ബംഗ്ലാദേശിലെ ഒരു പ്രാദേശിക രാഷ്‌ട്രീയ നേതാവ് ഒരു ഹിന്ദു യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധം. ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികൾ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും തലസ്ഥാനത്തെ തെരുവുകളിൽ തടിച്ചുകൂടുകയും ചെയ്തു.
അക്രമികൾക്കെതിരെ നേരിട്ട് നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. കുമില്ലയിൽ 21 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അംഗമായ ഫസർ അലി എന്ന മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ അഞ്ച് പേരിൽ മൂന്ന് പേരെ ഇരയുടെ വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് പ്രതിചേർത്തത്. 2025 ജൂൺ 26 ന് രാത്രി 10 മണിയോടെ രാമചന്ദ്രപൂർ പച്ചിക്കിട്ട ഗ്രാമത്തിൽ നിന്നുള്ള 38 കാരനായ ഫസർ അലി അതിജീവതയുടെ പിതാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയപ്പോഴാണ് സംഭവം നടന്നത്. യുവതി പ്രാദേശിക ഉത്സവമായ ഹരി സേവയിൽ പങ്കെടുക്കാൻ കുട്ടികളോടൊപ്പം പിതാവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് ദുബായിൽ ജോലി ചെയ്യുകയാണ്.
സംഭവം പുറത്ത് പറയാതെയിരിക്കാൻ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്താനായി ഇവരുടെ വീട്ടിലെത്തി. എന്നാൽ, ഇര വാതിൽ തുറക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അലി ബലമായി വീട്ടിൽ കയറി യുവതിയെ ആക്രമിച്ചു. നാട്ടുകാർ അലിയെ പിടികൂടി മർദ്ദിച്ചെങ്കിലും അയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഞായറാഴ്ച പുലർച്ചെ ഏകദേശം 5 മണിയോടെ ധാക്കയിലെ സയ്ദാബാദ് പ്രദേശത്ത് നിന്നാണ് ഫസർ അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ സംഭവം പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഒരു മുസ്ലീം പുരുഷൻ ഒരു ഹിന്ദു സ്ത്രീയെ ആക്രമിച്ചുവെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം, ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: