കണ്ണൂർ: സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായ രവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവയ്പ് നടത്തിയ ഉദ്യോഗസ്ഥരിൽ ഒരാളാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജൻ. നിയമനത്തെക്കുറിച്ച് സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെടിവയ്പിലെ രക്തസാക്ഷികളുടെ കുടുംബത്തോട് സർക്കാർ നീതി പുലർത്തിയോയെന്നും ജയരാജൻ ചോദിച്ചു.
കൂത്തുപറമ്പിൽ നടന്ന വെടിവയ്‌പ്പിനെക്കുറിച്ചും വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ എടുത്തു പറഞ്ഞുമായിരുന്നു പി. ജയാരാജൻ മാധ്യമങ്ങളോട് സംസാരിച്ചത്. പോലീസ് മേധാവിയുടെ വിഷയം രാഷ്‌ട്രീയമായ നിലപാട് സ്വീകരിക്കേണ്ട പ്രശ്നമല്ലെന്നും സർക്കാർ തങ്ങൾക്ക് മുന്നിലെത്തിയ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുകായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാര്യം വിശദീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ‘രവാഡ ചന്ദ്രശേഖരൻ ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. കൂത്ത്പറമ്പ് വെടിവെപ്പിലെ പ്രതിയാണ് രവാഡ ചന്ദ്രശേഖർ. യുപിഎസി ചുരുക്ക പട്ടികയില്‍ ഉണ്ടായിരുന്ന നിധിൻ അഗർവാളിനും കൂത്ത്പറമ്പ് വെടിവെപ്പിൽ പങ്കുണ്ട്. സിപിഎമ്മുകമാരെ തല്ലിച്ചതച്ചയാളാണ് അദ്ദേഹം’- ജയരാജൻ പറഞ്ഞു.
രാഷ്‌ട്രീയമായി നോക്കുമ്പോൾ പല പോലീസ് ഉദ്യോഗസ്ഥരും പല ഘട്ടങ്ങളിലും സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സംഘടനകൾക്കുമൊക്കെ എതിർപ്പുയർത്തിയ നടപടി കൈക്കൊണ്ടവരിൽ ഉണ്ടാകാം. കൂത്തുപറമ്പ് വെടിവയ്‌പ്പിന്റെ കാര്യത്തിൽ രവാഡ ഉൾപ്പടെയുള്ള ആളുകൾക്കെതിരെ അന്ന് ആക്ഷേപം ഉന്നയിച്ചതാണ്. രവാഡ ഒറ്റയ്‌ക്കല്ല, ഇവരെല്ലാം ചേർന്നുകൊണ്ടാണ് അന്നത്തെ ലാത്തിച്ചാർജിനും വെടിവയ്‌പ്പിനുമൊക്കെ ഇടയാക്കിയ സംഘർഷമുണ്ടായത്.
ഡിവൈഎസ്പിയായിരുന്ന ഹക്കീം ബത്തേരിയുടെ നേതൃത്വത്തിലാണ് മന്ത്രി എം.വി രാഘവൻ അന്ന് കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിൽ എത്തിയത്. പിന്നാലെയാണ് സംഘർഷമുണ്ടായതും വെടിവയ്‌പ്പുണ്ടായതും. അന്ന് കൂട്ടത്തിലുള്ള ഒരു ഉദ്യോഗസ്ഥനാണ് രവാഡ ചന്ദ്രശേഖർ’- പി ജയരാജൻ പറഞ്ഞു.
ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ച നിധിൻ അഗർവാളിനെതിരെ സിപിഎം നിയമപരമായി നീങ്ങിയതിനെക്കുറിച്ചും ജയരാജൻ വ്യക്തമാക്കി. ഇപ്പോഴത്തെ പാർട്ടിയുടെ കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയായ എം.സുകുമാരനെ ലോക്കപ്പിൽ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായിരുന്നു നിതിൻ അഗർവാൾ. സുകുമാരൻ അദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. അന്ന് അത്തരം നടപടികൾക്കെതിരെ സിപിഎമ്മും മറ്റ് പ്രസ്ഥാനങ്ങളും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്- പി ജയരാജൻ വ്യക്തമാക്കി.
കൂത്തുപറമ്പ് വെടിവെയ്പ് സമയത്ത് രവാഡ ചന്ദ്രശേഖര്‍ കണ്ണൂര്‍ എ.എസ്.പിയായിരുന്നു. നായനാര്‍ സര്‍ക്കാര്‍ എടുത്ത കേസില്‍ രവാഡ ചന്ദ്രശേഖറും പ്രതിയായിരുന്നു. 2012ല്‍ കേരള ഹൈക്കോടതി രവാഡ ചന്ദ്രശേഖറിനെ കുത്തുപറമ്പ് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക