കാസര്‍ഗോഡ് : മകളുടെ വിവാഹത്തിനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയ സാഹചര്യത്തില്‍ വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ പെരുവഴിയില്‍ ഇറക്കിവിട്ടു. കാസര്‍ഗോഡ് നീലേശ്വരം പള്ളിക്കര സ്വദേശികളായ പത്മനാഭന്‍- ദേവി ദമ്പതികളെയാണ് യൂണിയന്‍ ബാങ്ക് അധികൃതര്‍ ഇറക്കിവിട്ടത്.
മകളുടെ വിവാഹ ആവശ്യത്തിനും വീടിന്റെ അറ്റകുറ്റപണികള്‍ക്കുമായി യൂണിയന്‍ ബാങ്കില്‍ നിന്ന് 16 ലക്ഷം രൂപ 2015 ലാണ് ഇവര്‍ വായ്പ എടുത്തത്. പിന്നീട് 13 ലക്ഷം രൂപ ഇവര്‍ തിരിച്ചടച്ചു.
എന്നാല്‍ കോവിഡ് കാലത്ത് വിദേശത്തായിരുന്ന മകന്റെ ജോലി നഷ്ടപ്പെട്ടു. ഇക്കാലത്ത് തന്നെ വഴിയോരക്കച്ചവടം നടത്തിയിരുന്ന പത്മനാഭന്റെയും ജോലി നഷ്ടപ്പെട്ടതോടെ വായ്പ തിരിച്ചടവ് മുടങ്ങി.
വായ്പ തിരിച്ചടവിന് സഹായം തേടി മകളെ സമീപിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് ദമ്പതികള്‍ പറഞ്ഞു. മകള്‍ സജിത പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡെന്റല്‍ അസിസ്റ്റന്റ് ആണ്.
വിവാഹത്തിന് ശേഷം ഫോണ്‍ വിളിച്ചാല്‍ മകള്‍ എടുക്കില്ല. ജപ്തി നടപടി പൂര്‍ത്തിയായതോടെ വീട്ടില്‍ കാവല്‍ക്കാരനെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് യൂണിയന്‍ ബാങ്ക്. ദമ്പതികളുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കാവല്‍ക്കാരന്‍ കത്തിച്ച നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: