ന്യൂദല്‍ഹി: ഏത് ബലപ്പെടുത്തിയ ഭൂഗര്‍ഭ കോണ്‍ക്രീറ്റ് അറകളെയും തുരന്ന് ഉഗ്രസ്ഫോടനം നടത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ കരുത്തുറ്റ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഒരുങ്ങുന്നു. ‘അഗ്നി 5’ ന്റെ പുത്തന്‍ വകഭേദമെന്ന നിലയിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഒരുക്കുന്നത്. ചൈനയുടെയും പാകിസ്ഥാന്റെയും ഉറക്കം കെടുത്തുന്നതായിരിക്കും ഇന്ത്യയുടെ ഈ പുതിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ്.
അഗ്നി-5ന്റെ പരിഷ്കരിച്ച പതിപ്പായ ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ പോര്‍മുനയ്‌ക്ക് 7500 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുണ്ട്. ഈയിടെ ഇറാനില്‍ യുഎസ് വിക്ഷേപിച്ച ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു-57ന് വരെ 2400 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ മാത്രമേ വഹിക്കാന്‍ കഴിയൂ. അതായത് ജിബിയു57നേക്കാള്‍ മൂന്ന് മടങ്ങ് ശക്തിയില്‍ പൊട്ടിത്തെറിക്കാന് അഗ്നി 5ന്റെ പരിഷ്കരിച്ച ബോംബിന് സാധിക്കും.
ഇറാന്റെ ഫോർഡോ ആണവ കേന്ദ്രത്തിനെതിരെ ഇക്കഴിഞ്ഞ ജൂൺ 22 ന് അമേരിക്ക 20 നിലയുള്ള കെട്ടിടങ്ങളെ വരെ നിമിഷനേരത്തിനുള്ളില്‍ തുളച്ചുകയറാന്‍ ശേഷിയുള്ള ജിബിയു-57 എന്ന ബങ്കർ-ബസ്റ്റർ ബോംബ് ഇട്ടതോടെയാണ് ഇന്ത്യയും പുതിയ ബോംബുണ്ടാക്കാന്‍ ഒരുങ്ങുന്നത്. സമീപകാല ആഗോളയുദ്ധങ്ങളില്‍ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, ശക്തമായ ഒരു പുതിയ മിസൈൽ സംവിധാനം നിർമ്മിച്ച് ഭാവി യുദ്ധങ്ങൾക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സ്വന്തമായി ബങ്കര്‍ ബസ്റ്റര്‍ ബോംബ് വികസിപ്പിക്കുന്നത്.
ഡിആര്‍ഡിഒ വികസിപ്പിച്ച ഇപ്പോള്‍ ഇന്ത്യ ഉപയോഗിച്ചുവരുന്ന അഗ്നി 5 എന്ന മിസൈല്‍ 5000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയുള്ളതും ആണവ പോര്‍മുന വഹിക്കുന്നതുമാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായി, 7500 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ നിറച്ച പോര്‍മുന വഹിക്കാൻ കഴിവുള്ളതായിരിക്കും ഡിആര്‍ഡിഒ വികസിപ്പിക്കാന്‍ പോകുന്ന അഗ്നി5ന്റെ പുതിയ വകഭേദം.
ബലപ്പെടുത്തിയ കോൺക്രീറ്റ് പാളികൾക്കുള്ളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ശത്രു കേന്ദ്രങ്ങളെ ആക്രമിക്കുകയാണ് പുതിയ അഗ്നി5ന്റെ ലക്ഷ്യം. ഈ പുതിയ അഗ്നി5 മിസൈൽ 80 മുതൽ 100 മീറ്റർ വരെ ഭൂമിക്കടിയിലേക്ക് തുളച്ചുകയറിയ ശേഷമായിരിക്കും സ്ഫോടനം നടത്തുക.. കൃത്യമായ ലക്ഷ്യസ്ഥാനത്തേക്ക് മിസൈലിനെ കൊണ്ടുപോകാന്‍ ഗൈഡിംഗ് സംവിധാനവും ഘടിപ്പിക്കും. ഈ ഗൈഡിംഗ് സംവിധാനം മിസൈലിനെ കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് സ്ഫോടനം നടത്തും.
ഇറാനില്‍ അമേരിക്ക ഇട്ട ബങ്കർ-ബസ്റ്റർ ബോംബായ ജിബിയു-57ന്റെ കരുത്തിനോട് കിടപിടിക്കുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമമാണ് ഇതിന് പിന്നില്‍. എല്ലാ ബോംബുകളുടെയും മാതാവ് എന്നാണ് GBU-57 എന്ന ബോംബിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതിനെ മറികടക്കുന്ന ഒരു ബോംബാണ് അഗ്നി5ന്റെ പരിഷ്കരിച്ച പതിപ്പിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ തദ്ദേശീയ പതിപ്പ് ജിബിയു57 എന്ന അമേരിക്കന്‍ മിസൈല്‍ ബോംബിനെ പ്രകടനത്തിന്റെ കാര്യത്തില്‍ പല രീതികളില്‍ മറികടക്കാന്‍ ലക്ഷ്യമിടുന്നു. അഗ്നി-5 ന്റെ രണ്ട് പുതിയ വകഭേദങ്ങൾ ഡിആര്‍ഡിഒ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഭൂമിക്കു മുകളിലുള്ള ബലപ്പെടുത്തിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളെയോ മലകളേയോ കുന്നുകളെയോ തുരക്കാന്‍ ശേഷിയുള്ള എയർബേഴ്സ്റ്റ് പോര്‍മുനയായിരിക്കും ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ട ബോംബില്‍ ഉണ്ടായിരിക്കുക. ഇതിന്റെ പോര്‍മുന 6000 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് വഹിക്കുക.
രണ്ടാമത്തെ വിഭാഗം ബോംബ് അമേരിക്കയുടെ GBU-57 ന് സമാനമായതാണ്. പക്ഷെ അമേരിക്കയുടെ ബോംബിനേക്കാള്‍ കൂടുതൽ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്നതും ബലപ്പെടുത്തിയ ഭൂഗർഭ അറകള്‍ക്കുള്ളിലേക്ക് തുളച്ചുകയറാന്‍ പാകത്തില്‍ രൂപകൽപ്പന ചെയ്തതുമായ മിസൈലാണ്. ഓരോ പോര്‍മുനയ്‌ക്കും എട്ട് ടൺ വരെ ഭാരം വരാം. ഏറ്റവും കരുത്തുറ്റ സ്ഫോടനം നടത്താന്‍ ശേഷിയുള്ള, 7500 മുതല്‍ 8000 കിലോഗ്രാം വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കുന്ന ലോകത്തിലെ തന്നെ ശക്തമായ പോര്‍മുനകളിൽ ഒന്നായി പുതിയ അഗ്നി 5ന്റെ പോര്‍മുന മാറും. ഇതിന്റെ വേഗത ശബ്ദത്തേക്കാള്‍ 24 മടങ്ങ് അധികമായിരിക്കും. അമേരിക്കയുടെ ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് 60 മീറ്റര്‍ വരെയാണ് തുരന്നുപോകുന്നതെങ്കില്‍ ഇത് 80 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ ഭൂമിയ്‌ക്കടിയിലേക്ക് തുരന്നുപോകും.
ഇന്ത്യയുടെ തദ്ദേശീയ പതിപ്പ് കൂടുതൽ മുന്നോട്ട് പോകാൻ ലക്ഷ്യമിടുന്നു. യുഎസിനെപ്പോലെ, ഡെലിവറിക്ക് വലുതും ചെലവേറിയതുമായ ബോംബർ വിമാനങ്ങളെ ആശ്രയിക്കുന്നതിനുപകരം, ഭൂതല-ഭൂതല ബലിസ്റ്റിക് മിസൈല്‍ ആയിട്ടാണ് അഗ്നി 5 മിസൈലിനെ വികസിപ്പിക്കുന്നത്. മിസൈല്‍ വിക്ഷേപിണവാഹനം ഉപയോഗിച്ചായിരിക്കും വിക്ഷേപിക്കുക. അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബ് വഹിക്കാന്‍ ഉപയോഗിക്കുന്ന ബി2 ബോംബര്‍ വിമാനങ്ങളുടെ വില 17,142 കോടി രൂപയാണ്. പക്ഷെ ഇന്ത്യ ബോംബര്‍ വിമാനങ്ങളുടെ സഹായമില്ലാതെ, ഭൂമിയില്‍ നിന്നും 2500 കിലോമീറ്റര്‍ വരെ അകലെയുള്ള ഭൂമിയിലുള്ള ലക്ഷ്യസ്ഥാനത്തെ തകര്‍ക്കാനായിരിക്കും ഈ പുതിയ അഗ്നി5 മിസൈല്‍ ഉപയോഗിക്കുക. ചെലവേറിയ ബോംബര്‍ വിമാനങ്ങളുടെ സഹായമില്ലാതെ ഭൂമിയില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയും എന്നത് അഗ്നി5 ന്റെ പരിഷ്കരിച്ച പതിപ്പിന് ഡിമാന്‍റ് കൂട്ടും.
അഗ്നി-5ന്റെ പുതിയ വകഭേദങ്ങളിൽ 2500 കിലോമീറ്റർ ആണ് ദൂരപരിധി എന്നതിനാല്‍, അവയുടെ വിനാശകരമായ ശേഷിയും കൃത്യതയും പുതിയ അഗ്നി 5നെ ഇന്ത്യയുടെ തന്ത്രപരമായ ആയുധശേഖരത്തിൽ ശക്തമായ ആയുധമാക്കി മാറ്റും.
പാകിസ്ഥാൻ, ചൈന തുടങ്ങിയ എതിരാളികളായ രാജ്യങ്ങളിലെ കമാൻഡ്-ആൻഡ്-കൺട്രോൾ സെന്‍ററുകൾ, മിസൈൽ സിലോകൾ, നിർണായക സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടാന്‍ ഇന്ത്യയുടെ അഗ്നി 5 മിസൈലിന് സാധിക്കും. മാക് 8 നും മാക് 24 നും ഇടയിൽ വേഗതയിൽ ഉള്ളതായിരിക്കും ഇന്ത്യയുടെ പുതിയ അഗ്നി 5 മിസൈലുകൾ. അതായത് ശബ്ദത്തിനേക്കാള്‍ അഞ്ച് മടങ്ങ് മുതല്‍ 24 മടങ്ങ് വരെ വേഗതയില്‍ കുതിയ്‌ക്കുമെന്നര്‍ത്ഥം. ഇവ ഹൈപ്പർസോണിക് ആയുധങ്ങളായിരിക്കും.
തദ്ദേശീയമായി അഗ്നി5 മിസൈലിന്റെ പുത്തന്‍പതിപ്പ് വികസിപ്പിക്കാനും വിന്യസിക്കാനും ഇന്ത്യ നടത്തുന്ന ശ്രമം ഇന്ത്യയുടെ വളരുന്ന സൈനിക കഴിവുകള്‍ക്കും പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തതയ്‌ക്കുള്ള കുതിപ്പിനും അടിവരയിടുന്നു.
ഇന്ത്യയില്‍ പൂര്‍ണ്ണമായും തയ്യാറാക്കപ്പെടുന്ന ഈ ബലിസ്റ്റിക് മിസൈല്‍ ആത്മനിര്‍ഭര്‍ ഭാരതിന് കരുത്തേകും. ഭാവിയുദ്ധങ്ങള്‍ ജയിക്കാന്‍ യൂറോപ്പിലെയും റഷ്യയിലെയും ആയുധങ്ങള്‍ പോരാ, ഇന്ത്യയ്‌ക്കകത്തെ ആയുധങ്ങള്‍ വേണമെന്നും, ആത്മനിര്‍ഭര്‍ ഭാരത് അതിന് അത്യന്താപേക്ഷിതമാണെന്നും ഇത് വിരല്‍ ചൂണ്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: