട്ടാളവേഷത്തിലാണ്. മേജര്‍ ജനറല്‍ പൃഥ്വിരാജ് എന്നായിരുന്നു അബ്ദുള്‍ കലാമിന്റെ വ്യാജപേര്. സൈനിക യൂണിഫോമിലായിരുന്നു അബ്ദുള്‍ കലാം എത്തിയത്.

വളരെ കുറച്ചുപേര്‍ക്കേ ഇക്കാര്യം അറിയൂ. പ്രധാനമന്ത്രി വാജ് പേയി, ശാസ്ത്രജ്ഞന്‍ എ.പി.ജെ അബ്ദുള്‍ കലാം തുടങ്ങി വിരലില്‍ എണ്ണാവുന്ന ചിലര്‍ക്ക് മാത്രം. അങ്ങിനെ 1998 മെയ് 11 എത്തി. മൂന്ന് ആണവബോംബുകള്‍ അന്ന് പൊഖ്റാനില്‍ സ്ഫോടനം നടത്തി. മെയ് 13ന് മറ്റ് രണ്ട് ആണവബോംബുകള്‍ കൂടി പൊട്ടിച്ചു. ഇതില്‍ ഒരെണ്ണം ഫ്യൂഷന്‍ ബോംബ് ആയിരുന്നെങ്കില്‍ മറ്റ് നാലെണ്ണം ഫിഷന്‍ ബോംബുകള്‍ ആയിരുന്നു. ഫ്യൂഷനില്‍ രണ്ട് ആറ്റങ്ങള്‍ സംയോജിപ്പിക്കുകയാണെങ്കില്‍ ഫിഷനില്‍ ആറ്റത്തെ വിഭജിക്കുകയാണ്. രണ്ടിലും വന്‍തോതില്‍ ഊര്‍ജ്ജം പുറന്തള്ളും. അതാണ് സ്ഫോടനം ഉണ്ടാക്കുക. ബോംബ് സ്ഫോടനം നടത്തിയതിന‍െക്കുറിച്ച് ഇന്ത്യ പുറത്തുവിട്ട സന്ദേശം ‘വൈറ്റ് ഹൗസ് തകര്‍ന്നു’ എന്നതായിരുന്നു. ബില്‍ ക്ലിന്‍റണ്‍ അമേരിക്കയുടെ രഹസ്യ ഏജന്‍സി മേധാവിയെ ചീത്ത വിളിച്ചു. എന്തുകൊണ്ട് ഇന്ത്യയില്‍ നടത്തിയ ഈ ആണവ പരീക്ഷണം കണ്ടെത്താനായില്ല. പക്ഷെ അപ്പോഴേക്കും ഇന്ത്യ കാര്യം സാധിച്ചിരുന്നു. ഇന്ത്യ ഒരു സമ്പൂര്‍ണ്ണ ആണവശേഷിയുള്ള ആണവരാജ്യമായിരിക്കുന്നു എന്ന് വാജ് പേയി ലോകത്തോട് പ്രഖ്യാപിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക