കേരളത്തിലെ ആരോഗ്യമന്ത്രിമാരായിരുന്നവരൊക്കെ ചമയുന്നൊരു മേനിയുണ്ട്. കേരളം മികച്ചതാണ്. ആരോഗ്യമേഖല ഒന്നാം സ്ഥാനത്താണെന്നാണത്. പി.കെ.ശ്രീമതിയും, കെ.കെ.ഷൈലജയും മാത്രമല്ല, വീണ ജോര്‍ജ്ജും വീമ്പടിക്കുന്നതിങ്ങനെയാണ്. അതിനുമുമ്പത്തെ ആരോഗ്യമന്ത്രിമാരും പറയുന്നതും മറിച്ചല്ല. ഇതുപറയാന്‍ മുന്നണി ഭേദമൊന്നുമില്ല. പക്ഷേ മുഖ്യമന്ത്രിക്കോ മന്ത്രിക്കോ ഒരു തലവേദന വന്നാല്‍ വിദേശത്തേക്കോടും. പാവപ്പെട്ട രോഗികള്‍ പക്ഷേ കഷ്ടപ്പാടും ദുരിതവും പേറുന്നതിന് ഒരു മുടക്കവുമില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശസ്ത്രക്രിയാ ഉപകണങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രശ്നം ഗുരുതരമാണെന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍. അത് വായിച്ച് ആക്ഷേപം ശരിവച്ചാല്‍ പോര. ലജ്ജയുണ്ടെങ്കില്‍ ആരോഗ്യമന്ത്രി രാജി നല്‍കുകയാണ് വേണ്ടത്.
ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലാണ് തുറന്നടിച്ചത്. എന്നെ പിരിച്ചുവിട്ടോട്ടെ, ആരോഗ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാം, എന്നായിരുന്നു ഡോ. ഹാരിസിന്റെ വെളിപ്പെടുത്തല്‍. ഇതോടെ നമ്പര്‍ വണ്‍ ആരോഗ്യകേരളമെന്ന പിണറായി സര്‍ക്കാരിന്റെ വാദം വീണ്ടും പൊളിഞ്ഞു. ഈ കപ്പലിനൊരു കപ്പിത്താനുണ്ട് സര്, ഈ കപ്പല്‍ മുങ്ങുകയില്ലെന്ന് ആരോഗ്യമന്ത്രിയുടെ അവകാശവാദമാണിവിടെ തകര്‍ന്നുവീണത്.
മകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നു. എനിക്ക് ലജ്ജയും നിരാശയുമുണ്ട്” എന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ മെഡിക്കല്‍ കോളജ് വകുപ്പ് മേധാവി രംഗത്തെത്തിയത്. ഏപ്രിലില്‍ ഉപകരണങ്ങള്‍ക്കായി ഡോ. ഹാരിസ് കത്ത് നല്കി. എന്നാല്‍ ജൂണിലാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്. ഉപകരണങ്ങളെത്താന്‍ വീണ്ടും മാസങ്ങളെടുക്കും. ഇതോടെ ശസ്ത്രക്രിയ നിര്‍ത്തി വയ്ക്കേണ്ടിവന്നു. ഇതാണ് ഡോക്ടറെ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. ഒരു ഓപ്പറേഷന് നടത്തണമെങ്കില്‍ മതിയായ ഉപകരണങ്ങള്‍ വേണം. പന്ത്രണ്ടോളം അനുബന്ധ ഉപകരണങ്ങളില്‍ ഒന്നുപോലും കുറഞ്ഞാല്‍ ശരിയായ ചികിത്സ നടക്കില്ല. അവിടെയാണ് ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. ന്യായീകരണവുമായി ഡിഎംഇ ഡോ. വിശ്വനാഥന് രംഗത്തെത്തി. ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ടില്ലെന്നും കൃത്യമായി എല്ലാം നടക്കുന്നുവെന്നും ന്യായീകരിച്ചു. പിന്നാലെ ഹാരിസ് വീണ്ടും പ്രതികരിച്ചു.
