പത്തനംതിട്ട: ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് ബജറ്റില്‍ അനുവദിച്ച കോടികള്‍ സര്‍ക്കാര്‍ തിരിച്ചുപിടിച്ചതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും സാമ്പത്തിക പ്രതിസന്ധിയില്‍. ഭവന പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ച 692 കോടി രൂപയില്‍ കൈമാറിയത് 150 കോടിയില്‍ താഴെ മാത്രം. അതിദാരിദ്ര്യത്തില്‍ കഴിയുന്ന സാധാരണക്കാര്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുമ്പോള്‍ അവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിക്കേണ്ട പണമാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വകമാറ്റിയത്.
ഗ്രാമീണ മേഖലയില്‍ 500 കോടിയും നഗരമേഖലയില്‍ 192 കോടിയും ലൈഫ് മിഷന്‍ പദ്ധതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും എന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാല്‍ ഇരുമേഖലയ്‌ക്കുമായി കൈമാറിയത് 247 കോടി 36 ലക്ഷം രൂപ.
ഇതില്‍ 110 കോടി 46 ലക്ഷം രൂപ പഞ്ചായത്തുകള്‍ക്ക് നല്‍കി. ശേഷിച്ച 136 കോടി 90 ലക്ഷത്തോളം രൂപ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പിടിച്ചുവെച്ചു.
പ്രഖ്യാപിച്ച തുകയുടെ പകുതി പോലും ലഭിച്ചില്ലെന്ന് മാത്രമല്ല, ഗുണഭോക്താക്കള്‍ ദുരിതമനുഭവിക്കുമ്പോള്‍ അനുവദിച്ച പണം തിരികെ വാങ്ങുകയും ചെയ്തു. സര്‍ക്കാരിനെ വിശ്വസിച്ച് വായ്പയെടുത്തും പണയം വെച്ചും വീടു പണിത ഗുണഭോക്താക്കളും തനത് ഫണ്ടില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് പണം കൈമാറിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഇപ്പോള്‍ വെട്ടിലാണ്. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ വന്‍ ബാധ്യതയിലാണ് ഇവര്‍. പാലക്കാട് മരുത റോഡ് പഞ്ചായത്തിന് 95 ലക്ഷം, എലപ്പുള്ളി പഞ്ചായത്തിന് 50 ലക്ഷം, തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിന് 80 ലക്ഷം തുടങ്ങി നിരവധി ഗ്രാമപഞ്ചായത്തുകള്‍ക്ക് കോടികളുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: