തിരുവിതാംകൂറിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, സമുദായ പരിഷ്‌കര്‍ത്താവ്, നിയമസഭാ സാമാജികന്‍, ഹരിജനോദ്ധാരകന്‍, അഭിഭാഷകന്‍, ന്യായാധിപന്‍, എന്‍എസ്എസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രസിദ്ധിയാര്‍ജിച്ച വ്യക്തിയായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള. ചങ്ങനാശ്ശേരി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാലുവട്ടം തിരുവിതാംകൂര്‍ നിയമസഭയിലേക്ക് (ശ്രീമൂലം പ്രജാസഭ) തെരഞ്ഞെടുക്കപ്പെട്ടു.
വടക്കേക്കര പുത്തേട്ട്‌വീട്ടില്‍ നാരായണ പിള്ളയുടേയും മണക്കാട്ട് വീട്ടില്‍ നാരായണിയമ്മയുടേയും മകനായി പഴയ തിരുവിതാംകൂറില്‍ ചങ്ങനാശ്ശേരി പ്രവിശ്യയിലെ വാഴപ്പള്ളിയില്‍ ജനനം. വാഴപ്പള്ളിയിലും ചങ്ങനാശ്ശേരിയിലുമായി പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ കാലത്തേ അച്ഛനും അമ്മയും മരിച്ചു. തിരുവനന്തപുരത്ത് പ്രിപ്പറേറ്ററി സ്‌കൂളിലും കൊല്ലത്ത് മഹാരാജാസ് സ്‌കൂളിലും പഠിച്ചു. സി. കൃഷ്ണപിള്ളയായിരുന്നു അന്നവിടുത്തെ ഹെഡ്മാസ്റ്റര്‍. തിരുവനന്തപുരം മഹാരാജാസ് കോളജില്‍ എഫ്എ ബിരുദം ഒന്നാം ക്ലാസില്‍ പൂര്‍ത്തിയാക്കി. സായാഹ്ന ക്ലാസില്‍ ബിഎല്‍ ബിരുദത്തിന് പഠിച്ചു. ചാല ഫോര്‍ട്ട് ഹൈസ്‌കൂളിലും പിന്നീട് കൊല്ലത്ത് മഹാരാജാസ് സ്‌കൂളിലും അദ്ധ്യാപകനായിരുന്നു.
അദ്ദേഹം പിന്നീട് ബിഎല്‍ പാസായി പ്രഗത്ഭ അഭിഭാഷകന്‍ എന്ന് പേരെടുത്തു. കൊല്ലം ബാര്‍ അസോസിയേഷന്റെ സ്ഥാപകരിള്‍ ഒരാളായിരുന്നു. തിരുവിതാംകൂര്‍ നിയമസഭയ്‌ക്കകത്തും പുറത്തും സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും പൗരസ്വാതന്ത്ര്യങ്ങള്‍ക്കും ഉത്തരവാദ ഭരണത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ അദ്ദേഹത്തിന് മഹാത്മാ ഗാന്ധിയുമായി അടുത്തു പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചു. ഹരിജന്‍ സേവാ സംഘം കേന്ദ്ര കമ്മിറ്റി അംഗവും കേരളപ്രദേശ് ശാഖയുടെ അധ്യക്ഷനുമായിരുന്നു. പരമേശ്വരന്‍ പിള്ളയുടെ ശ്രമഫലമായി കേരളത്തിലുടനീളം 82 ഹരിജനോദ്ധാരണ കേന്ദ്രങ്ങള്‍ തുറന്നു.
അയിത്തത്തിനെതിരെ ശുചീന്ദ്രത്തും വൈക്കത്തും അവര്‍ണര്‍ക്കുവേണ്ടി നടന്ന സമരങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ചു. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന സവര്‍ണ ജാഥയില്‍ മന്നത്തു പത്മനാഭനൊപ്പം പങ്കെടുത്തു. അയ്യങ്കാളിയുടെ ക്ഷണം സ്വീകരിച്ച് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മൈതാനിയില്‍ സംഘടിപ്പിച്ച കല്ലുമാല പ്രക്ഷോഭത്തില്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയായിരുന്നു അധ്യക്ഷന്‍, ആ സമ്മേളനം കല്ലുമാല അറുത്തു കളയാനും, സ്ത്രീകള്‍ക്ക് മേല്‍ വസ്ത്രം ധരിക്കാനും അനുമതി നല്‍കി.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റും സ്ഥാപക പ്രമുഖരില്‍ പ്രധാനിയുമായിരുന്നു അദ്ദേഹം. അതുപോലെതന്നെ കേരളാ കര്‍ഷക സംഘത്തിന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നായര്‍ റെഗുലേഷന്‍ ആക്ട് തിരുവിതാംകൂര്‍ അസംബ്ലിയില്‍ പാസാക്കിയെടുക്കാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം കൊണ്ടായിരുന്നു. കേരള കര്‍ഷക സംഘത്തിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1926-ല്‍ തിരുവിതാംകൂറിലെ ഹൈക്കോടതി ന്യായാധിപനായി നിയമിതനായി. ആറുവര്‍ഷത്തിന് ശേഷം ഹൈക്കോടതിയില്‍നിന്ന്് വിരമിച്ചപ്പോള്‍ വീണ്ടും പൊതുരംഗത്തേക്ക് പ്രവേശിച്ചു. നാലാമത്തെ തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇക്കാലത്താണ്. രാഷ്‌ട്രീയ കാരണത്താല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ റദ്ദാക്കി.
1938-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരുവിതാംകൂര്‍ ഘടകം തിരുവനന്തപുരത്ത് സ്ഥാപിതമായപ്പോള്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയായിരുന്നു ആദ്യ പ്രസിഡന്റ്. ജി. രാമചന്ദ്രന്‍ ആദ്യ സെക്രട്ടറിയുമായി. വൈകാതെ,1938-ലെ എഐസിസിക്ക് മുമ്പ്, തിരുവനന്തപുരത്ത് പട്ടാഭി സീതാരാമയ്യയുടെ അധ്യക്ഷതയില്‍ കൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരുവിതാംകൂര്‍ ഘടകത്തിന്റെ സമ്മേളനം സുപ്രധാനമായിരുന്നു. എത്രയും പെട്ടെന്ന് കൊച്ചിയിലും തിരുവിതാംകൂറിലും ഉത്തരവാദഭരണം സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളും ഒരു സബ് ഫെഡറേഷനായി സംഘടിപ്പിക്കേണ്ടതാണെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസ്സാക്കി.
1938 ഫെബ്രുവരിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ നാട്ടുരാജ്യങ്ങളിലെ രാഷ്‌ട്രീയ മുന്നേറ്റങ്ങളില്‍ സജീവമായി ഇടപെടേണ്ടതില്ലെന്നും രാഷ്‌ട്രീയ പ്രക്ഷോഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സ്വതന്ത്ര രാഷ്‌ട്രീയ സംഘടനകള്‍ക്ക് പ്രോത്സാഹനം നല്കാമെന്നും തീരുമാനിച്ചു. എട്ട് ബ്രിട്ടീഷ് ഇന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത സന്ദര്‍ഭമായതുകൊണ്ട് നാട്ടുരാജ്യങ്ങളിലെ ഉത്തരവാദ ഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശാഖാ സമിതികള്‍ നേതൃത്വം നല്കുന്നത് പാടില്ലെന്നു വന്നു.
ഹരിപുര എഐസിസി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ 1938- ഫെബ്രുവരിയില്‍ തന്നെ തിരുവനന്തപുരത്ത് എ. നാരായണ പിള്ളയുടെ വക്കീലാഫീസില്‍ സി.വി. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ കൂടിയ ഒരു രാഷ്‌ട്രീയ നേതൃയോഗം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് എന്ന പേരില്‍ സ്വതന്ത്ര രാഷ്‌ട്രീയ കക്ഷി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. പട്ടം എ. താണുപിള്ളയെ അതിന്റെ പ്രസിഡന്റായും പി.എസ്. നടരാജപിള്ളയെ സെക്രട്ടറിയായും തെരഞ്ഞെടുത്ത് താല്ക്കാലിക സമിതിയും രൂപവത്കരിച്ചു. തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനത്തോടെ അങ്ങനെ സ്റ്റേറ്റ് കോണ്‍ഗ്രസ് നിലവില്‍ വന്നു.
സ്റ്റേറ്റ് കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ ശാഖാ സമിതിയും തമ്മില്‍ ലയിപ്പിയ്‌ക്കാനുള്ള ശ്രമങ്ങള്‍ പലതു നടന്നെങ്കിലും ഫലപ്രദമായില്ല. കോണ്‍ഗ്രസിന്റെ ശാഖാസമിതി യോഗം ചേര്‍ന്ന് സംഘടന പിരിച്ചുവിടാന്‍ തീരുമാനം എടുത്തെങ്കിലും ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയും ജി. രാമചന്ദ്രനും സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേരാന്‍ തയാറായില്ല. പട്ടം എ. താണുപിള്ളയും മറ്റുള്ളവരും സ്റ്റേറ്റ് കോണ്‍ഗ്രസുമായി മുന്നോട്ടുപോയി. കേരള ചരിത്രത്തില്‍ സ്ഥാനം പിടിച്ച മഹാന്മാരില്‍ ഒരാളായ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള 1940 ജൂണ്‍ 30-ന് ആണ് അന്തരിച്ചത്.
(ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: