ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിൽ ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 കുട്ടികൾ ഉൾപ്പെടെ 32 പേർ മരിച്ചു. കഴിഞ്ഞ 36 മണിക്കൂറിനിടെ 19 പേരാണ് മരിച്ചത്. ഇതിൽ എട്ട് പേർ കുട്ടികളാണെന്ന് അധികൃതർ അറിയിച്ചു. ആകെ മരണങ്ങളിൽ 13 എണ്ണം വടക്കുപടിഞ്ഞാറൻ സ്വാത് താഴ്‌വരയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കനത്ത മഴയിൽ മതിലുകളും മേൽക്കൂരകളും തകർന്നാണ് കൂടുതൽ പേരും മരിച്ചത്. ഖൈബർ പഖ്തുൻഖ്വയിൽ വെള്ളപ്പൊക്കത്തിൽ 56 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു, അതിൽ ആറെണ്ണം പൂർണമായും തകർന്നതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച വരെ കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ മാസം, പാക്കിസ്ഥാനിലുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ 32 പേർ മരിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ എന്നാണ് വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക