അറിവിന്റെ എരിവുള്ള അച്ചാറിന്‍ വേഷത്തില്‍
അമ്മപോരുന്നുണ്ടു കൂടെ
അരനാഴികയ്‌ക്കെന്നെ ആയിരംവട്ടവും
അന്വേഷണത്തില്‍ ചികഞ്ഞെടുത്ത്
അകലെയാകാനില്ല ഞാനെന്നുചൊല്ലി
അച്ചാറായ് തീരുന്നു അമ്മ..!
കടലാഴമെന്നെ ഭ്രമിപ്പിച്ച കാഴ്ചകള്‍
കാര്‍ന്നുതിന്നുന്ന സ്മൃതിച്ചൂരിലും,
കറപിടിക്കാതെ കുരുത്തസ്‌നേഹത്തിന്റെ
കൈയ്യൊതുക്കത്തിന്‍ കിതപ്പാറ്റുവാന്‍
കരളിന്‍ അടുക്കളക്കോണില്‍ ഇരുള്‍മഷി-
ക്കെടുതിപടരും മിഴി തുടച്ച്,
പുകയും പ്രതീക്ഷകള്‍ ഊതിത്തെളിച്ചെന്നെ
പുണരുന്ന പ്രാണനാണമ്മ..!
വാത്സല്യനല്ലെണ്ണ, വിനാഗിരിക്കണ്ണീര്
വേദനവേവുന്ന ഉപ്പിന്റെ കയ്‌പ്പ്
അനുഭവക്കടുകുകള്‍ പൊട്ടുന്നജീവനെ
ആസ്വാദ്യമാക്കുന്ന കായത്തുടിപ്പ്..!
നിലവിളിക്കാത്തതാം നിനവിന്റെ നോവ്
നീറുമ്പൊഴും തേങ്ങിയലയാത്ത നാവ്
നിറമന്യമാകുമെന്‍ വിരസപ്രവാസത്തില്‍
നിഴലനക്കുന്നുണ്ട് പാവമമ്മ..!
പ്രതികരിക്കാൻ ഇവിടെ എഴുതുക