‘ഡിഎംഇയുടേത് വെള്ളപൂശല്‍ മാത്രമാണെന്നും ശസ്ത്രക്രിയ മുടങ്ങിയെന്നും ഹാരിസ് ആവര്‍ത്തിച്ചു. എട്ടു മാസങ്ങള്‍ക്ക് മുന്നേ മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫിസിന് അറിയാം. നടപടി ഉണ്ടായിക്കോട്ടെയെന്നും സര്‍വീസ് തന്നെ മടുത്തിരിക്കുകയാണെന്നും ഹാരിസ് നിലപാടില്‍ ഉറച്ചുനിന്നു. ആരോപണം സര്‍ക്കാരിന് മുന്നില്‍ പരാതിയായി എത്തിയിട്ടില്ലെന്നും പരിശോധിക്കുമെന്നും പറഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തലയൂരി. സിപിഎം നേതാവ് കരമന ഹരിയുടെ ബന്ധുകൂടിയായ ഹാരിസിന്റെ വെളിപ്പെടുത്തല്‍ ആരോഗ്യവകുപ്പിന്റെ അവകാശവാദങ്ങള്‍ ഒന്നടങ്കം പൊളിക്കുകയാണ്.
ഇത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാത്രം പ്രശ്നമല്ല. സര്‍ക്കാര്‍ ആശുപത്രികളെ നേരത്തെ ധര്‍മാശുപത്രികളെന്നാണ് വിളിച്ചിരിക്കുന്നത്. ഇന്ന് ആ വിളിപ്പേര് കളഞ്ഞുകുളിച്ചിരിക്കുന്നു. സൗജന്യം എന്ന പേര് ഇല്ലേയില്ല. ഓപ്പറേഷനും മരുന്നുകളും എല്ലാം എല്ലാം നഷ്ടമായി. ഈ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നവരെ പിന്തിരിപ്പന്മാരെന്ന് മുദ്രകുത്തുകയാണ് ആരോഗ്യമന്ത്രി. എല്ലാ മെഡിക്കല്‍ കോളേജുകളിലും മതിയായ സ്റ്റാഫ് ഇല്ല. കേരളത്തിലെ ആരോഗ്യമേഖലയില്‍ ഇന്നത്തെ പ്രതിസന്ധി എന്താണ്? നമുക്ക് പൂര്‍വ്വികമായി കിട്ടിയിട്ടുള്ളതാണ് ആയിരത്തിന് 13 എന്ന ശിശു മരണ നിരക്ക്. പക്ഷേ നമ്മുടെ രോഗാതുരത (മോര്‍ബിഡിറ്റി) റേറ്റ് എടുത്തുകഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലുത് എന്നുള്ളത് ഏതാണ്ട് ഏഴോളം പഠനങ്ങള്‍ എങ്കിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുമാത്രമല്ല, അമേരിക്കയുടെ തൊട്ടുതാഴെയാണ് നമ്മുടെ ശിശുമരണ നിരക്ക്. പക്ഷേ ഇത്ര താഴ്ന്ന ശിശുമരണ നിരക്കുള്ള ഒരു വികസിത രാജ്യത്തും നമ്മുടെ നിലയില്ല. എന്താണ് നമ്മുടെ നില? ആ രാജ്യങ്ങളിലൊന്നും ഇല്ലാത്ത ദാരിദ്ര്യജന്യരോഗങ്ങള്‍ നമ്മുടെ മോര്‍ബിഡിറ്റി പാറ്റേണില്‍ ഇന്നും ആധിപത്യം പുലര്‍ത്തുന്നുണ്ട്. 70 ശതമാനത്തോളം രോഗങ്ങളും ഈ തരത്തിലുള്ള രോഗങ്ങളാണ്. നമ്മുടെ ഇന്നത്തെ സാഹചര്യത്തില്‍ നമ്മള് ഒരു ആരോഗ്യനയം രൂപീകരിക്കുന്നതിന് ആരും എതിരല്ല. സാമ്പത്തിക നീതി, സാമൂഹിക നീതി, മെരിറ്റ് ഉറപ്പുവരുത്തി. കൂടുതല്‍ സീറ്റ് ഉണ്ടാകട്ടെ. അതിന് എതിര്‍പ്പില്ല. അല്ലെങ്കില്‍ പ്രൈവറ്റ് മേഖലയില്‍ സൂപ്പര്‍ സെപ്ഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ വരട്ടെ. പക്ഷേ 70 ശതമാനത്തോളം രോഗങ്ങള്‍ക്ക് അടിസ്ഥാനമായിട്ടുള്ള ദാരിദ്ര്യജന്യ രോഗങ്ങള്‍ ചികിത്സിക്കുവാന്‍ ഇവിടത്തെ സാധാരണക്കാര്‍ സമീപിക്കുന്ന പൊതു ആരോഗ്യ സംവിധാനത്തെ തകര്‍ക്കരുത്. അതിന് പണം കണ്ടെത്തണം. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സഹായം ഉപയോഗപ്പെടുത്തണം. കേന്ദ്രവിരുദ്ധത മനസ്സില്‍വച്ചുള്ള കളി അവസാനിപ്പിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: