കൊച്ചി: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ചോദ്യം ചെയ്യാന്‍ ഒരുമിച്ച് വിട്ടുകൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
നേരത്തെ ലിവിയയെ കസ്റ്റഡിയില്‍ വിട്ടെങ്കിലും നാരായണദാസിനെ വിട്ടുകൊടുക്കാന്‍ കീഴ്‌ക്കോടതി അനുവാദം നല്‍കിയില്ല. നാരായണ ദാസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു എന്ന കാരണത്താലാണ് കീഴ്‌ക്കോടതി അനുമതി നിഷേധിച്ചത്.അന്വേഷണ ഉദ്യോഗസ്ഥനായ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി കെ രാജു ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനുകൂല ഉത്തരവ്.അഞ്ച് ദിവസത്തിനുള്ളില്‍ കീഴ്‌ക്കോടതിയെ കസ്റ്റഡിക്കായി സമീപിക്കാം.
ഷീലാ സണ്ണിയുടെ സ്‌കൂട്ടറിലെ ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത് 2023 മാര്‍ച്ച് 27 നാണ്. തുടര്‍ന്ന് 72 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു.പിന്നീട് നടത്തിയ രാസ പരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി.
ഷീല സണ്ണിയുടെ വാഹനത്തില്‍ ലഹരി മരുന്ന് വച്ച ശേഷം വിവരം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശി നാരായണദാസ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് അന്വേഷണം ലിവിയയിലേക്ക് എത്തുന്നത്.
കേസിലെ ഒന്നാം പ്രതിയായ തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസിനെ നേരത്തെ പിടികൂടിയിരുന്നെങ്കിലും ഒളിവിലായിരുന്ന ലിവിയ പിന്നീടാണ് അറസ്റ്റിലായത്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ എല്‍ എസ്ഡി സ്റ്റാംപ് വെച്ചതെന്ന് നാരായണദാസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.പിന്നാലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബായിലേക്ക് കടന്നു. ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്. ലിവിയയുടെ സഹോദരി ഷീല സണ്ണിയുടെ മരുമകളാണ്.ഇവര്‍ തമ്മിലുളള അസ്വാരസ്യമാണ് ഷീല സണ്ണിയെ കുടുക്കാന്‍ കാരണം എന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: