Varadyam

ഹിമലിംഗമുറയുന്ന അമരനാഥം

Published by

ഭാരതത്തിന്റെ ഹിമാലയ സാനുക്കളില്‍ പ്രകൃതിയുടെ സംഭാവനയായി ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതമാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. ഭാരതത്തിന്റെ വടക്കേയറ്റമായ കശ്മീര്‍ മലനിരകളില്‍ ശ്രീനഗറില്‍ നിന്ന് 93 കി.മീ. വടക്ക് കിഴക്ക് ഭാഗത്തായി സമുന്ദ്ര നിരപ്പില്‍ നിന്ന് ഏകദേശം 13000 അടി ഉയരത്തിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രകൃതി നിര്‍മ്മിതമായ ഈ ഗുഹാക്ഷേത്രത്തിന് 150 അടി ഉയരവും 90 അടി വീതിയുമുണ്ട്. ഹിമാലയന്‍ മലനിരകളില്‍ പാറക്കെട്ടുകളാല്‍ പ്രകൃതിദത്തമായി രൂപം കൊണ്ടിട്ടുള്ളതാണ് ഈ ഗുഹാക്ഷേത്രം. വര്‍ഷം മുഴുവനും മഞ്ഞ് മൂടി കിടക്കുന്ന കൊടുമുടികളില്‍ പാറക്കെട്ടുകളാല്‍ രൂപം കൊണ്ടിട്ടുള്ള ഈ ക്ഷേത്രത്തിന്റെ മുകള്‍ ഭാഗത്തുള്ള ദ്വാരങ്ങളില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം വീഴുകയും അത് ഹിമമായി മാറുകയും ചെയ്യുന്നു. ഈ വിധത്തില്‍ വീഴുന്ന വെള്ളം ശിവലിംഗ രൂപത്തില്‍ ആവിര്‍ഭവിച്ച് പൗര്‍ണ്ണമി ദിനത്തില്‍ പൂര്‍ണ്ണ രൂപമായും അമാവാസിയോടെ ഈ ഹിമലിംഗം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ശ്രാവണ മാസത്തിലെ (ജൂലൈ-ആഗസ്ത്) പൗര്‍ണമി നാളില്‍ ഈ സ്ഥലം സന്ദര്‍ശിക്കുന്നത് പുണ്യമെന്നാണ് വിശ്വാസം. അന്ന് മഹാദേവന്‍ ഈ ഗുഹയില്‍ പ്രത്യക്ഷപ്പെടുമെന്നാണ് ഐതിഹ്യം. എല്ലാ വര്‍ഷവും വേനല്‍ക്കാലമായ ശ്രാവണ മാസത്തിലെ ശുക്ലപക്ഷത്തിലെ 5-ാം നാള്‍ മുതല്‍ 43 ദിവസം ഈ ക്ഷേത്രം വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറന്നു നല്‍കുന്നു.

ഐതിഹ്യം

ശ്രീ മഹാദേവന്റെ ശിരസിലെ ചന്ദ്രക്കല പിഴിഞ്ഞെടുത്ത അമൃതം കൊണ്ട് ദേവന്മാരെ ഈ സ്ഥലത്തുവെച്ച് അമരത്വത്തിലാക്കിയെന്നാണ് ഒരു ഐതിഹ്യം. ദേവന്മാരുടെ അപേക്ഷ പ്രകാരം ശിവന്‍ ഹിമലിംഗമായി ഇവിടെ പാര്‍പ്പ് ഉറപ്പിച്ചുവെന്നും ദേവന്മാരെ അമരത്വത്തിലാക്കിയതിനാല്‍ ശിവന് അമരനാഥ് എന്ന് പേരുവന്നുവെന്നും അങ്ങനെ ഈ പ്രദേശം അമര്‍നാഥ് എന്ന് അറിയപ്പെട്ടുവെന്നുമാണ് വിശ്വാസം. ഹിമലിംഗത്തിന്റെ ഇടതു ഭാഗത്ത് ഗണേശന്റേയും വലതു ഭാഗത്ത് പാര്‍വ്വതീദേവിയുടേയും വിഗ്രഹങ്ങളാണ്. ഇവിടെയുള്ള മലനിരകളെ അമരാവതി മലനിരകളെന്ന് വിളിക്കുന്നു. അമരനാഥ് മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന അമരഗംഗ നദിയിലെ സ്‌നാനം സര്‍വ്വപാപഹരമാണന്നും വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിലെ വിഭൂതി പ്രസാദം നല്‍കുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലീം വിഭാഗത്തിനാണ്. അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കുന്നതിന് ഗ്രാമത്തിലെ മുസ്ലീം മതക്കാര്‍ ചെയ്തിട്ടുള്ള പ്രയത്‌നത്തിനുള്ള പ്രതിഫലമായിട്ടാണ് ഈ അവകാശം നിശ്ചയിച്ചിട്ടുള്ളതെന്നാണ് വിശ്വാസം.

ശിവന് മരണമില്ലെന്നുള്ള സത്യം പാര്‍വ്വതീദേവിക്ക് അറിയാമായിരുന്നു. ഇതിന്റെ രഹസ്യമറിയാന്‍ ദേവി തിടുക്കം കൂട്ടി. രഹസ്യം ആരും കേള്‍ക്കാത്ത സ്ഥലത്തുവച്ച് പറയുന്നതിന് സ്ഥലം അന്വേഷിച്ച് അവസാനം അമര്‍നാഥ് ഗുഹാ പരിസരത്ത് എത്തിച്ചേര്‍ന്നു. കൂടെയുള്ള അനുചരന്മാരില്‍ പഹല്‍ഗാമില്‍ നന്തിയേയും, ചന്ദന്‍വാടി പുഴയില്‍ ചന്ദ്രനേയും, ശേഷനാഗ് തീരത്ത് സര്‍പ്പത്തേയും മഹാദേവന്‍ ഉപേക്ഷിച്ചു. മഹാഗണേശ പര്‍വ്വതത്തില്‍ ഗണേശനെ കാവല്‍ നിര്‍ത്തി ഗുഹാലക്ഷ്യത്തിലേക്ക് ഗമിച്ചു. ‘പഞ്ചതരണി’ എന്ന സ്ഥലത്ത് പഞ്ചഭൂതങ്ങളായ ഭൂമി, വായു, ജലം, ആകാശം, അഗ്‌നി എന്നിവരെ ഉപക്ഷിച്ചു. ഗുഹയിലുള്ള എല്ലാ ജീവജാലങ്ങളേയും അഗ്‌നി പടര്‍ത്തി ഒഴിവാക്കി. ശിവനും പാര്‍വ്വതിയും മാത്രമായ സന്ദര്‍ഭത്തില്‍ അമരത്വ രഹസ്യം വെളിപ്പെടുത്തി. എന്നാല്‍ ഈ ഗുഹാപരിസരത്ത് മഹാദേവന്‍ ഉപവിഷ്ടമായ മാന്‍തോലിന്റെ അടിയില്‍ രണ്ട് പ്രാവിന്റെ മുട്ടകളുണ്ടായിരുന്നു. ആ മുട്ടകള്‍ ഈ രഹസ്യം ഹൃദിസ്ഥമാക്കിയതായി ശിവന് മനസിലായി. മുട്ട വിരിഞ്ഞു പുറത്തുവന്ന പ്രാവുകളെ ശിവന്‍ തന്റെ ശൂലം കൊണ്ട് കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ക്ക് അമരത്വം ലഭിച്ചിട്ടുള്ളത് മനസിലാക്കി ദേവന്മാരുടെ അപേക്ഷ പ്രകാരം പ്രാവുകള്‍ക്ക് ഈ ഗുഹയില്‍ വസിക്കുന്നതിന് അനുവാദം നല്‍കി.

ഏകദേശം 5000 വര്‍ഷം പഴക്കമുള്ള ഈ ഗുഹാക്ഷേത്രം ഒരു ആട്ടിടയനാണ് കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ആട്ടിടയന്‍ അലഞ്ഞു തിരിഞ്ഞ് ഈ ഗുഹയിലെത്തി. ഗുഹയിലുള്ള മുനിവര്യന്‍ ഒരു സഞ്ചി നിറയെ കല്‍ക്കരി നല്‍കി. ഇടയന്‍ വീട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ സഞ്ചിയിലുള്ളത് സ്വര്‍ണ്ണമായി മാറി. ഈ അനുഭവത്തിന് നന്ദി പറയുന്നതിന് തിരികെ ഗുഹയിലെത്തിയ അവസരത്തില്‍ മുനിക്ക് പകരം ഹിമലിംഗമാണ് ദര്‍ശിച്ചത്. തുടര്‍ന്നാണ് ഈ പ്രദേശം വിശ്വാസികള്‍ക്ക് പുണ്യ കേന്ദ്രമാകുന്നത്.

യാത്രാ വഴികള്‍

ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ അനന്ത്‌നാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് രണ്ട് യാത്രാ വഴികളാണുള്ളത്. ജമ്മുവില്‍ നിന്ന് 239 കി.മീ. വടക്കുകിഴക്കുള്ള പഹല്‍ഗാം ചന്ദന്‍വാടി ബേസ് ക്യാമ്പില്‍ നിന്ന് 48 കി.മീ. കാല്‍നടയായി സഞ്ചരിച്ചും ശ്രീനഗറില്‍ നിന്ന് 136 കി.മീ. വടക്കു കിഴക്കു ഭാഗത്തുള്ള സോണാമാര്‍ഗിന് അടുത്തുള്ള ബാല്‍ത്താല്‍ ബേസ് ക്യാമ്പില്‍ നിന്ന് 14 കി.മീ. കാല്‍നടയായി സഞ്ചരിച്ചും ഇവിടെയെത്താം.

സാധാരണ യാത്രികര്‍ പഹല്‍ഗാം ചന്ദന്‍വാടി ബേസ് ക്യാമ്പില്‍ നിന്ന് യാത്ര ആരംഭിച്ച് ശേഷനാഗിലെത്തി ക്യാമ്പ് ചെയ്യും. രണ്ടാം ദിനം ഇവിടുന്ന് തുടങ്ങി ‘പഞ്ചതരണി’ എന്ന സ്ഥലത്ത് ക്യാമ്പ് ചെയ്ത് മൂന്നാം ദിവസം യാത്ര തുടര്‍ന്ന് ഗുഹാക്ഷത്രത്തില്‍ എത്തിച്ചേരുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. കുത്തനെയുള്ള കയറ്റം കുറഞ്ഞതും എന്നാല്‍ മഞ്ഞു നിറഞ്ഞതുമായ ഈ വഴി പ്രകൃതി ഭംഗിയാല്‍ മനോഹരമാണ്.

ബാല്‍ത്താല്‍ ബേസ് ക്യാമ്പില്‍ നിന്നുള്ള വഴി കുത്തനെയുള്ള കയറ്റത്താല്‍ ദുര്‍ഘടം നിറഞ്ഞതാണ്. ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തി ബേസ് ക്യാമ്പില്‍ എത്തിച്ചേരാം. ഈ രണ്ട് വഴികളും സംഗമിക്കുന്ന ‘പഞ്ചതരണി’ എന്ന സ്ഥലത്തുനിന്ന് യാത്രികര്‍ ഒന്നായി ക്ഷേത്രദര്‍ശനം നടത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. തീര്‍ത്ഥയാത്രാ വേളയില്‍ ഈ പ്രദേശത്ത് സീറോ ഡിഗ്രി മുതല്‍ 5 ഡിഗ്രി വരെയുള്ള കഠിനമായ തണുപ്പും മണ്‍സൂണ്‍ കാലത്ത് മഴയും ഉള്ളതിനാല്‍ യാത്രികര്‍ മുന്‍കരുതലെടുക്കണം. വളരെ ഉയരമുള്ള പ്രദേശമെന്ന നിലയ്‌ക്ക് യാത്രികര്‍ക്ക് ഓക്‌സിജന്‍ ലഭ്യതക്കുറവ് അനുഭവപ്പെടാം.

ജമ്മു- കശ്മീര്‍ സംസ്ഥാനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടവൃശ അാമൃിമവേ ഖശ ടവൃശില ആീമൃറ എന്ന സ്ഥാപനത്തിന്റെ കീഴിലാണ് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്. കൂടാതെ സംസ്ഥാന പോലീസ്, സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ് എന്നീ പ്രതിരോധ സേനകളുടെ സഹായവും യാത്രികര്‍ക്ക് ലഭിക്കുന്നു. യാത്രാനുമതി മുതല്‍ യാത്രാവസാനം വരെ ഓരോ ഘട്ടത്തിലും ബോര്‍ഡിന്റെ സേവനം ലഭ്യമാണ്. ഓരോ വര്‍ഷത്തേയും യാത്ര സംബന്ധിച്ച് മുന്‍കൂട്ടി തീയതി നിശ്ചയിച്ച് ബോര്‍ഡ് അറിയിക്കുകയും യാത്രാ മാര്‍ഗരേഖ പ്രസിദ്ധീകരിക്കുകയും ചെയ്യും. കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് മുന്‍കൂട്ടി യാത്രാപാസ് അനുവദിക്കുന്നതിന് കോഴിക്കോട് (പഞ്ചാബ് നാഷണല്‍ ബാങ്ക് ), എറണാകുളം (ജമ്മു- കശ്മീര്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ഷണ്‍മുഖം റോഡ്), തിരുവനന്തപുരം (ജമ്മു-കശ്മീര്‍ ബാങ്ക്) എന്നീ ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ യാത്രാപാസ് ലഭിക്കും. യാത്രികന്റെ ഫോട്ടോയും ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള മെഡിക്കല്‍ അതോറിറ്റിയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കൂടാതെ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ വ്യക്തിഗത ഓണ്‍ലൈണ്‍ രജിസ്‌ട്രേഷന്‍ സൗകര്യവും ഗ്രൂപ്പ് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്. യാത്രികര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള ആനുകൂല്യവും ബോര്‍ഡ് ലഭ്യമാക്കുന്നുണ്ട്.

അമര്‍നാഥ് യാത്ര 2025

ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര ജൂലൈ 5 ന് ആരംഭിച്ച് ആഗസ്ത് 9 ന് അവസാനിക്കും. അമര്‍നാഥ് ഗുഹാക്ഷേത്രത്തിന്റെ പ്രവേശന കവാടമാണ് ജമ്മു. ജമ്മു ജില്ലാ അധികാരികളും ക്ഷേത്ര ബോര്‍ഡും ചേര്‍ന്ന് യാത്രികര്‍ക്കുള്ള എല്ലാ സേവനങ്ങളും ഏകീകരിക്കുന്നു. ജമ്മുവിലെ ഭഗവതി നഗര്‍ യാത്രിഭവനില്‍ വച്ച് യാത്രാ പെര്‍മിറ്റ് പരിശോധിച്ച് യാത്രികരുടെ രജിസ്‌ട്രേഷന്‍ നടത്തും. നിശ്ചിത ബസ് ചാര്‍ജ് ഈടാക്കി ബേസ് ക്യാമ്പിലേക്കുള്ള യാത്രികരെ ഔദ്യോഗികമായി എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും സ്വീകരിച്ച് എത്തിക്കും. കേരളത്തില്‍ നിന്നുള്ള യാത്രികര്‍ ഈ സൗകര്യം തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. എന്നാല്‍ പ്രസിദ്ധമായ വൈഷ്ണവദേവി ക്ഷേത്രം സന്ദര്‍ശിച്ചു പോകുന്നവര്‍ക്ക് വൈഷ്ണ വിധാം എന്ന സ്ഥലത്തും മേല്‍ പ്രകാരം യാത്ര തുടരാവുന്ന സൗകര്യമുണ്ട്. കാലാവസ്ഥാ വ്യതിയാനം, മറ്റ് സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നീ അടിയന്തര സാഹചര്യങ്ങളില്‍ യാത്ര നി
ര്‍ത്തിവയ്‌ക്കുന്ന സന്ദര്‍ഭത്തില്‍ ജമ്മുവില്‍ നിന്നുള്ള യാത്രാപാതയില്‍ ചന്ദ്രാക്കോട്ട്, മണിബാല്‍ എന്നീ സ്ഥലങ്ങളില്‍ വിശാലമായ കെട്ടിടങ്ങളുള്ളതും ടെന്റുകളുള്ളതുമായ ക്യാമ്പുകളും സജ്ജമായിട്ടുണ്ടാകും.

പഹല്‍ഗാം വഴിയുള്ള ബേസ് ക്യാമ്പ്, മറ്റ് മൂന്ന് ക്യാമ്പുകള്‍, ബാല്‍ത്താല്‍ വഴിയുള്ള ബേസ് ക്യാമ്പ്, എന്നിവിടങ്ങളില്‍ ക്ഷേത്ര ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള വാടകയില്‍ ടെന്റ് സൗകര്യവും സൗജന്യ ഭക്ഷണവും ലഭിക്കും. എന്നാല്‍ ഗുഹാക്ഷേത്ര പരിസരത്ത് രാത്രിയില്‍ വിശ്രമിക്കുവാന്‍ അനുവാദമില്ല.

ഹിമാലയത്തിലെ നിഗൂഢ മലനിരകളിലുള്ള ബാബാ ബല്‍ഫാനി എന്ന് വിളിക്കുന്ന ശ്രീ മഹാദേവന്റെ ഹിമലിംഗ സ്വരൂപം ദര്‍ശിച്ച് സായൂജ്യമടയുകയെന്നത് അതീവ പുണ്യമാണ്. ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നുയരുന്നത് ഹരഹര മഹാദേവ , ദം ദം ബോലേനാഥ് മഹാദേവാ എന്നീ നാമങ്ങള്‍ മാത്രം.

അമര്‍ത്ത്യന്‍ എന്നാല്‍ മരണമില്ലാത്ത അവസ്ഥയെന്നാണ്. പരമസത്തയായ ബ്രഹ്‌മം തന്നെയാണ് ആത്മാവെന്നും ആത്മജ്ഞാനത്തിലൂടെ ആത്മസാക്ഷാത്കാരം നേടുന്ന വ്യക്തിയുടെ ആത്മാവ് അനശ്വര ബ്രഹ്‌മം തന്നെയായി വര്‍ത്തിക്കുന്നുവെന്നുമാണ് അദ്വൈത ദര്‍ശനം. ആ ആത്മസാക്ഷാത്കാരത്തിനുള്ള ഉപാധികളിലൊന്നാണ് അമര്‍നാഥ് ദര്‍ശനവും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by