World

ഒക്ടോബർ 7 കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരൻ ഹകീം മുഹമ്മദ് ഈസ അൽ ഈസയെ വധിച്ച് ഇസ്രായേൽ ; കൊല്ലപ്പെട്ടത് ഹമാസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാൾ

ഹമാസിന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനും തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനും ഉന്നത കമാൻഡർ ഹകീം മുഹമ്മദ് ഈസ അൽ-ഈസ പ്രവർത്തിച്ചു, ഒക്ടോബർ 7 ലെ ആക്രമണത്തിൽ നടന്ന മുഴുവൻ കൂട്ടക്കൊലയും ആസൂത്രണം ചെയ്യുന്നതിൽ ഇയാൾ പ്രധാന പങ്ക് വഹിച്ചു

Published by

ടെൽ അവീവ് : ഗാസ നഗരത്തിലെ സബ്ര പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ സൈനികർ ഹമാസിന്റെ ഉന്നത കമാൻഡർ ഹകീം മുഹമ്മദ് ഇസ്സ അൽ-ഇസ്സയെ കൊലപ്പെടുത്തി. ഇസ്രായേൽ പ്രതിരോധ സേനയായ ഐഡിഎഫ് ആണ് ഈ വിവരം നൽകിയത്.

2023 ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന കൂട്ടക്കൊലയുടെ സൂത്രധാരൻ ഹമാസിന്റെ ഉന്നത കമാൻഡർ അൽ-ഇസ്സയാണെന്നും തീവ്രവാദികളെ പരിശീലിപ്പിച്ചിരുന്നതായും, ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണെന്നും ഐഡിഎഫ് ഒരു ട്വീറ്റിലൂടെയാണ് ഈ വിവരം നൽകിയിരിക്കുന്നത്.

ഹമാസിന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനും തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിനും ഉന്നത കമാൻഡർ ഹകീം മുഹമ്മദ് ഈസ അൽ-ഈസ പ്രവർത്തിച്ചു, ഒക്ടോബർ 7 ലെ ആക്രമണത്തിൽ നടന്ന മുഴുവൻ കൂട്ടക്കൊലയും ആസൂത്രണം ചെയ്യുന്നതിൽ ഇയാൾ പ്രധാന പങ്ക് വഹിച്ചു. വ്യോമ, നാവിക ആക്രമണങ്ങൾക്കുള്ള ഹമാസിന്റെ പദ്ധതികളിൽ അൽ ഈസ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇയാൾ ഇപ്പോൾ കൊല്ലപ്പെട്ടുവെന്നും ഐഡിഎഫ് ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇതിനു പുറമെ 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ ഭീകരരെയും കണ്ടെത്തി ഇല്ലാതാക്കാനുള്ള നടപടി തുടരുമെന്ന് ഐഡിഎഫും ഇസ്രായേലി സുരക്ഷാ ഏജൻസി ഐഎസ്എയും അറിയിച്ചു.

ആരാണ് മുഹമ്മദ് ഈസ അൽ ഈസ 

ഹമാസിന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഈസ അൽ-ഈസ ഹമാസിന്റെ ജനറൽ സെക്യൂരിറ്റി കൗൺസിൽ അംഗവും പരിശീലന ആസ്ഥാനത്തിന്റെ തലവനും അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ സൈനിക അക്കാദമിയുടെ സഹസ്ഥാപകനുമായിരുന്നു. അവിടെ ഇയാൾ ആയിരക്കണക്കിന് തീവ്രവാദികളെ പരിശീലിപ്പിക്കുകയും സാങ്കേതിക കഴിവുകൾ വികസിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുണ്ട്. സിറിയയിലും ഇറാഖിലും അൽ-ഈസ യുദ്ധ പരിശീലനം നേടി. 2005 ൽ സിറിയയിൽ നിന്ന് ഗാസയിലേക്ക് വന്നതായും അവിടെ വെച്ച് ഇയാൾ ഹമാസിന്റെ സൈനിക സംഘടനയുടെ പ്രധാന ഭാഗമായി മാറിയതായും ഐഡിഎഫ് പറയുന്നു.

2023 ഒക്ടോബർ 7 നാണ് ഇറാനിയൻ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഹമാസ് ഭീകരർ ജൂതന്മാർക്കെതിരെ രണ്ടാം ലോകമഹായുദ്ധത്തിലെ ഹോളോകോസ്റ്റിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണം നടത്തിയത്. 1,200 ഇസ്രായേലികളെ കൊന്നൊടുക്കുകയും ലൈംഗിക അതിക്രമങ്ങൾ നടത്തുകയും നിരവധി കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയും 250 ലധികം സാധാരണക്കാരെ ബന്ദികളാക്കുകയും ചെയ്തു. ഇതിന് കാരണക്കാരായവരെ കൊന്നൊടുക്കുന്നതിന്റെ നടപടിയുമായി മുന്നോട്ട് പോകുകയാണ് ഇസ്രായേൽ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക