കോഴിക്കോട് : ബത്തേരി സ്വദേശി ചിട്ടി നടത്തിപ്പുകാരന്‍ ഹേമചന്ദ്രന്‍ കൊലപാതക കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി.മൈസൂര്‍ – ബെംഗളൂരു വഴിയില്‍ കാടുമുടിയ സ്ഥലത്ത് പാറക്കൂട്ടങ്ങള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹേമചന്ദ്രന്റെ ഫോണ്‍ കണ്ടെത്തിയത്.
പ്രതികളിലൊരാളായ അജേഷുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.പൊലീസിനെ വഴിതെറ്റിക്കാന്‍ മൊബൈല്‍ ഫോണ്‍ പ്രതികള്‍ മൈസൂരില്‍ എത്തിച്ചിരുന്നു.
അതിനിടെ,ഹേമചന്ദ്രന്റെ കൊലയ്‌ക്ക് പിന്നില്‍ ഗുണ്ടല്‍പേട്ടിലെ സൗമ്യ എന്ന സ്ത്രീക്ക് പങ്കുണ്ടെന്ന് എന്ന വെളിപ്പെടുത്തലുമായി സഹോദരന്‍ ഷിബിത്ത് രംഗത്തെത്തി.ഹേമചന്ദ്രന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണം സൗമ്യയാണ് എന്ന സംശയം ഉണ്ടെന്ന് ഷിബിത്ത് പറഞ്ഞു.സൗമ്യക്കെതിരെ ഗുണ്ടല്‍പേട്ട് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിരുന്നു.ഹേമചന്ദ്രന്റെ മകളുടെ പേരിലുള്ള സ്‌കൂട്ടര്‍ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ നൗഷാദുമായും സൗമ്യയ്‌ക്ക് ബന്ധമുണ്ട്. സൗമ്യയുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹേമചന്ദ്രനെ മെഡിക്കല്‍ കോളേജ് പരിസരത്തേക്ക് വിളിച്ച് വരുത്തിയത് കണ്ണൂര്‍ സ്വദേശിനിയെ ഉപയോഗിച്ചാണ്. സൗമ്യക്ക് ഒപ്പം ഇവരും അന്വേഷണ പരിധിയിലാണ്. സൗദിയിലുള്ള പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്ന ശേഷമാകും ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: