തിരുവനന്തപുരം: രാജ്ഭവന്റെ സുരക്ഷയ്‌ക്കായി ഗവർണർ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ. കഴിഞ്ഞ ശനിയാഴ്ചയാണ് ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആവശ്യപ്പെട്ടത് പ്രകാരം ആറ് പോലീസുകാരെയും ഒരു ഡ്രൈവറെയും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ രാജ്ഭവനിൽ നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കിയത്.
സാധാരണഗതിയിൽ ഗവർണർ തന്നെ തെരഞ്ഞെടുക്കുന്ന പോലീസുകാരെയാണ് രാജ്ഭവനിൽ നിയോഗിക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് കത്ത് നൽകിയത്. ഇതേത്തുടർന്ന് പോലീസുകാരെ നിയമിച്ചുകൊണ്ട് രാവിലെയിറങ്ങിയ ഉത്തരവ് മണിക്കൂറുകൾക്കം റദ്ദാക്കിക്കൊണ്ട് ഡിജിപിക്ക് വേണ്ടി എഐജി1 ഉത്തരവിറക്കുകയായിരുന്നു. സർക്കാരിന്റെ സമ്മർദ്ദഫലമായാണ് ഇത്തരത്തിലൊരു ഉത്തരവ് ഇറങ്ങാൻ കാരണമെന്ന് സൂചനയുണ്ട്.
നേരത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന മൂന്ന് പോലീസുകാരെ പിൻവലിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കിയിരുന്നു. ഇതിൽ അനിഷ്ടം രേഖപ്പെടുത്തിക്കൊണ്ട് അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയെ നേരിട്ട് വിളിച്ചുവരുത്തി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും, തുടർന്ന് ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: