പാലക്കാട്: നാട്ടുകല്ലിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍ നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടി പഠിച്ച ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ ഗൗരവപരമായ കണ്ടെത്തലുകളാണുളളത്. മാര്‍ക്ക് അടിസ്ഥാനത്തില്‍ ക്ലാസ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി.
ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെ ആശിര്‍നന്ദ ആത്മഹത്യ ചെയ്‌തെന്ന് പാലക്കാട് ഡി ഡി ഇ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ക്ക് കുറഞ്ഞാല്‍ തരംതാഴ്‌ത്തുന്നതിന് സമ്മതമാണെന്ന കത്ത് രക്ഷിതാക്കളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ച് ഒപ്പിട്ട് വാങ്ങിയെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പാലക്കാട് ഡി ഡി ഇ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും കൈമാറി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര്‍ നന്ദ (14) ആത്മഹത്യ ചെയ്തത്. ആശിര്‍ നന്ദ ജീവനൊടുക്കാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനമെന്ന് ആദ്യം തന്നെ ആരോപണം ഉണ്ടായിരുന്നു. മാര്‍ക്ക് കുറഞ്ഞപ്പോള്‍ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ മനംനൊന്താണ് ആശിര്‍ നന്ദ ജീവനൊടുക്കിയതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിനെതിരെ നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി.
ഇതിനിടെ സുഹൃത്തിന്റെ പുസ്തകത്തില്‍ ആശിര്‍ നന്ദ എഴുതിയ ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരുന്നു. സ്‌കൂളിലെ അഞ്ച് അധ്യാപകര്‍ക്കെതിരെ കുറിപ്പില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. പ്രതിഷേധം കടുത്തതോടെ ആരോപണ വിധേയരായ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒ പി ജോയിസി, അധ്യാപികമാരായ സ്റ്റെല്ല ബാബു, എ ടി തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. ഇവരെ കൂടാതെ അമ്പിളി, അര്‍ച്ചന എന്നീ അധ്യാപകരുടെ പേരും ആത്മഹത്യാക്കുറിപ്പില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക