Kerala

ഗവർണറെ രജിസ്ട്രാർ ബോധപൂർവം തടഞ്ഞു; പരിപാടി റദ്ദാക്കുന്നതിൽ മതിയായ കാരണം കാണുന്നില്ല, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വി.സി

Published by

തിരുവനന്തപുരം: ജനാധിപത്യത്തെയും ഭരണഘടനയേയും അട്ടിമറിച്ച് അടിയന്തരാവസ്ഥയുടെ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടതിന്റെ അമ്പതാം വാർഷികത്തിൽ ശ്രീപദ്മനാഭ സേവാസമിതി കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടി അലങ്കോലമാക്കിയതിൽ രജിസ്ട്രാർക്കെതിരെ വി.സിയുടെ റിപ്പോർട്ട്. രജിസ്ട്രാർ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്ന് ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ഗവർണറെ രജിസ്ട്രാർ ബോധപൂർവം തടയുകയായിരുന്നു. പരിപാടി റദ്ദാക്കുന്നതിൽ വ്യക്തമായ കാരണമൊന്നും കാണുന്നില്ല. ഗവർണർ സംഭവ സ്ഥലത്ത് എത്തിയശേഷമാണ് പരിപാടി റദ്ദാക്കിക്കൊണ്ടുള്ള മെയിൽ രാജ് ഭവന് അയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണവും വി.സി മോഹൻ കുന്നുമ്മൽ ശുപാർശ ചെയ്തു.

പരിപാടി സ്ഥലത്ത് ഭാരതമാതാവിന്റെ ചിത്രം വയ്‌ക്കാൻ അനുവദിക്കില്ലെന്നായിരുന്നു എസ്എഫ്ഐയുടെ വാദം. എസ്എഫ്ഐ കണ്ണുരുട്ടിയതോടെ സർവകലാശാല രജിസ്ട്രാർ പ്രൊഫ.കെ.എസ് അനിൽകുമാർ വിരളുകയായിരുന്നു. എകെജി സെൻ്ററിൽ നിന്നും നിർദേശം കൂടി ലഭിച്ചതോടെ ഒരു കൂട്ടം പോലീസുകാരും പരിപാടി മുടക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു. പരിപാടി സ്ഥലത്ത് കെഎസ്യുക്കാരെ കടത്തിവിടുകയും ചെയ്തു. പ്രതിഷേധം ശക്തമായപ്പോൾ തന്ത്രപൂർവം പുറത്തെത്തിക്കുകയും ചെയ്തു.

മുൻകൂർ അനുവാദം ലഭിച്ച പരിപാടിക്കെതിരെ എസ്എഫ്ഐ സ്വരം കടുപ്പിച്ചതോടെ പരിപാടി റദ്ദാക്കണമെന്ന ആവശ്യവുമായി രജിസ്ട്രാർ രംഗത്തെത്തുകയായിരുന്നു. ഇതിനിടയിൽ ചില പോലീസുകാർ ഭാരതമാതാവിന്റെ ചിത്രം എടുത്തുമാറ്റാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയാണെന്ന് സംഘാടകർ അറിയിച്ചതോടെ പോലീസുദ്യോഗസ്ഥർ പിൻവാങ്ങുകയായിരുന്നു.

ഇതിനിടയിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാന്റെ നേതൃത്വത്തിൽ ഇടത് അനുകൂലികളായ സിൻഡിക്കേറ്റ് അംഗങ്ങൾ രജിസ്ട്രാർക്കുമേൽ സമ്മർദ്ദം ശക്തമാക്കുകയും ഗവർണർ പരിപാടി റദ്ദാക്കിയെന്ന് മാധ്യമപ്രവർത്തകരെ അറിയിക്കുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക