Kerala

റേഞ്ച് റോവര്‍ കാര്‍ അപകടം: പൊലീസ് അന്വേഷണത്തില്‍ സംശയമെന്ന് മരിച്ച റോഷന്റെ കുടുംബം

അപകടം മാനുഷിക പിഴവ് മൂലാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

Published by

കൊച്ചി : റേഞ്ച് റോവര്‍ കാര്‍ അപകടത്തില്‍ പൊലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച്മരിച്ച റോഷന്റെ കുടുംബം. ഇതുവരെ അന്വേഷണത്തിന്റെ ഒരു വിവരം അറിയിച്ചിട്ടില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് പരാതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും റോഷന്റെ ഭാര്യ ശാലു പറഞ്ഞു.

കുടുംബത്തില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഒരു വിവരവും പൊലീസ് തേടിയിട്ടില്ല.പൊലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി സംശയമുണ്ട്. റോഷന് ആഡംബര വാഹനങ്ങള്‍ ഓടിക്കാന്‍ പരിശീലനം കിട്ടിയിട്ടുണ്ട്.പത്ത് വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ഡ്രൈവറായി വോള്‍വോ കമ്പനിയിലായിരുന്നു റോഷന്‍ ജോലി ചെയ്തത്. പിന്നീടാണ് റേഞ്ച് റോവര്‍ ഷോറൂമില്‍ ജോലിക്കെത്തിയത്. ഇവിടെയും രണ്ട് വര്‍ഷത്തോളം ഡ്രൈവറായി ജോലി ചെയ്തു. പിന്നീടാണ് കോര്‍ഡിനേറ്ററായി ജോലിയിലേക്ക് റോഷന്‍ മാറുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചി ചളിക്കവട്ടത്തെ വാഹന ഷോറൂമില്‍ അപകടമുണ്ടായത്. കാര്‍ പിന്നോട്ട് ഇറക്കിയപ്പോള്‍ വാഹനത്തിന്റെ റൈഡിംഗ് മോഡ് മാറ്റിയിരുന്നില്ല. ഇത് കാരണം ആക്സിലേറ്ററില്‍ കാലമര്‍ത്തിയപ്പോള്‍ വാഹനം നിയന്ത്രിക്കാനായില്ല. ഇതോടെ കാര്‍ ഷോറൂം ജീവനക്കാരനായ റോഷനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടം മാനുഷിക പിഴവ് മൂലാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ തകരാറുകള്‍ കണ്ടെത്താനായില്ല. യന്ത്ര തകരാറോ,സാങ്കേതിക തകരാറോ വാഹനത്തിന് ഇല്ലെന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉളളത്. സംഭവത്തില്‍ ട്രേഡ് യൂണിയന്‍ തൊഴിലാളിയായ അന്‍ഷാദിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിരുന്നു.

അപകടത്തിന് പിന്നാലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കേരളത്തിലെ ഡീലേഴ്‌സിനെത്തുന്ന വാഹനം ഇറക്കുന്നതിന് ട്രേഡ് യൂണിയനുകള്‍ പരിശീലനം ലഭിക്കാത്ത ആളുകളെ നിയോഗിക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. ഷോറും ജീവനക്കാര്‍ വാഹനം ഇറക്കിയാല്‍ നോക്കുകൂലി അവശ്യപ്പെടും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by